മാതൃഭൂമിയിലെ അഭിമുഖങ്ങളെ പറ്റി പറയുകയാണെങ്കില്‍, ഒരു വായനക്കാരനെ എങ്ങിനെ ബോറടിപ്പിച്ചു കൊല്ലാം എന്നതിനെപ്പറ്റി ഗവേഷണം നടത്തുകയാണ് സബ് എഡിറ്റര്‍ എന്ന് തോന്നിപ്പോകും. മുന്‍പ് സഖാവ് വേണുവിന്റെ ഒരു അഭിമുഖം വന്നിരുന്നത് ഓര്‍മയുണ്ടോ? പല പല ലക്കങ്ങള്‍ കടന്നുപോയിട്ടും സഖാവിന് പറയാനുണ്ടായിരുന്നതൊന്നും കഴിഞ്ഞില്ല. അവസാനം പുള്ളിയുടെ ഒരു ലേഖനവും കൂടി കൂട്ടിച്ചേര്‍ത്താണ് ആ അഭിമുഖവധ പരമ്പര അവസാനിപ്പിച്ചത്. അതിന്റെയെല്ലാം തുടര്‍പ്രകമ്പനങ്ങളില്‍ വായനക്കാരില്‍ പലര്‍ക്കും ഇന്നും പരിക്കേല്‍ക്കുന്നുണ്ട് എന്ന വസ്തുത മാതൃഭൂമി കാണുന്നുണ്ടോ ആവോ?
ഏകദേശം അഭിമുഖത്തിന്റെ നിലപാട് തന്നെയാണ് അഴീക്കോട് മാഷിന്റെ കാര്യത്തിലും അവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതും. ആദ്യമൊക്കെ ആ വായനക്ക് നല്ല രസം തോന്നിയിരുന്നെങ്കിലും, ഇന്ന് ആ പേജ് കാണുമ്പോഴേക്കും മറിച്ചു പോവാന്‍ തോന്നും. ഈ പംക്തിയെയും അതിന്റെ തുടര്‍ യാത്രയെയും പറ്റി 'സാഹിത്യവിമര്‍ശം' എന്ന ത്രൈമാസികയില്‍ വന്ന വിമര്‍ശം എത്ര സത്യം.
കവിതയും കഥയും പേരിനൊന്നു ചേര്‍ക്കാം എന്ന മട്ടിലാണ് ഇവര്‍. കേരളത്തില്‍ പുതിയ പല കവികളും കഥാകാരന്മാരും വന്നതൊന്നും അവര്‍ അറിഞ്ഞിട്ടേയില്ല എന്നു തോന്നുന്നു. അന്നും ഇന്നും എന്നും അവര്‍ക്ക് ഒരേ ആളുകള്‍ തന്നെ കവികളും കഥാകാരന്മാരും. ഒരു നോവല്‍ തുടങ്ങുമ്പോള്‍ എഴുത്തുകാരന് കാണിച്ചിരുന്ന
ശുഷ്കാന്തിയൊന്നും അതിന്റെ തുടര്‍ലക്കങ്ങളില്‍ കാണാനുമില്ല. നോവല്‍ വരുന്നതിന് മുന്‍പ് ഇരുപുറം ചട്ടകളിലുമായി കളര്‍ചിത്രങ്ങളില്‍ നോവലിസ്റ്റ് എങ്ങോട്ടോ നോക്കുന്ന ഒരു ചിത്രമുണ്ടായിരുന്നു. ആ അവ്സ്ഥയിലാണ് ഇന്ന് ആ നോവലിന്റെ വായനക്കാര്‍. നോവലിസ്റ്റ് കൊണ്ടുവന്ന ആ പുതിയ ആഖ്യാനരീതി ഒരിക്കലും ഒരു വാരികയ്ക്ക് പറ്റുന്നതായിരുന്നില്ല. അത് ഒരു പുസ്തകമായിട്ടാണ് വന്നിരുന്നതെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ സ്വീകാര്യത അതിന് ലഭിക്കുമായിരുന്നു.നേരത്തും കാലത്തും പത്രം വായിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയ പാവം ദിനപ്പത്ര വായനക്കാര്‍, പത്തുമണിയോടെ പത്രം വിതരണം ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെട്ട പാവം ഏജന്റുമാര്‍. ഇവരൊന്നും തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഉദ്ബുദ്ധരാക്കപ്പെട്ട വായനക്കാരല്ല. പിന്നെ ഇവരൊക്കെ എന്ത് പിഴച്ചു. ഇതൊക്കെയാണോ സുഹൃത്തേ സെന്‍സേഷണലിസവും മോഡേണ്‍ ജേര്‍ണലിസവും?
ഇനിയാണ് കവര്‍സ്റ്റോറികളുടെ കഥ പറയാനുള്ളത്. കവര്‍സ്റ്റോറി സെന്‍സേഷണല്‍ ഐറ്റംസുകള്‍ മാത്രമായിരിക്കും എന്നത് മാതൃഭൂമിയുടെ മുഖമുദ്ര. ഓരോ പുതിയ ലക്കവും പുതുമ നിറഞ്ഞതാക്കണം എന്നതാണ് അവരുടെ ശ്രമം. അതെത്ര മാത്രം വിജയിക്കുന്നു എന്ന് കണ്ടറിയണം.
അല്പകാലം മുന്‍പ് പ്രൊഫ: ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയപ്പോള്‍ മാതൃഭൂമി ചെയ്തത് മിശ്രവിവാഹിതരായ സെലിബ്രിറ്റികളുടെ ലേഖനങ്ങള്‍ കൂട്ടിച്ചേര്‍ത്ത ഒരു പ്രത്യേക പതിപ്പായിരുന്നു. അതും സ്ഥിരം പംക്തികള്‍ പോലും ഒഴിവാക്കിക്കൊണ്ട്. അതുപോലെ എന്റൊസള്ഫാന് ഇഷ്യു വന്നപ്പോള്‍ ദേ വരുന്നു മധുരാജിന്റെ ഒരു ഫോട്ടോ ഫീച്ചര്‍. അതെല്ലാം ഓകെ. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു കഴിഞ്ഞ ലക്കം. ആര്.എസ്.എസ്.ഭീകരത ഇന്ത്യയെ വിഴുങ്ങുമോ? നൂറ്റിമൂന്നു കോടി ജീവിതങ്ങളെ ആര്.എസ്.എസ്.എങ്ങിനെയാണ് തകര്‍ക്കാന്‍ പോകുന്നത്? തുടങ്ങിയ വാചകങ്ങള്‍ ക്വോട്ട് ചെയ്യപ്പെട്ട ആ പതിപ്പ് മുഴുവന്‍ എങ്ങിനെയൊക്കെ ആര്.എസ്.എസിനെ കുറ്റം പറയാം എന്നതിലായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചത്. കാഴ്ചയില്‍ തന്നെ ഒരു ഭീകരരൂപമായി സൃഷ്ടിക്കപ്പെട്ട ആ ലക്കം ഉള്ളില്‍ കൂടുതല്‍
പ്രശ്നബാധിതമായ ഒന്നായിരുന്നു. മാധ്യമസ്വാതന്ത്ര്യം വച്ച് നിങ്ങള്‍ക്ക് ആര്.എസ്.എസിനെയോ, പോപ്പുലാര്‍ ഫ്രണ്ടിനെയോ, നക്സലൈറ്റുകളെയൊ കുറിച്ചൊക്കെ എന്തും എഴുതാം. എന്നാല്‍ ഇതൊന്നുമല്ല ഇവിടെ ഞാന്‍ പറയാന്‍ പോകുന്ന കാര്യം. ഞാന്‍ പറയാന്‍ പോകുന്ന കാര്യം സംഭവിച്ചത് ഈ ലക്കം ഇറങ്ങിയതിന്റെ തൊട്ടടുത്തുള്ള ദിവസമാണ്. പാലക്കാട് ജില്ലയില്‍ പലയിടത്തും അന്നത്തെ മാതൃഭൂമി ദിനപ്പത്രം കാണാനില്ല. എന്താണ് കാര്യം എന്ന് തിരക്കിയപ്പോള്‍ അറിഞ്ഞത്, കഴിഞ്ഞ ദിവസം ഇറങ്ങിയ ആര്.എസ്.എസ് സ്പെഷല്‍ ആഴ്ചപ്പതിപ്പിന്റെ ബാക്കിപത്രമാണ് ഇത് എന്നാണ്.
നേരത്തും കാലത്തും പത്രം വായിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയ പാവം ദിനപ്പത്ര വായനക്കാര്‍, പത്തുമണിയോടെ പത്രം വിതരണം ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെട്ട പാവം ഏജന്റുമാര്‍. ഇവരൊന്നും തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഉദ്ബുദ്ധരാക്കപ്പെട്ട വായനക്കാരല്ല. പിന്നെ ഇവരൊക്കെ എന്ത് പിഴച്ചു. ഇതൊക്കെയാണോ സുഹൃത്തേ സെന്‍സേഷണലിസവും മോഡേണ്‍ ജേര്‍ണലിസവും?
ഇതിലും രസകരമാണ്ഒരു മാതൃഭൂമി ഏജന്റ് പറയുന്ന ഈ കാര്യം. ഒരു ദിവസം ഈ ഏജന്റുമായി സംസാരിച്ചുകൊണ്ടിരിക്കെ അയാള്‍ പറഞ്ഞു. "ഞാന്‍ കമല്‍ റാം സജീവിന് ഒരു കത്തെഴുതാന്‍ പോവുകയാ." "എന്തിനാ?" ഞാന്‍ ചോദിച്ചു. തികച്ചും സ്വാഭാവികമായ എന്റെ ചോദ്യം. കാരണം ഒരു ഏജന്റ് എന്തിനാണ് ഒരു വാരികയുടെ സബ് എഡിറ്റര്‍ക്ക് കത്തെഴുതുന്നത്? "അങ്ങോര്‍ക്ക് ഒരു മാസം തികഞ്ഞാല്‍ കറക്റ്റ് ശമ്പളം കിട്ടും. നമ്മടെ കാര്യം അങ്ങനല്ല. ഈ വന്നു കെടക്കണതൊക്കെ വിറ്റാലെ നമ്മടെ വീട്ടിലെ അടുപ്പ് പുകയൂ. ഈ പണ്ടാരാണെല്‍ പതിനഞ്ച് കോപ്പി വന്നാ ഏറിക്കൂട്യാല്‍ മൂന്ന്, നാല്. അതിനപ്പുറം പോണില്ല്യ. മുന്‍പാണേല്‍ പത്തും പന്ത്രണ്ടും പോയിരുന്നതാ. കാര്യമായിട്ട് ഒരു കത്തങ്ങെഴുതിയാല്‍ ഒരല്പം മനഃസ്സമാധാനമെങ്കിലും കിട്ടൂലോ." നിഷ്കളങ്കമായ ആ മറുപടി കേട്ടപ്പോള്‍ ചിരി തോന്നിയെങ്കിലും സംഗതിയുടെ മറുപുറം ഞാനൊന്ന് ആലോചിച്ചു നോക്കി. സംഭവം ശരിയാണ്. ഗ്രാമങ്ങളിലെ കടകളില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇന്ന് പോകുന്നത് ഒന്നോ രണ്ടോ എണ്ണം മാത്രമാണ്. ആരാണ് ഇതിന് ഉത്തരവാദി?
ഇതുപോലെയുള്ള ഒരുപാറ്റ് വായനക്കാരുടെ അഭിപ്രായങ്ങള്‍ കേട്ടുകൊണ്ടാണ് ഞാനിതെഴുതുന്നത് തന്നെ. കാലങ്ങളോളം സൂക്ഷിച്ചുവച്ചിരുന്ന വരിക്കാരെപ്പോലും നഷ്ടപ്പെടുത്തിക്കൊണ്ട് മാതൃഭൂമി എന്ന ഈ മുഖ്യധാര ആഴ്ചപ്പതിപ്പിന്റെ പോക്ക് ഏത് ദിശയിലേക്കാണ്? നിലനില്പിനു വേണ്ടിയുള്ള സമരങ്ങളായിരിക്കാം ഒരുപക്ഷേ ഈ കാണുന്ന നിഴല്‍കൂത്തുകളെല്ലാം. എന്തുവന്നാലും വായനക്കാരന്റെ മനം മടുപ്പിക്കുന്ന ഇത്തരം പ്പ്രവണതകള്‍ ഉപേക്ഷിച്ച് ഇനി എന്നാണാവോ എന്റെ സബ് എഡിറ്റര്‍ ട്രെയിനീ താങ്കള്‍ വഴിമാറുക...??
45 വായന:
അതന്നെ.
അതന്നെ...അതന്നെ... :-)
നാലു വര്‍ഷം മുന്‍പ് വരെ സ്ഥിരമായി ആഴ്ചപ്പതിപ്പ് വായിരുന്നു ആളായിരുന്നു ഞാന്‍ , എല്ലാ വര്‍ഷവും മുടങ്ങാതെ വര്ഷികപ്പതിപ്പും , വാര്‍ഷികപ്പതിപ്പിന്റെ കാര്യം ഇപ്പോള്‍ അഴ്ച്ചപ്പതിപ്പിനെക്കാള് ദയനീയമാണ് , വീരന്റെ udf പ്രവേശനത്തോടെ പത്രത്തിന്റെ നിലവാരവും താഴുകയാണ്
വിനീത് ഇതെഴുതുന്നത് അസഹിഷ്ണുത കൊണ്ടാണോ എന്നൊരു സംശയം
എനിക്കെന്തിനാണ് സുഹൃത്തേ അസഹിഷ്ണുത?
ഒരു വര്‍ഷത്തോളമായി ഞാന്‍ സ്ഥിരമായി വാരിക വായിക്കുന്ന ഒരാളാണ്. എനിക്ക് തോന്നിയതേ ഞാന്‍ എഴുതിയിട്ടുള്ളു.
ഉന്നതമായ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ എഴുത്തില്‍ നിന്നും കുറച്ചു കാലമായി മാതൃഭൂമി മാറി പോയിരിക്കുന്നു
ചില ഇസങ്ങളെ എഴുതി എഴുതി ഇല്ലായ്മ ചെയ്യാന്‍ കഴിയുമോ എന്ന ചിന്തയിലേക്ക് മാറിയോ നമ്മള്
മുന്ന് നെഞ്ചോടു അമര്‍ത്തി ചേര്‍ത്ത് വച്ച് വായിച്ചിരുന്ന ഈ അക്ഷരങ്ങള്‍ എന്ന് തോന്നാറുണ്ട്
ഇപ്പോള്‍ വായിക്കുമ്പോള്‍
ഇത്ര കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങള്‍ കാണുമ്പോള്‍ അങ്ങനെ തോന്നിപ്പോകുന്നു. താങ്കള്‍ മാതൃഭൂമി ആഴചപ്പതിപ്പിലെ ഒട്ടുമിക്ക ഭാഗങ്ങളെയും പരാമര്‍ശിച്ചിരിക്കുന്നു, പക്ഷേ ചോക്കുപൊടി, മധുരച്ചൂരല്‍ തുടങ്ങിയവ ഒഴിവാക്കിയതെന്തേ?
സെന്‍സേഷണലിസം കൊണ്ടുവരുന്നത് ഇങ്ങനെയാണെങ്കില്‍ മാതൃഭൂമിയുടെ എഡിറ്റോറിയല്‍ ടീം ഒന്നു കൂടി ചിന്തിക്കുന്നതു നല്ലതാണ്,ഇതെന്തൊരു പ്രൊഫഷണലിസമാണ്?ആര് എസ് എസ് ഭീകരതയെ പറ്റിയുള്ള ലക്കം ഒരു വലിയ സംഭവമാണെന്ന് എഡിറ്റോറിയല്‍ ടീം കരുതുന്നുണ്ടെങ്കില്‍ എന്തു പറയാന്‍... മാതൃഭൂമി സ്ഥിരം വായനക്കാരി എന്ന നിലയില്‍ ഞാന്‍ ലജ്ജിക്കുന്നു, ഈ നിലവാരത്തകര്‍ച്ചയോര്‍ത്ത് വിഷമിക്കുകയും ചെയ്യുന്നു.
sreeparvathy
ഒരേ തരം എഴുത്തകാരെ തന്നെ മാറമാറി പ്രയോഗിക്കുന്ന മാതൃഭൂമിയുടെ ശീലക്കേട് എനിക്കും അനുഭവപ്പെട്ടിട്ടുണ്ട്. പക്ഷെ വിനീത് പറയുന്നതുപോലെ രൂക്ഷമായ പ്രശ്നങ്ങള്‍ മാതൃഭൂമിക്ക് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മാതൃഭൂമി ഏജന്റിന്റെ വികാരം എനിക്ക് മനസ്സിലായി പക്ഷെ നല്ല വായനയും ചിന്തയുമുള്ള വിനീതിന്റെ വികാരം കൊള്ളലിന് വലിയ അടിസ്ഥാനമൊന്നും ഇല്ല. വായനക്കാരനെ രസിപ്പിക്കലല്ല അതിലപ്പുറം കാലത്തിന്റെ ചിരിത്രരേഖകളാണ്; സമയത്തിന്റെ സര്‍ഗ്ഗാത്മക മുദ്രകളാണ് പത്രമാസികകള്‍... പ്രത്യേകിച്ച് മാതൃഭൂമിപോലുള്ള ഒരു പ്രസിദ്ധീകരണം...
കുറ്റങ്ങളില്ലെന്നല്ല.... പക്ഷെ വിമര്‍ശിക്കുമ്പോള്‍ നമ്മള് പാലിക്കേണ്ട മിനിമം നിലവാരത്തെക്കുറിച്ച് താഴ്മയോടെ അനിയനെ ഒന്നോര്‍മ്മിപ്പിക്കുന്നു. പതിറ്റാണ്ടുകളോളം മലയാളിയുടെ ആന്തരിക ജീവിതത്തില്‍ പ്രതിപ്രവര്‍ത്തിച്ച മാതൃഭൂമിപോലുള്ള ഒരു പ്രസിദ്ധീകരണത്തെ വിമര്‍ശിക്കുമ്പോള്‍ പ്രത്യേകിച്ചും.
മാതൃഭൂമി ആഴ്ചപതിപ്പ് വരാന്‍ കാത്തിരിക്കാറുണ്ട് പണ്ടുള്ളവര്‍ എന്ന് പറഞ്ഞത് തികച്ചും ശരിയാണ്. എന്‍.വി.യും എം.ടി.യും എല്ലാം ആഴ്ചപതിപ്പിന്റെ ചുക്കാന്‍ പിടിച്ചിരുന്ന കാലത്ത് അതിനു ഒരു നിലവാരം ഉണ്ടായിരുന്നു, സാഹിത്യലോകത്ത് ഒരു സ്ഥാനവുമുണ്ടായിരുന്നു. മാതൃഭുമിയും കലാകൗമുദിയും എല്ലാം ആര്‍ത്തിയോടെ വായിച്ചിരുന്ന ഒരു തലമുറയാണ് എന്റെത്. കമല്‍ റാം വന്നതിനു ശേഷം മാതൃഭൂമിയുടെ കാഴ്ചപ്പാട് ആകപ്പാടെ മാറി. ഒരു ടെലിവിഷന്‍ അപ്രോച്ച് ആണ് ഇപ്പോള്‍ അവര്‍ക്കുള്ളത്. ഇന്ത്യ ടുഡേ പോലുള്ളവ കൈകാര്യം ചെയ്തവരില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്ക വയ്യ. സന്തോഷ് പല്ലശ്ശന പറഞ്ഞതിനോട് എനിക്ക് ഒട്ടും യോജിക്കാന്‍ വയ്യ. വിനീത് വിമര്‍ശിച്ചത് പോരാ എന്നേ എനിക്ക് പറയാനുള്ളൂ. എന്‍.വി.യും എം.ടി.യും പോലുള്ളവരുടെ അഭാവവും കമല്‍ റാമിനെ പോലുള്ളവരുടെ കടന്നു കയറ്റവുമാണ് നല്ല വായനയെ നമ്മില്‍ നിന്നും അകറ്റുന്നതും നമ്മുടെ ആസ്വാദന നിലവാരം താഴ്ത്തുന്നതും.
നല്ല വായന ആഗ്രഹിക്കുന്ന വിനീതിന് എല്ലാ ഭാവുകങ്ങളും
നമ്പീശന്
@ അനോണി, ഞാന്‍ ഒഴിവാകിയതല്ല..അതിനെക്കുറിച്ച് മുന്‍പ് ബ്ലോഗനയില്‍ തന്നെ വന്നത് താങ്കളും വായിച്ചു കാണുമല്ലോ. അതുകൊണ്ട് അത് ആവര്‍ത്തിച്ചില്ല എന്നെ ഉള്ളൂ.
@സന്തോഷ് പല്ലശ്ശന: സന്തോഷേട്ടാ, ഈ എഴുത്ത് മാതൃഭൂമിയോടുള്ള എന്റെ ഒരു എതിര്‍പ്പ് പ്രകടിപ്പിക്കല്‍ മാത്രമാണ്. ഇത് എന്റെ മാത്രം അഭിപ്രായമല്ല എന്നുള്ളതുകൂടി ഞാന്‍ പറയട്ടെ. ഇതേ അഭിപ്രായം തന്നെ വച്ചു പുലര്‍ത്തുന്ന ഒട്ടുമിക്ക മുഖ്യധാര എഴുത്തുകാരെ എനിക്കിവിടെ ചൂണ്ടിക്കാട്ടാനാവും, അവരുടെ പ്രസ്താവനകള്‍ ഉദ്ധരിച്ചുകൊണ്ട് എഴുതാനും കഴിയും. പക്ഷേ, തികച്ചും സ്വകാര്യമായ സംഭാഷണങ്ങളെ ഇത്തരത്തിലുള്ള ഒരു പൊതുഇടത്തിലേക്ക് കൊണ്ടുവരുന്നതിലെ മാന്യതയില്ലായ്മ കാണിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
ഒരേതരം എഴുത്തുകാരെ മാറിമാറി ഉപയോഗിക്കുന്ന ശീലക്കേട് അനുഭവിക്കുന്നത് സന്തോഷേട്ടന് മാത്രമല്ല. മറ്റ് മാതൃഭൂമി വായനക്കാര്‍ കൂടിയാണ്. പിന്നെ, ഒരു മുഖ്യധാര പത്രപ്രസിദ്ധീകരണത്തെ സംബന്ധിച്ച് ഈ ഒരു ആക്ഷേപം തന്നെ രൂക്ഷമല്ലേ? കൂടാതെ താങ്കള്‍ സൂചിപ്പിക്കുന്നു വായനക്കാരെ രസിപ്പിക്കലല്ല കാലത്തിന്റെ ചരിത്രരേഖകളാണ് മാസികകള്‍ എന്ന്. അങ്ങിനെയാണെങ്കില്‍ ഇവര്‍ക്ക് ഒരു മ്യൂസിയം ഉണ്ടാക്കി ഇത്തരത്തിലുള്ള രേഖകള്‍ സൂക്ഷിച്ചാല്‍ പോരെ. എന്തിന് പാവം വായനക്കാരനില്‍ നിന്ന് എല്ലാ ആഴ്ചകളിലും പന്ത്രണ്ട് രൂപ വച്ച് വാങ്ങണം? അങ്ങനെ അവര്‍ വാങ്ങുന്നു എങ്കില്‍ വായനക്കാരന്റെ താല്പര്യം കൂടി കണക്കിലെടുത്തേ പറ്റൂ.
ഇനി പറയുന്നത് വിമര്‍ശനത്തിലെ തരംതാഴലിനെക്കുറിച്ച്, ക്ഷമകെട്ടെഴുതിയതാണെന്റെ സന്തോഷേട്ടാ... മാതൃഭൂമി എനിക്ക് മാത്രമാണോ പ്രശ്നം എന്നൊന്നറിയണ്ടേ... അതില്‍ ഞാന്‍ നിലവാരം കാണിച്ചില്ല എന്ന് എനിക്ക് തന്നെ പൂര്‍ണ്ണബോധ്യമുണ്ട്.
ഇതേപറ്റി ഫേസ്ബുക്കില്‍ നടന്ന ചര്‍ച്ചയിലും ചാറ്റുകളിലുമെല്ലാം ഏതാണ്ട് ഭൂരിപക്ഷം വായനക്കാരും (എന്നോട് ചാറ്റിയതിലെ) എന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നവരാണ്. ഇതുപോലെ എത്ര എത്ര പേര്... മുന്‍പ് എന്‍.വിയും, എം.ടിയും അതെങ്ങിനെ കൊണ്ടു നടന്നിരുന്ന മാതൃഭൂമിയും ഇന്നത്തെ മാതൃഭൂമിയും ഒന്ന് താരതമ്യപ്പെടുത്തിനോക്കൂ..
@ നമ്പീശന്: നന്ദി സുഹൃത്തേ
വിനീതേ, നീ എങ്ങനെ തലകുത്തി നിന്ന് വിമര്‍ശിച്ചാലും മാതൃഭൂമി വാരിക മാറില്ല. വിനീതെന്നല്ല ആര് തന്നെ എഴുതിയാലും അത് മാറാന്‍ പോകുന്നില്ല. പിന്നെ ഈ കാണുന്നതൊന്നും തന്നെ സെന്സേഷണലിസമല്ല, ഇതാണ് കമല്‍ റാമിസം.
ഒന്ന് രണ്ടു മാസം മുന്‍പൊരു ജയന് സ്പെഷ്യല്‍ ലക്കം ഉണ്ടായിരുന്നു. മനോരമയും മംഗളവും വരെ നാണിച്ചു പോകുന്ന എഴുത്ത്.
അഴീക്കോടിന്റെ കഥ ബോറടിപ്പിച് ആളുകളെ കൊല്ലുകയാണ്. ഇനിയെങ്കിലും അതൊന്നു നിര്‍ത്തി കൂടെ.
വിനീത്,
ആരാണ് ഈ മിശ്രവിവാഹിതരായ 'സെലിബ്രിറ്റികള്‍'?? അവരില്‍ 'സെലിബ്രിറ്റികള്‍' എന്നു വിളിക്കാവുന്നവരുണ്ടായിരുന്നോ?
മാതൃഭൂമിയുടെ നിലവാരതകര്‍ച്ച ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഏതാണ്ട് കമല്‍റാം സജീവിനോളം തന്നെ പ്രായമുണ്ടതിന്.
പിന്നെ കഴിഞ്ഞ ലക്കത്തിലെ RSS കവര്‍ സ്റ്റോറിയില്‍ എന്തു വസ്തുതയാണ് പുതിയതായുള്ളത്? വെറും കവറിലെ കെട്ടുകാഴ്ചയല്ലാതെ.
മറ്റൊരു കാര്യം, സുഭാഷ് ചന്ദ്രനെപ്പോലുള്ളവരുടെ നോവലുകളും ഉണ്ണി. ആറിനെപ്പോലുള്ളവരുടെ കഥകളും ചേര്‍ക്കാതിരിക്കുന്നത് വായനക്കാരോട് ചെയ്യാവുന്ന ഏറ്റവും നല്ല ഉപകാരമായിരിക്കും, കഥകളും നോവലുകളും ഉള്പ്പെടുതതിയില്ലെങ്കില് കൂടി...
അഴീക്കോടിന്റെ ആത്മകഥ ജീവനില്ലാതെ തുടരുന്നു.
വിനീത്...
മാതൃഭൂമി ബാലപംക്തിയിൽ എഴുതിത്തുടങ്ങിയ ഒരാളാണു ഞാൻ.വായനയുടെ ലഹരി തുടങ്ങിയ കാലം മുതൽ അത് മുടങ്ങാതെ വായിക്കുന്ന ഒരാൾ.പിന്നെടെപ്പൊഴോ പ്രവാസിയായ് നാടുവിട്ടതിനു ശേഷം വായിക്കാതായി.ഇടക്ക് അവധിക്ക് നാട്ടിൽ വരുമ്പോൾ പതിവ് തെറ്റിക്കാതെ വാങ്ങും.പക്ഷെ വിനീതു പറയും പോലെ ഒന്ന് മറിച്ച് നോക്കിയതിനു ശേഷം എവിടെയെങ്ങിലും വലിച്ചെറിയും.
Kazhinja 20 varshamayittu sthiram mathrubhumi vayanakkarananu njan. Ennal kurachu nalayittu enikkum Vineeth paranjathu valarea sariyanennu thonnunnu.
ഞാന്‍ ഒരു പഴയ മാതൃഭൂമി വാരികയുടെ വായനക്കാരനാണ്, കൂടാതെ ഒരു ഏജന്റും. എന്റെ നാട്ടില്‍ ശരാശരി അമ്പതോളം ആഴ്ചപ്പതിപ്പായിരുന്നു ഒരാഴ്ചയില്‍ ഇറങ്ങിയിരുന്നത്. ഇന്ന് ആ സ്ഥാനത്ത് എല്ലാ കടകളെയും ഉള്‍പ്പെടുത്തിയാല്‍ പോലും അമ്പത് കോപ്പി തികയില്ല. പഴയ കാലത്തെ വായനക്കാരില്‍ ഭൂരിഭാഗവും ഇന്ന് ആഴ്ചപ്പതിപ്പിന്റെ വരിക്കാരല്ല. അവര്‍ക്കെല്ലാം തന്നെ ആ വായന മടുത്തു എന്നാണവര്‍ പറയുന്നത്. വായനക്കാര്‍ക്ക് വേണ്ടാത്ത സാധനങ്ങളെല്ലാം ഉള്‍പ്പെടുത്തി എന്തിനാണ് മാതൃഭൂമി ഇതുപോലെ ഒരു വാരിക ഇറക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. ഇത് വിനീതിന്റെ മാത്രം അഭിപ്രായമായി കാണാനാവില്ല. ഏജന്റ് മീറ്റിംഗുകളില്‍ പങ്കെടുക്കാന്‍ പോയാല്‍ ഇതുപോലെ പരാതി പറയുന്ന ഒരുപാട് ഏജന്റുകളെയും, വായനക്കാരെയും കാണാന്‍ കഴിയും. വാരികകളുടെ സ്ഥിതി എല്ലാം ഇതുപോലെ തന്നെയാണ്ങ്കില് കൂടി, മാധ്യമം ഇക്കൂട്ടത്തില്‍ ഭേദപ്പെട്ടു നില്ക്കുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
മനോജ്
വിനീതിന്റെ എഴുത്തില്‍ നിന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങളില്‍ നിന്നും ഉള്ളടക്കത്തില്‍ വന്ന സാഹിത്യ ശോഷണവും, കണ്ട് മടുത്ത മുഖങ്ങളും, രാഷ്ട്രീയത്തിന്റെ അതി പ്രസരവും ആണ് വാരികയെ അസ്വീകാര്യമാക്കുന്നത് എന്ന് മനസ്സിലാകുന്നു. മാതൃഭൂമി ഇടക്കൊക്കെ വായിക്കാറുള്ള ആള് എന്ന നിലയില്‍ അതിന് നിലവാരം കുറഞ്ഞ് പോയി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഒട്ടുമുക്കാൽ വായനക്കാർക്കും ആഴ്ച്ചപ്പതിപ്പ് കയ്യിൽ കിട്ടി ഒന്ന് മറിച്ച് നോക്കുമ്പോൾ തോന്നുന്നത് താങ്കൾ തുറന്നെഴുതി.
താങ്കൾ പറയാൻ വിട്ടുപോയ ഒന്ന് പുല്‍മേട് ദുരന്തത്തെയും ശബരിമലയേയും കുറിച്ച് മാതൃഭൂമിക്ക് ഒരു ലേഖനം തയ്യാറാക്കാൻ ഒരു യുക്തിവാദിയെ ആശ്രയിക്കേണ്ടി വന്നുവോ? ലേഖകരെ കണ്ണടച്ച് വിശ്വസിച്ചാൽ വായനക്കാരുണ്ടാവുമോ എന്നുകൂടി ഓർക്കുന്നത് നല്ലത്.
മറ്റൊരു തമാശയാണ് സൃഷ്ടികൾ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ്. ഇതിനെപ്പറ്റി ഒരു സുഹൃത്തിനോട് അന്വേഷിച്ചപ്പോൾ അവർക്ക് “ആസ്ഥാന എഴുത്തുകാരുണ്ട്” എന്ന മറുപടിയാണ് കിട്ടിയത്.
മാതൃഭൂമി പോലൊരു ആഴ്ച്ചപ്പതിപ്പിൽ വരുന്ന്തൊക്കെയും “മാതൃഭൂമിയുടെ” എന്നു കരുതി വായിക്കാൻ താത്പര്യം ഉള്ളവരാണ് കൂടുതലും.
പഴയ ഇമേജിൽ നിന്ന് മാറി ഏതു പുതിയ ഇമേജാണു മാതൃഭൂമി ഉണ്ടാക്കി എടുക്കുന്നതെന്ന് മനസ്സിലാവുന്നില്ല.
ഇത് മാതൃഭൂമിയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ വിശേഷം ഒന്നും അല്ലെന്നു മാതൃ ഭൂമിയെ പണ്ട് മുതലേ വായിചിരുന്നവര്ക്ക് തിരിച്ചറിയാന്‍ കഴിയും ...മാതൃഭൂമിയില്‍ നിന്നുള്ള കുത്തിയൊഴുക്ക് തടയാനുള്ള ഒരു തന്ത്രത്തിന്റെ ഭാഗമായേ ഈ നിറം മാറ്റത്തെയും കാണാനാകൂ ...
അത് വിപരീത ഫലം ചെയ്യുന്നു എന്ന് മാത്രം!
മുമ്പ് സി രാധാകൃഷ്ണന്റെ തുടക്കവും, രാജേശ്വരിയുടെ സാമൂഹിക വിമര്‍ശനവും , സാറാ ജോസഫിന്റെ മാറ്റാത്തിയും, യാസീന്‍ അശ്രഫിന്റെ മീഡിയാ സ്കാനും കൊണ്ട് മാധ്യമം കത്തി നില്‍ക്കുമ്പോഴും ചെരിപ്പിനൊത്തു കാല് മുറിച്ചു ചില പൊടിക്കൈകള്‍ ചെയ്തു കൂട്ടിയിരുന്നു മാതൃ ഭൂമി!
സമ്പന്ന ഭൂതകാലത്തെ പുനരാനയിക്കാന്‍ വിവാദങ്ങളുടെ ആകാംക്ഷയും, പഴകി പുളിച്ച ന്യൂനപക്ഷ പ്രേമത്തിന്റെ പതിവ് ചേരുവകളും വിലാസമുള്ളവന്റെ മാത്രം ഭാവനകളെ തല്ലിപ്പഴുപ്പിച്ചും വിലാസമുള്ളവന്റെ മാത്രം ഭാവനകളെ തല്ലിപ്പഴുപ്പിച്ചും ഒരു ശ്രമം!
അടുത്തിടെ മാധ്യമങ്ങള്‍ പറയാനുള്ളത് മുഴുവന്‍ പറഞ്ഞു കഴിഞ്ഞിട്ടും തല്ലിക്കെടുത്തിയിട്ടും വീണ്ടും ഒരു ജ്യോതിയുമായി വന്നിരുന്നു ഇവര്‍..
അങ്ങാടിയില്‍ ആരൊക്കെയോ മാതൃഭൂമിയെ 'നായര്ഭൂമി', ;ഹിന്ദുഭൂമി',വീരന് ഭൂമി എന്നൊക്കെ കളിയാക്കുന്നുണ്ടെന്നു ആരോ കമല്‍ രാമിനു ഏഷണി പറഞ്ഞു കൊടുത്തു പോലും!
ഞങ്ങള്‍ ആ ടൈപ്പ് അല്ല എന്ന് ഒരു ബോധ്യപ്പെടുത്തല്‍!
അല്ലെങ്കിലും ന്യൂനപക്ഷനെയോ ഇടതു പക്ഷ സൈദ്ധാന്തിക നെയോ പിരിഞ്ഞു എന്ത് സാഹിത്യ ജീവിതം നമുക്ക്!
ഇതൊക്കെ അറിഞ്ഞാലും മിണ്ടാതിരിക്കണം എന്നത് വേറെ കാര്യം :)
അലിഫ് പറഞ്ഞത് പോലെ, മാതൃഭൂമി ഇപ്പോള്‍ സ്വന്തമായ ഒരു സ്വത്വത്തിന്റെ മുകളില്‍ അല്ല നില്‍ക്കുന്നത്...നായമ്മാരുടെ മാതൃഭൂമി എന്നുള്ള പേരുദോഷം മാറ്റാന്‍ അറിഞ്ഞു കൊണ്ടുള്ള ഒരു വര്‍ഗീയ കളി.
"കൂടാതെ താങ്കള്‍ സൂചിപ്പിക്കുന്നു വായനക്കാരെ രസിപ്പിക്കലല്ല കാലത്തിന്റെ ചരിത്രരേഖകളാണ് മാസികകള്‍ എന്ന്. അങ്ങിനെയാണെങ്കില്‍ ഇവര്‍ക്ക് ഒരു മ്യൂസിയം ഉണ്ടാക്കി ഇത്തരത്തിലുള്ള രേഖകള്‍ സൂക്ഷിച്ചാല്‍ പോരെ. എന്തിന് പാവം വായനക്കാരനില്‍ നിന്ന് എല്ലാ ആഴ്ചകളിലും പന്ത്രണ്ട് രൂപ വച്ച് വാങ്ങണം? "
സന്തോഷ് പല്ലശനക്ക് വിനീത് കൊടുത്ത മറുപടി അതിശയിപ്പിച്ചു..അരാഷ്ട്രീയമായ ലേഖനങ്ങളും സാഹിത്യ ചര്‍ച്ചകളും മാത്രം മതിയെന്നാണോ? ഒരു വാരികയ്ക്കും എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് പുറത്തിറങ്ങാനാവില്ല..ഇറങ്ങുന്ന ഓരോ ലക്കവും പുതുമയുള്ളതാവണമെന്നു ഒരു വാരിക ആഗ്രഹിക്കുന്നതില്‍ എന്താണ് അതിശയകരമായുള്ളത്? അതാത് കാലത്തെ ആനുകാലിക വിഷയങ്ങള്‍ ചര്ച്ചയ്ക്കെടുക്കുന്നതില് എന്താണ് തെറ്റുള്ളത്? സാഹിത്യ സംബന്ധിയായ ലേഖനങ്ങളില്‍ നിന്നും കൂടുതല്‍ രാഷ്ട്രീയ ലേഖനങ്ങളിലേക്കു വാരിക ചുവടു മാറി എന്നുള്ളത് ശരിയാണ്..അതാണോ വിഷയം?
മിശ്ര വിവാഹിതരെ കുറിച്ചുള്ള ലേഖനങ്ങള്‍ വിഷയത്തെ romanticise ചെയ്യുന്ന ഒന്നാണെങ്കില് കൂടി സാമുദായിക വിഷം പരത്തുന്ന വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും ഇടയില്‍ ആശ്വാസമായി വന്ന positive stories ആണ്..endosulphan പ്രശ്നം..എന്റെ അറിവില്‍ മധുരാജ് ആദ്യമായല്ല endosulphan ദുരിത ബാധിതരെ കുറിച്ചുള്ള ലേഖനവുമായി വരുന്നത്..മാതൃഭൂമിയില്‍ തന്നെ വന്ന photo feature ആണ് ഈ വിഷയം മാധ്യമ ശ്രദ്ധയില്‍ പെടുത്തിയത്. ഈ ഏപ്രിലില്‍ നടക്കാന്‍ പോകുന്ന stockholm conventionil നടക്കാന്‍ സാധ്യതയുള്ള endosulphan നിരോധനത്തിന് എതിരെ അതിന്റെ ഉത്പാദക കമ്പനികള്‍ ഭീകരമായ പ്രചരണമാണ് ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെയും പത്ര മാദ്ധ്യമങ്ങളിലൂടെയും നടത്തിക്കൊണ്ടിരിക്കുന്നത്. അവയെ അനുകൂലിച്ചു കൊണ്ടും കാസര്‍ഗോഡ് പ്രശ്നത്തെ അവഗണിച്ചു കൊണ്ടും നമ്മുടെ രാഷ്ട്രീയക്കാരുടെ ഗീര്‍വാണം വേറെയും..ഈ സന്ദര്‍ഭത്തില്‍ കാസര്‍ഗോട്ടെ ദുരിതബാധിതരുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചല്ലാതെ മറ്റെന്ത് ലേഖനമാണ് വരേണ്ടത്..?
RSS ഭീകരതയെ കുറിച്ചുള്ള വാര്‍ത്തയില്‍ സ്ഥാപനത്തിന്റെ താത്പര്യങ്ങള്‍ ഉണ്ടാവാം..ഉണ്ടാവാതിരിക്കാം..അത് കൊണ്ട് ആ പ്രശ്നത്തിന്റെ ഗൌരവം കുറയുന്നുണ്ടോ? ആ ലക്കം ഞാന്‍ വായിച്ചതല്ല..എങ്കിലും RSS ഭീകരത ഇന്ത്യയെ സംബന്ധിച്ച് അത്ര ചെറുതായി കാണേണ്ട ഒന്നല്ല..കേരളത്തില്‍ നിന്നു കൊണ്ട് അതിനെ നോക്കിക്കാണുന്നതും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ട് നോക്കിക്കാണുന്നതും തമ്മിലുള്ള ഒരു വ്യത്യാസമുണ്ട്..പിന്നെ വിനീത് തന്നെ പറയുന്നുണ്ട് വാരിക ഇറങ്ങിയതിനു പിറ്റേ ദിവസം മാതൃഭൂമി പത്രം കിട്ടാനില്ലായിരുന്നു എന്ന്..വരികള്‍ക്കിടയില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത് അന്നിറങ്ങിയ പത്രത്തിന്റെ കോപ്പികള്‍ ആരോ നശിപ്പിച്ചു എന്നാണു (അല്ലെ? )..അങ്ങനെയാണെങ്കില്‍ RSS ഭീകരതയ്ക്ക് ഇതിലും നല്ലൊരു ഉദാഹരണം വേറെ വേണോ? അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള ഈ കടന്നു കയറ്റമാണ് ഇവിടെ വിഷയം..ഈ intolerance ആണ് നാടിനെ നശിപ്പിക്കുന്നതും..അല്ലാതെ ഒരു ദിവസം പത്രം കിട്ടാത്തതോ എജെന്റുമാര്‍ക്ക് ഒരു ദിവസത്തെ പണി നഷ്ടപ്പെട്ടതോ അല്ല..ചോദ്യം ചെയ്യേണ്ടത് ഇത്തരം ലേഖനങ്ങള്‍ വരുന്നതിനെയല്ല അവരുടെ യതാര്‍ത്ഥ നിലപാടുകളിലും project ചെയ്യപ്പെടുന്ന നിലപാടുകളിലും എന്തെങ്കിലും അന്തരം ഉണ്ടോ എന്നതാണ്..ഉണ്ടെങ്കില്‍ അവ ചോദ്യം ചെയ്യപ്പെടുക തന്നെ വേണം..
മാതൃഭൂമിയുടെ circulation കുറയുന്നത് മാതൃഭൂമിയുടെ മാത്രം കുറ്റം കൊണ്ടാണോ? എല്ലാ രീതിയിലും മികച്ച നിലവാരം ഇനി പുലര്‍ത്തിയാല്‍ തന്നെ മാതൃഭൂമിയുടെ circulation കൂടുമോ? വ്യവഹാര ഭാഷ എന്നാ നിലയിലും പഠന ഭാഷ എന്നാ നിലയിലും മലയാളത്തിനു വന്നിട്ടുള്ള അപചയം തന്നെ ഒരു വലിയ കാരണം അല്ലെ..മലയാളം തന്നെ പഠിക്കാത്ത കുട്ടികളുടെ എണ്ണം കൂടി വരുന്നില്ലേ ഇന്നത്തെ വിദ്യാഭ്യാസ വ്യവസ്ഥിതിയില്‍? ഒരു അരാഷ്ട്രീയ സമൂഹം വളര്‍ന്നു വരുന്നു എന്നത് കൊണ്ടായിക്കൂടെ ഈ കുറവ്?
കഥ, കവിത, നോവല്‍, എന്നിവയിലൊക്കെ തന്നെ വന്നിട്ടുള്ള നിലവാരത്തകര്ച്ചകളെ കുറിച്ചും പുതിയ എഴുത്തുകാരെ ഉള്‍പ്പെടുത്താത്തതിനെ കുറിച്ചും വിനീത് പറയുന്നതിനോട് യോജിക്കുന്നു..അഴീക്കോടിന്റെ ആത്മകഥയെക്കുറിച്ച് പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു..അരാജകത്വവാദികളെ കേന്ദ്രീകരിച്ച് കുറച്ച് നാള് മുന്‍പ് വന്ന ലേഖനങ്ങള്‍ മഹാബോറായിരുന്നു..circulation കൂട്ടാന്‍ വേണ്ടിയാവണം പല ഗ്രൂപ്പുകളെ മാതൃഭൂമി കേന്ദ്രീകരിക്കുന്നതായി തോന്നിയിട്ടുണ്ട്..അധ്യാപകര്‍, കുട്ടികള്‍, കോളേജ് വിദ്യാര്‍ഥികള്‍, ബ്ലോഗേഴ്സ് അങ്ങനെ ഓരോ വിഭാഗത്തിനും വേണ്ടി പംക്തികളുണ്ട്..വായനക്കാരെ പിടിച്ചു നിര്‍ത്തുന്നതിനുള്ള സാധാരണ മാര്‍ക്കെറ്റിംഗ് തന്ത്രങ്ങള്‍...എന്നാല്‍ ഒരു വിഷയത്തിന്റെ പുതുമ നഷ്ടപ്പെടുമ്പോള്‍ പിന്നെ അതിനെ കൈവിടുന്നതും തുടര്‍ അന്വേഷണങ്ങള്‍ ഇല്ലാത്തതും എല്ലാ മാധ്യമങ്ങളേയും പോലെ മാതൃഭൂമിയുടെയും പോരായ്മ തന്നെയാണ്..
ഇത്രയും എഴുതിയത് ഒരു സാമാന്യവത്കരണം ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ്..പോരാതെ വിനീത് ഉദാഹരണമായി ചൂണ്ടിക്കാണിച്ച കവര്‍ സ്റ്റോറി ലേഖനങ്ങള്‍ എന്റെ കാഴ്ചപ്പാടില്‍ വളരെ പ്രാധാന്യമുള്ള വിഷയങ്ങള്‍ ആയത് കൊണ്ടും..
അരാഷ്ട്രീയമായ ലേഖനങ്ങളും ചര്‍ച്ചകളും മതി എന്ന് ഞാന്‍ എവിടെയാണ് പറഞ്ഞത് സുഹൃത്തേ? ഞാന്‍ പറഞ്ഞത് പത്രമാസികകള്‍ വായനക്കാരോട് അല്പമെങ്കിലും നീതി പുലര്‍ത്തണം എന്നതാണ്. നൂറ് ശതമാനവും എന്തായാലും കഴിയില്ലല്ലോ. ഇറങ്ങുന്ന എല്ലാ ലക്കവും പുതുമ വേണമെന്ന് ഏത് പ്രസിദ്ധീകരണത്തിനും ആഗ്രഹിക്കാം. അതില്‍ യാതൊരു തെറ്റുമില്ല. പക്ഷേ, അത് ഒരുതരം ചീപ്പ് സെന്‍സേഷണലിസത്തിലേക്ക് വഴിമാറുമ്പോഴാണ് ഇവിടെ ആര്‍ക്കും പിടിക്കാത്തത്. ഇവിടെ ഞാന്‍ മാത്രമല്ല ഇതിനെ എതിര്‍ക്കുന്നത് എന്നുള്ളത് ഈ കാണുന്ന കമന്റുകളില്‍ നിന്നും എനിക്ക് മനസിലാവുന്നുണ്ട്. ഇനി അഥവാ ഞാന്‍ മാത്രമാണ് എതിര്‍ത്തിരുന്നത് എങ്കില്‍ അത് ഞാനെന്റെ ആസ്വാദനത്തിന്റെ നിലവാരത്തകര്‍ച്ചയായി കരുതിയേനെ. ഇതിപ്പോള്‍ അങ്ങനെ അല്ലല്ലോ.
മധുരാജ് ആ ഫോട്ടോഫീച്ചര്‍ തയ്യാറാക്കിയത് ആ ലക്കത്തിനു വേണ്ടിയല്ല എന്നുള്ളത് അറിയാമോ. മുന്‍പേ തന്നെ ശേഖരിച്ച് വയ്ക്കപ്പെട്ട വിവരങ്ങള്‍ എന്തുകൊണ്ട് ആ സമയത്ത് പബ്ലിഷ് ചെയ്യാതെ ഈ സമയം വരെ കാത്തുനിന്നു എന്നുള്ളത് ആലോചിക്കേണ്ട വിഷയമല്ലേ. അതുകൊണ്ട് തന്നെ ഈ വിഷയവും സെന്‍സേഷണലിസത്തിന്റെ ഒരു അടയാളപ്പെടുത്തലായി നമുക്ക് കാണാന്‍ സാധിക്കും. എല്ലാ മാധ്യമങ്ങളിലും എന്റോസള്ഫാന് ഒരു ചര്‍ച്ചാവിഷയമായപ്പോള്‍ മാതൃഭൂമി കണ്ടെത്തിയ മറ്റൊരു മാര്‍ക്കറ്റിംഗ് തന്ത്രം.
ആര്.എസ്.എസ് ഭീകരതയാല്‍ പത്രക്കെട്ടുകള്‍ നശിപ്പിക്കപ്പെട്ടു എന്നുള്ളതാണെങ്കില്‍ എന്തുകൊണ്ട് മാതൃഭൂമിയെപ്പോലൊരു പത്രം അത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല. അത് താങ്കള്‍ ആലോചിച്ചു നോക്കിയോ? അതിനു പുറകില്‍ പവര്ത്തിച്ചവര് ആരാണെന്ന് അവര്‍ പുറത്തുകൊണ്ടുവന്നോ. ഇല്ലല്ലോ? എന്തുകൊണ്ട്? ഇവിടെയൊക്കെ പലകണക്കുകളും ചേര്‍ന്നുപോകുന്നില്ല. അതുപോലെ അതിനു തൊട്ടടുത്ത ലക്കം ഇറങ്ങിയ മാതൃഭൂമിയില്‍ ആര്.എസ്.എസിനെ പരാമര്‍ശിക്കുന്ന ലേഖനത്തിന് കീഴെ അവര്‍ എഴുതിയ വ്യക്തി ആരാണെന്നും എവിടുത്തുകാരനാണെന്നും കൊടുത്തിരിക്കുന്നു. എങ്കില്‍ എന്തുകൊണ്ട് മുന്‍ലക്കത്തില്‍ അത് വെളിപ്പെടുത്തിയില്ല?
മാതൃഭൂമിയുടെ മാത്രം പ്രശ്നമല്ല സര്‍ക്കുലേഷന്‍ കുറയുന്നത്. മറ്റെല്ലാ പ്രസിദ്ധീകരണങ്ങളും നേരിടുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണത്. പിന്നെ സര്‍ക്കുലേഷന്‍ കുറയുന്നത് അവരുടെ മാത്രം കുറ്റം കൊണ്ടല്ല. എന്നാല്‍ അവരുടെ ചില കുറ്റങ്ങള്‍ കൊണ്ടുകൂടിയാണ്. അത്തരത്തിലുള്ള പലരെയും എനിക്കറിയാം. എനിക്ക് മാത്രമല്ല ഇവിടെ പലര്‍ക്കും അറിയാം. കാരണം വര്‍ഷങ്ങളായി ആഴ്ചപ്പതിപ്പ് വായിക്കുന്നവര്‍ മനം മടുത്ത് അത് നിര്‍ത്തുന്നു എന്നുണ്ടെങ്കില്‍ അത് ആരുടെ കുറ്റമാണ്?
എന്‍.വിയും എം.ടിയും നടത്തിയപോലെയുള്ള മാതൃഭൂമി തന്നെ വേണമെന്ന ഒരു വെറുംവാശി കുറെക്കാലമായി ഒരു കൂട്ടം വായനക്കാര്‍ക്കിടയിലുണ്ട്
കാലം മാറിയതിനെക്കുറിച്ച് ബോധ്യമില്ലാത്തതുകൊണ്ടുള്ള സങ്കടം പറച്ചിലായാണ് അത് തോന്നാറ്. മാതൃഭൂമിയുടെ വായനാ സമൂഹം തന്നെ മാറി. വായന എന്നത് വിരസമായ ഒരു ഏര്‍പ്പാട് എന്ന് മലയാളിയെ നെഞ്ചില്‍ കൈവെച്ച് പറയിക്കുന്ന അന്ധകാരനാഴിയുടെയും അഴിക്കോട് മാഷിന്റെ ആത്മകഥയുടെയും പേരില്‍ മാതൃഭൂമിയെ ചീത്ത പറഞ്ഞാല്‍ അത് പറയുന്നതിലും കേള്‍ക്കുന്നതിലും ന്യായമുണ്ട്. പക്ഷെ ഇന്ത്യയെ ബാധിച്ചിരിക്കുന്ന മഹാ വിഷങ്ങളായ എന്‍ഡോസള്‍ഫാനും ആര്.എസ്.എസിനുമെതിരായ പതിപ്പുകള്‍ വായനക്കാരെ ബുദ്ധിമുട്ടിലാക്കിയെങ്കില്‍ പ്രശ്നം മാതൃഭൂമിക്കല്ല മലയാളിക്കാണ്. ആര്.എസ്.എസിനെതിരെ മാത്രമല്ലല്ലോ ഇസ്ലാമിന്റെ ലേബല്‍ ഉപയോഗിച്ച് നടത്തുന്ന കുടിലവൃത്തികള്ക്കെതിരെയും ആഴ്ചപ്പതിപ്പില്‍ കവര്‍സ്റ്റോറികള്‍ വന്നിട്ടുണ്ടല്ലോ. ആര്.എസ്.എസ് വിരുദ്ധത ഒരു കാലത്തും മാതൃഭൂമി പത്രത്തിന്റെ നയമായിരുന്നില്ല. വീരേന്ദ്രകുമാര്‍ രാമന്റെ ദു:ഖം എഴുതി ഇടതുവശം ചേര്‍ന്ന് നടന്ന കാലത്തും തര്‍ക്കമന്ദിരം എന്നായിരുന്നു അയോധ്യയില്‍ ആര്.എസ്.എസുകാര്‍ തകര്‍ത്ത മസ്ജിദിന് മാതൃഭൂമിയുടെ സ്റ്റൈല്ബുക്കിലെ പേര്. എന്നിട്ടും ആര്.എസ്.എസ് അജണ്ടകള്‍ക്കെതിരെ കവര്‍സ്റ്റോറി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പ് ആ ലക്കത്തിലെങ്കിലും നടത്തിയത് ഒരു സാഹസിക പത്രപ്രവര്‍ത്തനം തന്നെയാണ്. ആര്.എസ്.എസിനെ കുറ്റം പറയല്‍ മാത്രമായിപ്പോയി എന്നു പറയുന്നു വിനീത്. രാഷ്ട്രപിതാവിനെ വധിക്കുകയും രാജ്യത്തിലെമ്പാടും ചോരപ്പുഴയൊഴുക്കുകയും പരമത വിദ്വേഷം വളര്‍ത്തുകയും ആരാധനാലയങ്ങള്‍ തച്ചുടക്കുകയും ആതുര സേവകരെ തീവെച്ചുകൊല്ലുകയും ഗര്‍ഭിണിയുടെ വയറ്റിനുള്ളിലേക്ക് പോലും വെറുപ്പിന്റെ വിചാരധാര കുത്തിക്കയറ്റുകയും ചെയ്യുന്ന ഒരു ക്രിമിനല്‍ സംഘത്തെക്കുറിച്ച് എതിര് ലേഖനങ്ങള്‍ എഴുതുന്നതിനൊപ്പം തൂക്കമൊപ്പിക്കാന്‍ നല്ലവാക്കുകള്‍ പറയുന്ന ഒരു മാഗസിനാണോ താങ്കളുടെ സ്വപ്ന വായന?
തൃശൂര്‍ക്കാരനായ ആര്.എസ്.എസ് വക്താവ് എഴുതിയ മറുപടി ലേഖനത്തില്‍ അദ്ദേഹത്തിന്റെ വിലാസം കൊടുത്തത് അദ്ദേഹം ആര്.എസ്.എസ് വൃത്തങ്ങളില്‍ മാത്രം പരിചിതനായ വ്യക്തി ആയതു കൊണ്ടാണ്. പതിറ്റാണ്ടുകളായ സാമൂഹിക-രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നില്ക്കുന്ന പ്രൊഫ. ബദ്റി റെയ്നയുടെയും ഗൌരി ലങ്കേഷിന്റെയും സ്വാമി അഗ്നിവേശിന്റെയും അഡ്രസ് കൊടുക്കാത്തതിലാണ് ഇപ്പോള്‍ വിനീതിന് വിഷമം. ( ഡെസ്കിലിരുന്ന് ഏതെങ്കിലും വിദ്വാന്മാര് -കമല്‍റാം തന്നെ ആണെന്ന് കൂട്ടിക്കോ ആര്.എസ്.എസിനെ തെറി പറഞ്ഞ് കുറെ അങ്ങ്ട് എഴുതി കടിച്ചാപൊട്ടാത്ത പേര് കൊടുത്തതാണ് എന്നോ മറ്റോ തെറ്റിദ്ധരിച്ചിരുന്നോ എന്നൊരു ചില്ലറ സംശയം, ഉവ്വോ?)
പൊതുവേ വായന കുറയുന്നു എന്നുള്ളത് ഒരു സത്യമാകുമ്പോള്‍ തന്നെ മാതൃ ഭൂമിയുടെ വായനക്കാരുടെ എണ്ണം കുറയുന്നത് അതിനു ആനുപാതീകമായിട്ടല്ല എന്നുള്ളത് കാണാതെ പോകരുത്.
മാതൃഭൂമിക്ക് മത്സരിക്കാന്‍ കിടയറ്റ മറ്റു എതിരാളികള്‍ ഇല്ലാത്ത കാലത്ത് നിന്ന് , മത്സരത്തിലൂടെ മുന്‍പന്തിയിലേക്ക് വന്ന മറ്റൊരു കാലവും കടന്നു, ഇപ്പോള്‍ നിലവാര തകര്‍ച്ച കൊണ്ട് മടുത്തു പിന്‍വാങ്ങുന്ന ഒരു കാലത്തിലെത്തി മാതൃ ഭൂമി കിതക്കുകയാണ് എന്ന് പറയാം!
മാതൃഭൂമി മാറ്റത്തിന് വേണ്ടി ശ്രമിക്കുന്നു എന്നത് ശരി പക്ഷെ അത് വിപരീത് ഫലം ചെയ്യുകയാണ്....
മാതൃഭൂമിയില്‍ തങ്ങള്‍ വായിക്കേണ്ടത് എന്താണെന്ന് ഒരു ശരാശരി മാതൃഭൂമിയുടെ വായനക്കാരന്റെ താല്‍പ്പര്യത്തെ താങ്കള്‍ ഇതാണ് വായിക്കേണ്ടത് എന്നാ ശാസനയിലേക്ക് ,മാനസീകമായ ആധിപത്യത്തിലേക്ക് ഒരു പട്ടാള ചിട്ടയില്‍ തെളിക്കുമ്പോള്‍ ബോധമുള്ളവന്റെ ഒരു കുതറൽ ! അതാണ് ഈ അകല്‍ച്ച!
ഞാൻ മുമ്പേ പറഞ്ഞതു പോലെ ഇല്ലാത്ത വിരോധം കൊണ്ട് ആറെസ്സെസ്സിനും ഭൂരിപക്ഷ വർഗ്ഗീയതക്കും ഒരു തോണ്ടൽ, ന്യൂന പക്ഷ സ്നേഹത്തിന്റെ അരിമണി എറിഞ്ഞു ഒരു ആകർഷണ കണ്ണേറ്, കപട ബൌധിക വ്യായാമം കൊണ്ട് ഒരു ബലം പിടുത്തം... എന്നിട്ടും വീണില്ലെങ്കിൽ മലയാളത്തിന്റെ ബൌദ്ധിക നിലവാര തകർച്ചയിൽ ഒരു വിലാപം അത്രയേ പ്രതീക്ഷിക്കാവൂ...
എന്ന് കരുതി ഞാൻ മാത്രുഭൂമി വായിക്കാതിരിക്കുന്നില്ല . കാരണം മാത്രുഭൂമി വായനയുടെ ഒരു പതിവു കൊണ്ട് ക്രമീകരിച ചില ശീലങ്ങളെ ഉപേക്ഷിക്കാത്തതിനാൽ മാത്രം!
ഇങ്ങിനെ കോൾഗേറ്റു കൊണ്ട് തുടങ്ങുന്ന ദിവസം പോലെ മാത്രുഭൂമിയെ ജീവിതത്തിന്റെ ശീലങ്ങളോടു ചേർത്തു കെട്ടിയവരെയാണു ഇത്തരം മടുപ്പിലേക്കും വെറുപ്പിലേക്കും തള്ളി വിടുന്നത് എന്നതാണു ഏറെ കഷ്ടം!
അപ്പോ ചേട്ടനു പൊള്ളിയത് ആറെസ്സെസ്സിനെ പറഞ്ഞിട്ടാാ ല്ലേ. മറ്റേതൊക്കെ മേമ്പടിയെന്ന് അക്കാര്യം പറയുന്ന വരികളിലെ
ആത്മാര്‍ഥത തുളമ്പുന്നത് കണ്ടല്‍ ബോധ്യപ്പെടും. എത്ര എളുപ്പത്തിലാ പൂച്ച് പുറത്തു ചാടുന്നത്.
താങ്കളുടെ ആരോപണങ്ങള്‍ പരിശോധിക്കാം.
ഒന്ന് അഭിമുഖങ്ങള്‍. നോക്കൂ, മലയാളത്തില ഏറ്റവും കാമ്പുള്ള അഭിമുഖങ്ങള്‍, വ്യത്യസ്തരായ മനുഷ്യരെ അവതരിപ്പിക്കുന്ന
സംഭാഷണങ്ങള്‍ വന്നത് ഇതേ വാരികയിലാണ്. വിസ്തരിച്ച് ഞാന്‍ പറയുന്നതിലും നല്ലത് താങ്കള്‍ തന്നെ അതൊന്ന് ഓടിച്ചു നോക്കുന്നതാണ്. പിന്നെ കെ. വേണുവിന്റെ അഭിമുഖ പരമ്പര. മൌലികമായ ഒരാശയം ആയിരുന്നു അത്. കമ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കല്‍പ്പം അടക്കം ചര്‍ച്ച ചെയ്ത ധിഷണാശാലിയായ ഒരാള്‍ പുതിയ കാലത്തെ എങ്ങിനെ കാണുന്നു എന്ന് ബോധ്യപ്പെടുത്തിയതായിരുന്നു ആഴമേറിയ ആ സംഭാഷണം. അതിനെതതുടര്ന്നുണ്ടായ വായനക്കാരുടെ സക്രിയ ഇടപെടല്‍ മാത്രം കണ്ടാല്‍ മതി അതെങ്ങിനെ സ്വീകരിക്കപ്പെട്ടു എന്ന് മനസ്സിലാക്കാന്‍. ബാലപംക്തിയില്‍ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നവര്‍ മാത്രമല്ല ഒരു വാരികയുടെ വായനാ സമൂഹം.
പിന്നെ അഴീക്കോടിന്റെ ആത്മ കഥ. അദ്ദേഹത്തിന്റെ പല നിലക്കുള്ള ജീവിതമാണ് അതില്‍. പല കാലങ്ങള്‍ അടയാളപ്പെടുത്തുന്ന ഒന്ന്. വിരസത ഉണ്ടാവാം എങ്കിലും ആ ഡോക്യുമെന്റേഷന് ചരിത്രപരമായ പ്രാധാന്യം ഏറെയാണ്.
പിന്നെ സാഹിത്യ സൃഷ്ടികള്‍. മലയാളത്തിലെ ഏറ്റവും മികച്ച കവിതകളും കഥകളും നോവലും വരുന്നത് വേറെ എവിടെയാണ്. ബാലരമ എന്നോ മറ്റോ ആണ് ഉത്തരമെങ്കില്‍ ഞാന്‍ വിട്ടു. ഞാന്‍ ഉദ്ദേശിച്ചത് മലയാളത്തിന്റെ ഭാവുകത്വത്തെ പുതുക്കിപ്പണിയുന്ന ഉശിരന്‍ സൃഷ്ടികളുടെ കാര്യമാണ്. സാഹിത്യത്തെ ഗൌരവകരമായി കാണുന്നവര്‍ക്ക് അതറിയാന്‍ ബദ്ധപ്പെടേണ്ട കാര്യമേയില്ല.
പിന്നെ എന്‍ഡോസള്‍ഫാന്‍ ഇഷ്യൂ. അതു പോലൊന്ന് മലയാളത്തില്‍ ആരെങ്കിലും ഇറക്കിയിട്ടുണ്ടോ. വര്‍ഷങ്ങള്‍ കൊണട് ഒരു ഫോട്ടോഗ്രാഫര്‍ രേഖപ്പെടുത്തിയ ചിത്രങ്ങള്‍ മാത്രം കൊണ്ട് ഒരു ലക്കം. അത്തരം എഡിറ്റോറിയല്‍ ധീരതയെ അംഗീകരിക്കുന്നതിനു പകരം ആക്ഷേപിക്കുന്നതിനു എന്ത് അടിസ്ഥാനമാണ് ഉള്ളത്. താങ്കളുടെ മറുപടിയില്‍ പറഞ്ഞു മധുരാജ് അതൊക്കെ നേരത്തെ എടുത്ത പടങ്ങള്‍ ആണെന്ന്. പല കാലങ്ങളില്‍ ആ മനുഷ്യന് പകര്‍ത്തിയ ചിത്രങ്ങള്‍ ആണതില്‍. അക്കാര്യം വ്യക്തമായി പറയുന്നുമുണ്ട് മധുരാജ്. ഈയടുത്തു മാത്രം ശ്രദ്ധയിലെത്തിയ ഹൈറേഞ്ചിലെയും പാലകകാട് മുതലമടയിലെയും ഏറ്റവും പുതിയ വിവരങ്ങള്‍ പോലും ആ ലക്കത്തിലുണ്ട്.
പിന്നെ സര്‍ക്കുലേഷന്‍. താങ്കള്‍ എന്തിനാണ് അതിനെ ചൊല്ലി ഇങ്ങിനെ ടെന്‍ഷന്‍ അടിക്കുന്നത്. ചുമ്മാ പുസ്തക കടക്കാരോടു ചോദിക്കുക ആഴ്ചപ്പതിപ്പിന്റെ പ്രചാരം എങ്ങിനെയുണ്ടെന്ന്. അതില്‍ വരുന്ന ഓരോ സ്റ്റോറികള്‍ക്കും വരുന്ന പ്രതികരണങ്ങള്‍, ഫോളോഅപ്പുകള്‍ കൂടി ശ്രദ്ധിക്കുക. അപ്പോഴറിയാം താങ്കളുടെ വിമര്ശത്തില് ഒളിഞ്ഞിരിക്കുന്ന ചിലതെല്ലാം.
നോക്കൂ താങ്കള്‍ തന്നെ പറയുന്നുണ്ട്, വാരിക ഒന്ന് മറിച്ചു നോക്കാറേ ഉള്ളൂ എന്ന്. പിറകില്‍നിന്നുള്ള വായനയില്‍ ബാലപംക്തിയും കാമ്പസ് പംക്തിയും അല്ലറ ചില്ലറ പൊടിക്കെകളും കഴിഞ്ഞാല്‍ വായന തീര്‍ന്നുവെന്ന് താങ്കള്‍ സമ്മതിക്കുന്നു. അതു തന്നെയാണ് ഇതിലെ മുഖ്യ ആരോപണങ്ങള്‍ക്കും പിന്നില്‍. ഒരിക്കല്‍ എങ്കിലും അതൊക്കെ ഒന്നു വായിച്ചു നോക്കൂ. അപ്പോഴറിയാം കാര്യങ്ങള്‍ മാറുന്നത്.
ഇനി ഒന്നു കൂടി. മാതൃഭൂമി ആഴ്ചഎഎതിപ്പിനോട് എനിക്ക് വിയോജിപ്പുകള്‍ ഏറെയാണ്. അതു പക്ഷേ, താങ്കളുടെ വിമര്‍ശം പോലെയല്ല. വായിച്ചറിഞ്ഞിട്ടാണ്. നിലപാടുകളുടെ പുറത്താണ്. എന്നിട്ടും താങ്കളുടെ കാടിളക്കല്‍ കാണുമ്പോള്‍ മിണ്ടാതിരിക്കാനാവുന്നില്ല എന്നേയുള്ളൂ. നന്നായി വരട്ടെ.
ആര്.എസ്.എസിനെ കുറിച്ചുള്ള ലേഖനങ്ങള്‍ ഞാന്‍ പരാമര്‍ശിച്ചത്, അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത് പത്രവായനക്കാരായിരുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നതിനുവേണ്ടിയാണ്. അല്ലാതെ എനിക്കതില്‍ യാതൊരു രഹസ്യാജണ്ടയുമില്ല. താങ്കളുടെ പറച്ചില് കാണുമ്പോള്‍ തോന്നും ഞാനൊരു ആര്.എസ്.എസ്കാരന് ആ പതിപ്പിനെതിരെ വികാരം കൊള്ളുകയാണ് എന്ന്. ആര്.എസ്.എസിനെയോ, ശ്രീരാമസേനയെയോ ഏതിനെ വേണമെങ്കിലും എന്തും പറഞ്ഞോളൂ.എനിക്ക് യാതൊരു കുഴപ്പവും ഇല്ല. ഞാന്‍ ഇവിടെ പറഞ്ഞതും പറഞ്ഞുകൊണ്ടിരിക്കുന്നതും അവരുടെ ചീപ് സെന്സേഷണലിസത്തെപ്പറ്റി മാത്രമാണ്. അഭിമുഖങ്ങള്‍ വ്യത്യസ്തമാണ്. അതങ്ങിനെയല്ല എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് പല അഭിമുഖങ്ങളുടെയും ദൈര്ഘ്യത്തെപ്പറ്റിയാണ്. താങ്കള്‍ അത് ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു. വായനക്കാരനെ ആക്കര്ഷിക്കുന്നതിനു പകരം മുഷിപ്പിക്കുകയാണ് അത് ചെയ്യുന്നത്.
"ചുമ്മാ പുസ്തക കടക്കാരോടു ചോദിക്കുക ആഴ്ചപ്പതിപ്പിന്റെ പ്രചാരം എങ്ങിനെയുണ്ടെന്ന്. അതില്‍ വരുന്ന ഓരോ സ്റ്റോറികള്‍ക്കും വരുന്ന പ്രതികരണങ്ങള്‍, ഫോളോഅപ്പുകള്‍ കൂടി ശ്രദ്ധിക്കുക. അപ്പോഴറിയാം താങ്കളുടെ വിമര്ശത്തില് ഒളിഞ്ഞിരിക്കുന്ന ചിലതെല്ലാം" താങ്കള്‍ പറഞ്ഞ ഈ ഭാഗം താങ്കള്‍ തന്നെ ഒന്ന് അന്വേഷിക്കൂ. ഞാന്‍ പലയിടങ്ങളില്‍ നിന്നും ഇക്കാര്യം അന്വേഷിച്ചിട്ടുള്ളതാണ്. അതിനിടയില്‍ കേട്ട ഒരു സംഭാഷണ ശകലം കൂടി ഞാന്‍ ഇതിന്റെ അവസാനം ചേര്‍ത്തിട്ടുണ്ട്.
പിന്നെ പുറകില്‍ നിന്ന് ഒന്ന് മറിച്ചു നോക്കാറെഉള്ളൂ, അവിടെ എന്റെ വായന തീര്‍ന്നു എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് നല്ല വായനകള്‍ അവിടെയൊക്കെയാണ് ലഭിക്കുന്നത് എന്നാണ്. കാര്യത്തെ താങ്കള്‍ വല്ലാതെ വളച്ചൊടിക്കുന്നു. സാഹിത്യപരമായി വരുന്ന ലേഖനങ്ങളില്‍ ഒട്ടുമിക്കവയും ഗവേഷണപ്രബന്ധങ്ങളുടെ ഭാഗങ്ങളാണ്. അതുകൊണ്ട് തന്നെ അതിന് അതിന്റേതായ ആധികാരികതയും ഉണ്ടാവും. അതിനെപ്പറ്റിയൊന്നും ഞാന്‍ പറഞ്ഞിട്ടുമില്ല. അപ്പോള്‍ പിന്നെ എന്റെ ആര്.എസ്.എസ് പരാമര്‍ശത്തെ ബന്ധപ്പെടുത്തി താങ്കള്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ താങ്കള്‍ക്ക് തോന്നിയത് തന്നെ എനിക്കും തോന്നുന്നതില്‍ തെറ്റില്ലല്ലോ?
മാതൃഭൂമിക്കാർ ഈ സങ്കടം കാണുമെന്നും ബ്ലോഗനയിൽ ഇടുമെന്നും സങ്കടക്കാരനെ എഡിറ്റൊറിയലിൽ ഇരുത്തി വേണ്ട നടപടികൾ അത്യാവശ്യമായി എടുപ്പിക്കുമെന്നും അതിനാൽ ടി കക്ഷി മലയാളഭാഷയെ ഒരു കരയ്ക്ക് കേറ്റുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾ മലയാളത്തിന് വാഗ്ദാനമാണ്. ചങ്കൂറ്റത്തിന് അഭിനന്ദനങ്ങൾ ആശംസകൾ
യുക്തിയുടെയും നവീനമായ കാഴ്ചപ്പാടിന്റെയും ഈ ശബ്ദം സജീവുമായി പല തവണ സംസാരിച്ചത് കൊണ്ട് കുറെയൊക്കെ നേരത്തെ അറിയാം. എന്‍വിയുടെ കാലത്തും തുടര്‍ന്നും 'അമ്പലവാസി'കളുടെ വിഹാര ഭൂമി ആയിരുന്ന മാതൃഭൂമി സജീവിന്റെ നേത്രുത്വ്വതില് ജനകീയ സ്വഭാവം നില നിര...്ത്തി വരുന്നു. മത്സരിക്കാന്‍ മലയാളം വാരിക കല കൌമുദി ഇവക്കു കഴിഞ്ഞില്ല. . സമാനമായി ഒരു പാതയില്‍ കുറച്ചൊക്കെ കൂടെ സഞ്ചരിക്കുമെങ്കിലും മാധ്യമം അതിന്റെ രഹസ്യ അജെണ്ടയാല് ഇന്ന് കേരളത്തില്‍ പോതുവായനയുടെ ഭാഗമല്ല. എഴുത്തുകാര്‍ വായിക്കും. മുഖ്യധാരാ മുസ്ലിം എഴുത്തുകാര്‍ മാധ്യമത്തെ ഇന്നും അകറ്റിനിര്‍ത്തുന്നു. അതിലെ പത്രാധിപസമിതിയും ജനകീയ, പുരോഗമന സ്വഭാവം കാണിക്കുന്നു എങ്കിലും. . ആ വിധം മൊത്തം നോക്കിയാല്‍ ഇന്ന് പിടിച്ചു നില്‍ക്കുന്നത് മാതൃഭുമി മാത്രമേയുള്ളൂ. ഒരു 'നവീകരണ'ത്തിനു പത്രാധിപ സമിതി അംഗങ്ങള്‍ ഒത്തു പിടിച്ചാല്‍ ഇപ്പോള്‍ കാണുന്ന പല അപാകതകളും പരിഹരിക്കാം.
നിര്‍മല്‍ കുമാറിന് നന്ദി ..!
ഒരു നവികരണം ഇനിയും ആവശ്യം തന്നെ.
നന്നാക്കിയാല്‍ മാതൃഭൂമി വരിക പഴയ പോലെ ആളുകള്‍ വായിക്കുക തന്നെ ചെയ്യും .
മത്രുഭുമിയെ താഴ്ത്തി മാധ്യമത്തെ പോക്കിയെടുക്കാനുള്ള ചില ജമഅതെ കമന്റുകള്‍ക്കുള്ള ഉചിതമായ മറുപടിയും കുടി ആയി
വിനു,താങ്കളുടെ വികാരത്തെ ഉള്‍ക്കൊള്ളുന്നു.പക്ഷെ ചിലയിടത്ത് താങ്കളോട് നന്നായി യോജിക്കുന്നു എങ്കിലും എവിടെയൊക്കെയോ വിയോജിക്കുന്നു.മാതൃഭൂമി കാര്യമായ ഒരു ഭീഷണി നേരിടുന്നില്ല എന്നാണു എനിക്ക് തോന്നുന്നത്.പിന്നെ ആകെ കൂടെ പിടിച്ചു നില്‍ക്കുന്നത് ഇത് മാത്രമേ ഉള്ളു,പക്ഷെ മാതൃഭുമി ചെയ്യുന്ന കാര്യങ്ങള്‍ മറക്കുവാന്‍ വയ്യ,കാരണം അവയെല്ലാം ചരിത്രത്തിന്റെ ഭാഗങ്ങളാണ്.ചില പോരായ്മകളെ ഇത്രക്കും പെരുപ്പിച്ചു ചിത്രീകരിക്കണമോ എന്നൊരു സംശയമുണ്ട്.
മാതൃഭൂമി പണ്ടത്തേതിനാക്കാള് മാറിയിട്ടൊന്നുമില്ല. ഉള്ളടക്കം എന്നും
ഒരു പ്രത്യേകലക്ഷ്യം വച്ചുള്ളതു തന്നെ. പിന്നെ കവിതക്കു
ഒട്ടും പ്രാധാന്യം ഇപ്പോള്‍ കാണുന്നില്ല.
വിനീത് നായരുടെ ആശങ്ക ആര്. എസ്. എസ് കവര്സ്റ്റോറിയാണെന്നു തോന്നുന്നു. എന്തോ അത് ഇയാളുടെ കുറിപ്പില്‍ മുഴച്ചുനിക്കുന്നുവെന്ന് ഒരാശങ്ക. മാതൃഭൂമി നിലവാരം തകര്‍ന്നെന്നു താങ്കള്‍ പറയുന്നു. ഒപ്പം സര്‍ക്കുലേഷന്റെ കാര്യവും ചൂണ്ടിക്കാട്ടുന്നു. സര്‍ക്കുലേഷന്‍ മാത്രമാണോ സുഹൃത്തേ പ്രശ്നം. എനിക്ക് തോന്നുന്നത് ആര്. എസ്. എസ് കവര്‍സ്റ്റോറി താങ്കള്‍ക്ക് അത്രകണ്ട് സുഖിച്ചില്ല എന്നാണ്. കാരണം വിനീത് കൂറ്റന്‍ ആടെന്നും ഒക്കെ താങ്കളും മാതൃഭൂമിയില്‍ എഴുതിയിരുന്നുല്ലോ..പിന്നീടാണ് താങ്കള്‍ ഒരു നായര്‍ ആണെന്നു താങ്കള്‍ തന്നെ പേരിലൂടെ പരിഷ്ക്കരിച്ചത്. ജാതി കൊണ്ടുള്ള ആനുകൂല്യം ചെറുതല്ലാത്ത രീതിയില്‍ വിര്‍ച്യല്‍ ലോകത്തും താങ്കള്‍ക്ക് കൈപ്പാറ്റാനായെന്ന് ഈയുള്ളവന് തോന്നിയിട്ടുണ്ട്. എം.ടി ഒക്കെ നായര്‍ എന്ന പേര് ചേര്‍ത്തതില്‍ പിന്നാണ് ക്ളിക്കായതത്രേ..താങ്കള്‍ നായര്‍ എന്ന മുറിവാല് ചേര്‍ത്തിട്ടും വല്യ ഗുണമൊന്നും മാതൃഭൂമിയില്‍ നിന്നുണ്ടായിട്ടില്ല അല്ലേ....കഷ്ടം. ആര് .എസ്. എസ് കവര്‍സ്റ്റോറി ഇത്രത്തോളം ഒരു വല്യ സങ്കടം താങ്കളില്‍ ഉണ്ടാക്കിയല്ലോ....കമല്‍റാം സജീവ് പുമാന് അഭിവാദ്യങ്ങള്‍....ആ കവര്‍ സ്റ്റോറി ശരിക്കും താങ്കളെപ്പോലുള്ള ഉള്ളില്‍ വിഷംവച്ച് പുറമേ വ്യാജനായി നടക്കുന്നവരെ ചൊടിപ്പിച്ചല്ലോ...അപ്പോള്‍ ശരി വിനീത് നായരേ....റെജിപോള്‍.
റെജി പോളെ,
താങ്കള്‍ സൂചിപ്പിച്ച കാര്യത്തിന് ഞാന്‍ ഇതിന് മുന്‍പ് തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. പിന്നെ ഞാന്‍ മുന്‍പ് എഴുതിയിരുന്നത് വിനു എന്ന പേരിലായിരുന്നു. വിനീത് നായര്‍ എന്നത് മുഴുവന്‍ പേരാണ്. ഇനി എം.ടി നായര്‍ എന്ന് കൂട്ടിച്ചേര്‍ത്തതുകൊണ്ടാണ് ക്ലിക്ക് ആയത് എന്നാണ് നിങ്ങളുടെ വാദം, അല്ലാതെ അദ്ദേഹത്തിന്റെ കഴിവുകൊണ്ടല്ല എന്ന്. ആയിക്കോട്ടെ മാഷെ, ഇനീപ്പൊ അങ്ങനെ വല്ല ഭാഗ്യവും എനിക്കെങ്ങാനും കിട്ടിയാലൊ.. വെറുതെ കളയണ്ടല്ലോ..
:)
വാദിച്ചു വാദിച്ചു വന്നപ്പോള്‍ മാത്റ്ഭൂമീടെ നിലവാര തകറ്ച്ച എന്ന ടോപ്പിക്ക് മാറി വിനീത് ആറ് എസ് എസ് ആണോ നായറ് ആണോ നായറ് ആണേല്‍ ആറ് എസ് എസ് ആയിരിക്കും എന്നൊക്കെ ഉള്ള ലെവലിലേക്കു പോകുന്നത് കഷ്ടം തന്നെ, എം ടി നായറ് ആയതുകൊണ്ട് ആരും അങ്ങേരുടെ പുസ്തകം വായിച്ചു എന്നു തോന്നുന്നില്ല എം ടി എന്നെഴുതിയാലും നല്ലതാണേല്‍ ആള്ക്കാറ് വായിക്കും സറ്ക്കുലേഷന് കിട്ടും അംഗീകാരം കിട്ടും എം ടീടെ പുസ്തകങ്ങള്‍ പ്റസിധീകരിക്കുമ്പോള് എം ടി എന്നേ പലപ്പോഴും കവറില്‍ കാണാറുള്ളു അല്ലാതെ കിഴക്കേപാട്ട് വാസുദേവന്‍ നായറ് എന്നില്ല നായരായതു കൊണ്ട് സമൂഹത്തില്‍ എന്തോ കിട്ടുമെന്നാ പറയുന്നത്? എങ്കില്‍ പിന്നെ ബാല ക്റിഷ്ണപിള്ള ജയിലില്‍ കിടക്കില്ലല്ലോ കേ എം മാണി പിള്ളയെക്കാള്‍ പല തവണ പതിന് മടങ്ങു ആറ്ബിട്റേഷന് അനുവദിച്ചിട്ടുണ്ട്, മാണിക്കെന്തെങ്കിലും കുഴപ്പം വന്നോ? നായര്‍ ഇന്നു ദളിതനെക്കാള്‍ കഷ്ടം ആയിട്ടാണു കഴിയുന്നത് റേഷന്‍ കടയില്‍ അരി വാങ്ങുന്നത് ആരാണെന്ന് ഒരു ലിസ്റ്റെടുത്താല്‍ ഭൂരി പക്ഷവും നായറ് ആയിരിക്കും ദളിതറ് ഒക്കെ നിറപറയും പൊന്നരിയും ആണു കഴിക്കുന്നത് , നായറ് ആയി പോയിട്ടല്ലേ ശശി തരൂറിണ്റ്റെ മന്ത്റി സ്ഥാനം പോയത് ? അയാളെ നായറ് സൊസൈറ്റിയും അപ്പോള്‍ കൈ വിട്ടതേ ഉള്ളു
ഹഹഹ.... അങ്ങനെ ബൂലോകത്ത് ഒരു ആര് എസ് എസുകാരന് കൂടിയുണ്ടായി.
നേരത്തെ ഒരു ഒടങ്ങല്ലി അഭിമുഖത്തില്‍ ഒരു മഹാന് മാതൃഭൂമിയില്‍ ഇന്റെര്‍നെറ്റിന്റെ പകുതിയിലധികം ഹിന്ദു വര്‍ഗ്ഗിയ വാദികളുടെ കയ്യിലാണെന്നു പറഞ്ഞപ്പോള്‍ ഇത്രയും കരുതിയില്ല.
മാതൃഭൂമി പത്രം വീരഭൂമിയായിട്ടു ജനതാ പാര്‍ട്ടി പത്രമായിട്ടു നാളുകള്‍ കുറെയായി...
ഇതിപ്പോള്‍ ഇലക്ഷനു മുന്‍പ് തന്റെ തട്ടകത്തെ കുറെ ന്യൂനപക്ഷ വോട്ടുകള്‍ അടിച്ചുമാറ്റാമെന്ന് കരുതി കളിക്കുന്ന കളിയല്ലെ.
പിന്നെ കുറെ ബുജികള്‍ എന്നു നടിച്ച് കപടമതേത്രം പറഞ്ഞു നടക്കുന്നവന്മാരുടെ ചൊറിച്ചില്‍ മാറ്റാന്‍ ഇതു പോലെ കുറെ ലേഖനങ്ങളും..
എന്തായാലും മനോരമയുടെ നല്ല കാലം.
മാതൃഭൂമി വരിക വായനക്കരന്റെ മനസ്സറിഞ്ഞ ലേഖനം.
എഴുതിയ വസ്തുതകള്‍ എല്ലാം പരമാര്‍ഥമാണ്.
അഭിനന്ദനങ്ങള്‍ വിനീത്..
വിഷയത്തില്‍ നിന്ന് വ്യതിചലിച്ചു പോയതിനാല്‍ ഒന്നും കുറിക്കാനാനില്ലാതെ
മാതൃഭൂമി എങ്ങിനെ ആയിരിക്കണം എന്ന് സ്വപ്നം കാണുന്ന ഒരാള്‍!
നന്നായി പറഞ്ഞിരിക്കുന്നു വിനീത്
correct. you'll find an 'anti-madhuraj' edition on stores now!
വിനീത് നായരെപ്പോലെ ഒരുപാട് പടനായന്മാർ ഇനിയുമുണ്ടാകട്ടെ. കൃത്യമായ നിരീക്ഷണം. നല്ലത് വിനീത്
നിലവാരത്തകർച്ച, സെൻസേഷണലിസം എന്നീ പോയന്റുകളോട് യോജിക്കുമ്പോൾതന്നെ (പണ്ട് വീരപ്പന്റെ ഒരു ഫുൾ സൈസ് ഒരു പോസ്റ്ററിനോളം വലിയ പടം പത്രത്തിന്റെ മുൻ പേജിൽ കണ്ടതോർമ്മ വരുന്നു :P)...ജീവനാശിനി ലക്കം ഇക്കൂട്ടതിൽപ്പെടുത്തിയതിനൊട് എന്തൊ അങ്ങനെ യോജിക്കാൻ കഴിയുന്നില്ല.
മാതൃഭൂമിയുടെ മറ്റു നിലപാടുകളെന്തൊക്കെയായാലും പ്ലാചിമട പ്രശ്നത്തിലും എന്റോസള്ഫാന് പ്രശ്നത്തിലും അവര്‍ സ്വീകരിച്ച നിലപാട് വളരെ ക്ളിയർ അല്ലെ? അതിലെ രാഷ്ട്രീയവും?
http://arangu.blogspot.com/2010/12/blog-post.html
ആര്.എസ.എസ. ഭീകരത എന്ന ഒരു പദം എവിടെയോ ഒന്ന് വന്നപ്പോളേക്കും ഭീകരനായി മുദ്രകുത്തപ്പെട്ടു പോയല്ലോ സഹോദരാ നീ ... വിമര്‍ശകരുടെ വായടക്കാന്‍ പുതിയ കാലത്ത് കണ്ടു വരുന്ന പ്രവണതയാണെന്നു തോന്നുന്നു ഈ നിറം ചാര്‍ത്തിക്കൊടുക്കല്‍.. ഉത്തരം മുട്ടുമ്പോള്‍ വിമര്‍ശകനെ ഒന്നുകില്‍ കമ്മ്യൂണിസ്റ്റ് ഭീകരനാക്കുവിന്‍ അല്ലെങ്കില്‍ കാവി ഭീകരനാക്കുവിന്‍ അല്ലെങ്കില്‍ മുസ്ലിം ഭീകരനാക്കുവിന്‍....!
കല സാഹിത്യം എന്നല്ല എല്ലാ സര്‍ഗാത്മക സമീപനങ്ങളും രാഷ്ട്രിയ വല്‍ക്കരണം മൂലം അധപധിക്കുന്നു... അതിന്റെ ഒരു ക്ലീഷേ ഉദാഹരണം...
Post a Comment