പ്രണയഭാരം

പ്രണയം എല്ലായ്പ്പോഴും ദുരന്തത്തിന്റെ താഴ്വരയാണ്. അവിടെയൊരിക്കലും അനശ്വര വിജയത്തിന് സ്ഥാനമില്ല. ഒരിക്കല്‍ പോലും വേദനിക്കപ്പെടാത്തവന്‍ പ്രണയമെന്തെന്ന് അറിഞ്ഞിട്ടില്ല. അത്തരത്തില്‍ പ്രണയതീവ്രമായ മുള്ള് തറഞ്ഞ് മുറിപ്പെട്ട ഒരാളാണ് പി.ആര്‍.രതീഷ്. വിങ്ങലായി ഉള്ളില്‍ നിറയുന്ന അയാളുടെ പ്രണയം കവിതകളിലൂടെ പുനര്‍ജ്ജനിക്കുകയാണ്. ജീവിതത്തിന്റെ വിപരീത പ്രവാഹങ്ങളില്‍ പിടഞ്ഞു നീന്തുന്ന രതീഷിന്റെ ഉള്ളില്‍ എന്നും കവിതയും പ്രണയവുമായിരുന്നു. അയാള്‍ക്ക് ജീവിതമൊരിക്കലും നിറഞ്ഞ സന്തോഷമായിരുന്നില്ല. ചോര്‍ന്നൊലിക്കുന്ന ചോദ്യശരങ്ങളായിരുന്നു. പ്രണയം കൊത്തിവലിച്ച സ്വപ്നഞരമ്പുകളില്‍ കവിതയുടെ നദി ഒഴുകുകയാണ്. ഏത് കിനാവിലാണ് പ്രണയത്തിന്റെ കര എന്ന അന്വേഷണവുമായി.

പ്രണയം മാത്രമായിരുന്നു രതീഷിന്റെ കവിതകള്‍ക്കുള്ള ഇന്ധനം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പ്രണയമായിരിക്കാം അയാളെ പരാജിതനാക്കുന്നതും. പ്രണയത്തിന്റെ ചട്ടക്കൂട്ടില്‍ മാത്രമേ ഇവിടെ കവിതകള്‍ പിറക്കുന്നുള്ളൂ. പ്രണയം അയാളുടെ ഹ്രിദയത്തെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ എന്തിനയാള്‍ പ്രണയത്തെ വാഴ്ത്തിപ്പാടുന്നു, എന്തിന് പ്രണയത്തെ ആത്മീയവത്കരിക്കുന്നു? തന്റെ തല കീഴായിപ്പോയ അനുഭവങ്ങളെ നേരിടാനാണ് രതീഷ് കവിതകളോട് ബന്ധം പുലര്‍ത്തുന്നത്. വിപ്ലവവീര്യം കലര്‍ന്ന വരികള്‍ ഈ കവിതകള്‍ക്കെല്ലാം ഒരു ലവണലാവണ്യം പകര്‍ന്നു കൊടുക്കുന്നുണ്ട്. വെളിച്ചത്തേക്കാള്‍ വറ്റിവരണ്ടു പോകുന്ന ഇരുട്ടാണ് രതീഷിന്റെ കവിതകളില്‍ നുരയുന്നത്. ജീവിതത്തിലെ പല ഘട്ടങ്ങളിലും ജീവിതം തനിക്ക് പകര്‍ന്നു തന്ന ശൂന്യതകളിലും അയാള്‍ ഒരു ആത്മപരിഹാസിയായി ചിരിച്ചു നില്‍ക്കുന്നു. മുന്നിലെ വാതിലുകള്‍ അടഞ്ഞു പോകുമ്പോള്‍ തുറക്കപ്പെടാവുന്ന വാതിലുകള്‍ തേടിയുള്ള യാത്രയാണ് ഈ കവിതകള്‍ നമുക്ക് പ്രദാനം ചെയ്യുന്നത്.

വെറും രണ്ട് വരികള്‍ കൊണ്ട് പ്രണയത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ് 'പ്രണയമഴ' എന്ന രതീഷിന്റെ കവിത.
'ഒരിക്കല്‍ പെയ്താല്‍ മതി
ജീവിതം മുഴുവന്‍ ചോര്‍ന്നൊലിക്കാന്‍ !'
-പ്രണയമെന്തെന്നറിഞ്ഞവന്റെ കുമ്പസാമാണ് ഈ വരികള്‍. പ്രണയത്തിന്റെ എല്ലാ തലങ്ങളേയും ഈ രണ്ട് വരിയില്‍ അയാള്‍ ആവിഷ്കരിച്ചിരിക്കുന്നു. പ്രണയിനി നല്‍കിയ അസ്വസ്ഥതകളുടെ കാട്ടിലെ ഒരു വന്യജീവിയായിരുന്നു രതീഷ്. അവിടെ പിറക്കാത്ത മഴയിലെ കുളിരില്‍ അവര്‍ക്ക് നഷ്ടപ്പെട്ട അവരുടെ ചുംബനങ്ങളെ ഓര്‍ത്ത് വിലപിക്കുകയാണ് കവി. കഠിനമായ ആത്മാനുതാപത്തിന്റെ മുഹൂര്ത്തങ്ങള്‍ ഇവിടെ പല കവിതകളുടെയും രൂപം നിശ്ചയിക്കുന്നു. തനിക്കുള്ളിലെ ശൂന്യതകളെ പൂരിപ്പിച്ച് വരികളിലേയ്ക്ക് ആവാഹിക്കാന്‍ രതീഷിന് ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. തന്നിലെ വേദനകളില്‍ പൂക്കുന്ന കവിതകള്‍ വെറുക്കുന്തോറും സ്നേഹിക്കുന്നവര്‍ക്കിടയിലേക്കാണ് ഒരു ആയുധമായി വരുന്നത് എന്ന് കവി പറയുന്നു. അന്ധനായ ദൈവത്തേക്കാള്‍, ചോര കൊണ്ട് കാലത്തെ എഴുതിയ യുവത്വത്തിന് രതീഷ് തന്റെ കവിതകളെ സമര്‍പ്പിക്കുകയാണിവിടെ.

'കടപ്പാടുണ്ടെനിക്ക് നിന്നോട്
ഒരു ജന്മം മുഴുവന്‍
കരയാന്‍ പഠിപ്പിച്ചതിന്
ഇടയ്ക്ക് ഓര്‍ത്തുപോകുന്നത്
മറന്നിട്ടില്ലെന്ന് അടിവരയിടാനാണ്.'
- തന്നില്‍ മുറിവേല്പ്പിച്ച് കടന്നുപോയ പ്രണയിനിയോട് കടപ്പെട്ട്, സമാധാനിക്കുന്ന ഒരു കാമുകന്റെ ചിത്രമാണ് ഇതില്‍ കാണുന്നത്. ഉള്ളിലേല്‍ക്കുന്ന ക്ഷതങ്ങളില്‍ വരികള്‍ മുക്കി എഴുതുകയാണിവിടെ. തനിക്ക് കടം കിട്ടാത്ത ഇതള്‍ ചോര്‍ന്ന പകലില്‍ന്റെ പട്ടുകുപ്പായത്തിന് പകരം ചിറകു വിരിച്ച ഇരുട്ടിന്റെ മറുമുണ്ടില്‍ കവിതയുടെ ഞരമ്പിന്റെ തീരത്തിരിക്കുകയാണ് രതീഷ്. തന്റെ മനസ്സിനുള്ളില്‍ വെരുകിനെപ്പോലെ പാഞ്ഞ് നടക്കുന്ന പ്രണയത്തെ വേട്ടയാടുകയാണയാള്‍. പ്രണയവും ജീവിതവും ചവിട്ടിപ്പുറത്താക്കിയിട്ടും ഹ്രിദയത്തില്‍ നിന്നും പിടിവിടാത്ത ഒരു ആത്മാവുണ്ട് രതീഷിന്റെ കവിതകളില്‍ മുഴുവന്‍. തന്നോട് തന്നെയുള്ള ആത്മകലഹങ്ങളും, വിലയിരുത്തലുകളും ഇവിടെ കവിതയെ ഒരു അടുപ്പാക്കി മാറ്റുകയാണ്.

ഇതൊക്കെത്തന്നെയാണെങ്കിലും 'പ്രണയം', 'കവിത' എന്നീ വാക്കുകളുടെ അമിതമായ പ്രയോഗം വായനക്കാരെ അല്പമെങ്കിലും അസ്വസ്ഥരാക്കുന്നുണ്ട്. എഴുത്തില്‍ വ്യത്യസ്തത വരുത്താനുള്ള യാതൊരു ശ്രമങ്ങളും അയാളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. 'പ്രണയം' എന്ന ഒരൊറ്റ ചട്ടക്കൂടിലാണ് അയാളുടെ ഭൂരിഭാഗം കവിതകളും. പ്രണയം എല്ലായ്പ്പോഴും ഒരു ചില്ലോട് പോലെയാണ്. പുറത്തെ വെളിച്ച അകത്തേക്കും, അകത്തേത് പുറത്തേക്കുമെത്തും. പക്ഷേ, ഒന്നടര്‍ന്ന് വീണാല്‍ മതി അതിന് ചിതറിപ്പോകാന്‍. ഈ വസ്തുതയില്‍ മുന്നേറി വരുന്ന കവിതകളാണ് രതീഷിന്റെ സ്രിഷ്ടികള്‍. പാകപ്പെടലിന്റെ കുറവുകള്‍ വ്യക്തമാക്കുന്ന പല കവിതകളും രതീഷിന്റേതായുണ്ടെങ്കിലും തീവ്രമായ പ്രണയാനുഭവങ്ങള്‍ പങ്കു വയ്ക്കുന്ന കവിതകളിലൂടെ രതീഷ് അവയെയെല്ലാം വായനക്കാരില്‍ നിന്നും ഒളിപ്പിച്ചു വയ്ക്കുന്നു.

പ്രാണയത്തിനൊരിക്കലും പുറമ്പോക്കുകളില്ല എന്ന് തെളിയിക്കുന്നതാണ് രതീഷിന്റെ കവിതകള്‍. ഭാഷയ്ക്ക് മുകളിലൂടെ പ്രണയത്തില്‍ ചവിട്ടി വരുന്ന അയാളുടെ കാലടികള്‍ രക്തം കലര്‍ന്ന മണ്ണായി മാറുകയാണ്. അതില്‍ കിടന്ന് പിടയ്ക്കുന്ന ഓരോ വായനക്കാരനും ആ രക്തത്തിന്റെ പങ്ക് പറ്റുന്നുണ്ട്.

'തണുപ്പ് പെയ്തിറങ്ങിയ
ജൂണിന്റെ ഓര്‍മ്മയ്ക്കായി
സൂക്ഷിച്ചേക്കുക നീ-
ചുംബനത്തിന്റെ വിത്തുകള്‍.'
- പല കവിതകളിലും ഗ്രാമീണ പ്രണയമാണ് പശ്ചാത്തലമായി വരുന്നത്. ഒരിക്കലും ഒരു നാഗരിക പ്രണയം എനിക്ക് കാണാന്‍ കഴിഞ്ഞതേയില്ല.പ്രണയത്തിന്റെ ഭാഷയില്‍ ഒട്ടിയ്ക്കപ്പെട്ട പല വരികളും രതീഷ് വായനക്കാര്‍ക്കായി നല്‍കുന്നുണ്ട്. തന്നില്‍ നിന്നും കവര്‍ന്നെടുത്ത സ്നേഹങ്ങളെ ഓര്‍ത്തുള്ള വിലാപങ്ങള്‍ അയാളുടെ കവിതകളില്‍ മുഴുവന്‍ അമര്‍ന്നു കിടപ്പുണ്ട്. ഇല്ലായ്മകളുടെ ബാല്യം നല്‍കിയ അനുഭവങ്ങളുടെ നീറുന്ന ഓര്‍മ്മകള്‍ കവിതകള്‍ക്ക് നൈതീകമായ താക്കീതുകളുടെ ചാരുത നല്‍കുന്നുണ്ട്. അതുകൊണ്ടാണ് സ്വപ്നങ്ങളുടെ ചതുപ്പില്‍ അമര്‍ന്ന് പോയത് എന്റെ വീട് തന്നെയായിരിക്കണം എന്ന് പാടാന്‍ കവിക്ക് കഴിയുന്നത്.

വേദനകളുടെ കുന്തമിറങ്ങുന്ന വരികളിലൂടെയാണ് പ്രണയം എന്ന അസംബന്ധത്തെ(?) രതീഷ് എഴുതുന്നത്. ഇരുട്ടില്‍ പിഴിഞ്ഞെടുത്ത അയാളുടെ വാക്കുകള്‍ കഴിഞ്ഞു പോയ കാലത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. രതീഷിന്റെ ഭാവനയില്‍ പ്രണയം ഇത്രയേറെ നിറഞ്ഞുവെങ്കില്‍ അയാളുടെ ജീവിതത്തില്‍ പ്രണയത്തിന്റെ സ്ഥാനം എന്തായിരുന്നുവെന്നത് നമ്മുടെ വിചാര-സങ്കല്പങ്ങള്‍ക്കെല്ലാമതീതമാണ്. ഒരുപക്ഷേ, അതായിരിക്കാം രതീഷിന്റെ പ്രണയകവിതകളിലേക്കുള്ള ചൂണ്ടുവിരല്‍.

"ജീവിതം മുഴുവന്‍ ഭ്രാന്തും
കവിത നിറയെ പ്രണയവുമുള്ള
ഞാനെങ്ങനെ നിനക്ക് തണലാകും?
എങ്കിലും,
എന്നും നമ്മെ മാടി വിളിച്ചുകൊണ്ടേയിരിക്കും
ഉടഞ്ഞുപോയ തണലിന്റെ കണ്ണാടി..!"

5 വായന:

lost world said...

വിനൂ,നന്നായി എഴുതുന്നുണ്ട്.വെറും ചവറുകളായാണ് പി.ആര്‍ രതീഷിന്റെ കവിതകള്‍ എനിക്ക് തോന്നിയിട്ടുള്ളത്.

Unknown said...

ഞാൻ വായിച്ചിട്ടില്ല ഇതുവരെ അദേഹത്തിന്റെ കവിതകൾ

ചിത്രഭാനു Chithrabhanu said...

രതീഷേട്ടനെ കാണുംപോൾ എന്റെ അൻവേഷണം പറയൂ. മൂപ്പരുടെ കവിതകൾ കൂടുതലും വിലാപങ്ങൾ പോലെ എനിക്ക് തോന്നിയിട്ടുണ്ട്.
ആശംസകളോടെ

mukthaRionism said...

'ഒരിക്കല്‍ പെയ്താല്‍ മതി
ജീവിതം മുഴുവന്‍ ചോര്‍ന്നൊലിക്കാന്‍ !'

മഞ്ചേരിയില്‍
നടന്ന ഒരു ക്യാംബില്‍ വെച്ച്
ഞാനുമൊന്ന് നനഞ്ഞിട്ടുണ്ട്..
രതീഷിന്റെ കവിത പെയ്തപ്പോള്‍...

ഭാവുകങ്ങള്‍..
പ്രണയത്തിന്റെ കവിക്കും...
വിനീതിനും..

(വിനീത്,വിമീഷ് മണിയൂരിന്റെ കവിതകളും
പരിചയപ്പെടുത്തുമല്ലൊ..
'റേഷന്‍കട'ക്കാരന്‍...)

അനൂപ്‌ .ടി.എം. said...

വിനീത് , വിലയിരുത്തലുകള്‍ വളരെ നന്നായിരിക്കുന്നു..

Post a Comment

© moonnaamidam.blogspot.com