ഒറ്റയാന്റെ തലയെടുപ്പ്

"ഒരേ പുഴയില്‍ നിങ്ങള്‍ക്ക്
രണ്ടുവട്ടം കുളിക്കനാവില്ല"- ഹെറാക്ലിറ്റസ്


ഇതുപോലെയാണ് മോഹനകൃഷ്ണന്‍ കാലടിയുടെ കവിതകള്‍. പാരമ്പര്യത്തിലൂന്നി പിറവിയെടുക്കുന്ന അദ്ദേഹത്തിന്റെ വരികള്‍ക്ക് ഒരിക്കലും പുതുകവിതയുടെ നിയതമായ ചട്ടക്കൂടിനകത്തെഴുതഅന്‍ കഴിയില്ല. തന്റെ പുതുകവിതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഉല്‍ക്കണ്ഠകളും നമ്മോട് പങ്കുവെയ്ക്കാന്‍ അദ്ദേഹം തയ്യാറായത് ഒരല്പ്പം വിമുഖതയോടെ തന്നെയാണ്. കവിയരങ്ങുകള്‍ക്കും കവിക്കൂട്ടങ്ങള്‍ക്കും അപരിചിതനായ മോഹനകൃഷ്ണന്‍ കാലടിയുടെ വാക്കുകള്‍ക്കൊപ്പം നമുക്കും ചേരാം.



? ഗ്രാമീണത പ്രസരിക്കുന്ന കാവ്യപാരമ്പര്യത്തിലധിഷ്ടിതമായ കവിതകളാണ് താങ്കളുടെ ഒട്ടു മിക്ക കവിതകളും. ഇതിനുവേണ്ടി പ്രത്യേകം തയ്യാറെടുപ്പുകള്‍ നടത്താറുണ്ടോ?


* എന്റെ വായന പൊതുവേ ആ കവിതാപാരമ്പര്യത്തില്‍ അധിഷ്ടിതമായിട്ടുള്ളതായിരുന്നു. കോളേജിലെത്തിയതിനു ശേഷം മാത്രമേ ഞാന്‍ ആധുനീക കവിതകള്‍ വായിച്ചിട്ടുള്ളൂ. അതുവരെ ആ പഴയ വൃത്ത താള ബദ്ധമായ കവിതകളിലായിരുന്നു എന്റെ കവിതാവായന നിലനിന്നിരുന്നത്. ഞാന്‍ തികച്ചും ഒരു ഗ്രാമവാസിയാണ്. ജനിച്ചതും വളര്‍ന്നതുമെല്ലാം കാലടി എന്ന ഗ്രാമത്തിലാണ്. കുറ്റിപ്പുറം ഗവ: ഹൈസ്ക്കുളിലാണ് ഞാന്‍ പത്ത് വര്‍ഷം തുടര്‍ച്ചയയി പഠിച്ചത്. ആ സ്കൂളും പുഴയുമ്മ് തീവണ്ടിയുമെല്ലാം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നുതന്നെ പറയാം. അവയൊക്കെ ഒരു പരിധിവരെ എന്റെ കവിതകളിലും കടന്നുകൂടിയിട്ടുണ്ടാവാം. കുറ്റിപ്പുറം എന്ന ഗ്രാമം എന്റെ ബാല്യത്തെയും കൗമാരത്തെയും ഏറെ സ്വാംശീകരിച്ചിട്ടുണ്ട്. എന്റെ അനുഭവങ്ങളും വായനയും പാരമ്പര്യത്തില്‍ത്തന്നെയാണ് സഞ്ചരിച്ചുവന്നിട്ടുള്ളത്. ആ രീതിയില്‍ത്തന്നെയാണ് ഞാന്‍ ആദ്യകാലങ്ങളില്‍ എഴുതിവന്നതും. പിന്നീട് അതില്‍നിന്ന് കുതറിമാറാന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ടെങ്കിലും എനിക്ക് അതിന് കഴിഞ്ഞില്ല എന്നതാണ് സത്യം. ബോധപൂര്‍വമല്ലാതെ തന്നെയാണ് മേല്പ്പറഞ്ഞ ഗ്രാമീണതയും പാരമ്പര്യത്തിന്റെ അംശവുമെല്ലാം ഇന്റെ കവിതയില്‍ കടന്നുവരുന്നതും. അതിനുവേണ്ടി ഞാന്‍ പ്രത്യേകിച്ച് യാതൊരു വിധ തയ്യാറെടുപ്പുകളും നടത്താറുമില്ല.


? താങ്കളുടെ കവിതകള്‍ വായിക്കുമ്പോള്‍ കളിപ്പാട്ടങ്ങള്‍ ചിതറിക്കിടക്കുന്ന ബിംബം നിരന്തരമായി കാണപ്പെടാറുണ്ട്. അതിലൂടെ കവിതയെ സമീപിക്കുമ്പോള്‍ ഒരു ഇന്‍സ്റ്റലേഷന്‍ ആര്‍ട്ട് പോലെയാണ് കവിതകള്‍ അനുഭവപ്പെടാറുള്ളത്. അതിനെക്കുറിച്ച്....


* കളിപ്പാട്ടങ്ങളെ ഇമേജുകളായി ഉപയോഗിക്കനുള്ള ശ്രമം. അതു ഞാന്‍ ബോധപൂര്‍വം സ്വീകരിക്കുന്ന ഒരു രീതിയാണ്. എന്റെ കവിതകള്‍ക്ക് ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിന്റെ സ്വഭാവമുണ്ടെന്ന് ആദ്യമായാണ് ഒരാള്‍ അരോപിക്കുന്നത്. അതിനെക്കുറിച്ച് ഞാന്‍ വേണ്ടപോലെ ആലോചിച്ചിട്ടില്ല. അപ്പപ്പോള്‍ എന്തു തോന്നുന്നുവോ അതാണ് ഞാന്‍ എഴുതാന്‍ ശ്രമിക്കാറുള്ളത്. പിന്നീട് ഞാന്‍ ചില തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ നടത്താറുമുണ്ട്. മേല്പ്പറഞ്ഞ ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിന്റെ കാര്യം ഒരു വായനക്കാരന്റെ തലത്തില്‍ നിന്നാണെങ്കില്‍ അതെനിക്ക് ഒരു അംഗീകരമായി എടുക്കാമല്ലോ.

? താങ്കളുടെ കവിതകളെ ഒരു സ്വയം വിമര്‍ശനത്തിന് വിധേയമാക്കിയാല്‍....


• ഞാന്‍ എഴുതിയിട്ടുള്ള പല കവിതകളും എനിക്ക് ഇഷ്ടപ്പെടാതെ പോകുകയാണ് പതിവ്. എന്റെ കവിതയില്‍നിന്ന് എനിക്ക് എന്നെ മാറ്റിനിര്‍ത്തിനോക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്. വളരെ പെട്ടെന്നുതന്നെ എനിക്ക് എന്റെ കവിതകളെ മടുക്കാറുണ്ട്. അടുത്തകാലത്തായി അത് കൂടിക്കൂടി വരികയാണ്. പഴയ കവിതകളോടുള്ള അടുപ്പവും എന്റെ അനുഭവങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുന്നതുമായിരിക്കാം ഒരു പക്ഷേ ഇതിനു കാരണം ഒരു സ്വയം വിമര്‍ശനത്തിന് എന്റെ എല്ലാ കവിതകളേയും വിധേയമാക്കിയാല്‍ മൂന്നോ നാലോ കവിതകളെയൊഴിച്ച് മറ്റൊന്നും എന്നെ തൃപ്തിപ്പെടുത്തിയിട്ടില്ല എന്ന് എനിക്ക് പറയേണ്ടിവരും

? കവിയരങ്ങുകളിലേയും കൂട്ടയ്മകളിലേയും താങ്കളുടെ അസാന്നിധ്യം ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അത്തരം ഒത്തുചേരലുകളില്‍ നിന്ന് താങ്കളെ ബോധപൂര്‍വ്വം ഒഴിവാക്കുകയാണെന്ന് തോന്നുന്നുണ്ടോ?


* ബോധപൂര്‍വ്വം ഒഴിവാക്കുന്നതൊന്നുമായിരിക്കില്ല. പലപ്പോഴും വിളിച്ചാല്‍കൂടി ഞാന്‍ പോകാന്‍ ശ്രമിക്കാറുമില്ല എന്നതാണ് സത്യം. പഠനകാലം മുതല്‍ക്കേ ഞാന്‍ കവിയരങ്ങുകളില്‍ പങ്കെടുത്തിരുന്ന ഒരാളാണ്. ഈ അടുത്ത കാലത്തായി എന്നെ ഏറ്റവും കൂടൂതല്‍ ബോറടിപ്പിക്കുന്നതും ഈ കവിയരങ്ങുകള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ കവിയരങ്ങ് എന്നു കേട്ടാല്‍ പിന്നെ ഞാന്‍ ആ വഴിക്ക് പോകാറേയില്ല. ഞാന്‍ ജോലിചെയ്യുന്ന എന്റെ കോളേജില്‍ ഇത്തരം പരിപാടികള്‍ നടക്കുമ്പോള്‍പോലും എന്തെങ്കിലും ഒരു കാരണം പറഞ്ഞ് പോകാതിരിക്കലാണ് പതിവ്. ബോധപൂര്‍വ്വം പലരും എന്നെ ഒഴിവാക്കുകയാണെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെയൊരാളെ ഒഴിവാക്കേണ്ട കാര്യമെന്താണ്? അത്തരത്തില്‍ ഒഴിവാക്കപ്പെട്ടവരൊക്കെ തിരിച്ചുവന്ന ചരിത്രമാണ് ലോകകവിതയിലും മലയാള കവിതയിലും സംഭവിച്ചിട്ടുള്ളത്.Quotationഅത്തരത്തില്‍ ഒഴിവാക്കപ്പെട്ടവരൊക്കെ തിരിച്ചുവന്ന ചരിത്രമാണ് ലോകകവിതയിലും മലയാള കവിതയിലും സംഭവിച്ചിട്ടുള്ളത്.Quotation
കുഞ്ഞിരാമന്‍ നായരെ ഭക്തകവി എന്നു പറഞ്ഞ് എല്ലാവരും ഒഴിവാക്കി നിര്‍ത്തിയതല്ലേ. പിന്നീട് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും വില്‍ക്കപ്പെടുകയും ചെയ്ത ഒരു കവിയായി അദ്ദേഹം മാറി. അതുപോലെ ഒഴിവാക്കപ്പെടുന്ന എല്ലാവരും തിരിച്ചു വന്നുകൊണ്ടേയിരിക്കും.

? കവിക്കൂട്ടായ്മയെ ഒരു സാഹിത്യപ്രവര്‍ത്തനമായി കണക്കാക്കാന്‍ കഴിയുമോ?


* ഒരിക്കലും എനിക്കങ്ങനെ തോന്നിയിട്ടില്ല. വായനക്കാരനോടുള്ള സംവാദമാണ് ഒരു എഴുത്തുകാരന് ആദ്യം വേണ്ടത്. രണ്ടുപേരെഴുതുന്നു, അവരെഴുതിയകവിതകള്‍ പരസ്പരം വായിച്ചുകേള്‍പ്പിക്കുന്നു, അതിനെക്കുറിച്ച് സംസാരിക്കുന്നു. ഇതൊന്നും ഒരു സാഹിത്യപ്രവര്‍ത്തനമായി തോന്നുന്നില്ല. ഇതെല്ലാം ക്ലസ്റ്റര്‍ യോഗമ്പോലെയുള്ള ഒരു സംഭവം മാത്രമാണ്.

? ഓരോ കവിക്കൂട്ടായ്മ നടക്കുമ്പോഴും അവിടെ ക്ഷണിക്കപ്പെടുന്നത് അത് സംഘടിപ്പിക്കുന്നവര്‍ക്ക് വേണ്ടപ്പെട്ട ആളുകളാണ്. ഇതിനെ കവിതയിലെ ഒരു ഗ്രൂപ്പിസമായി കണക്കാക്കാന്‍ കഴിയുയ്മോ?


* തീര്‍ച്ചയായും അങ്ങനെ കണക്കാനാകും. രാഷ്ട്രീയത്തില്‍നിന്നും അതുപോലെ കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുമൊക്കെ കവിതയിലേക്കു വന്ന ഒരു രോഗപ്രവണതയാണിത്. ഇത്തരം സംഘങ്ങള്‍ക്കിടയില്‍ കവിതാചര്‍ച്ചയൊന്നുകല്ല. ഒരു പ്രസ്പര സുഖകര യത്നം മാത്രമാണ് നടക്കുന്നത്. അതൊന്നും വായനക്കാരനോ ആസ്വാദകനോ ശ്രദ്ധിക്കുന്നു പോലുമില്ല. മലയാളം വാരികയില്‍ വന്നുകൊണ്ടിരിക്കുന്ന കവിതാ ചര്‍ച്ചപോലും ആരും വായിക്കുന്നില്ല എന്നതാണ് എനിക്ക് തോന്നുന്നത്. ആളുകള്‍ കവിത വായിക്കുന്നത് പോലും കുറഞ്ഞിരിക്കുന്നു. കവിതാവായനയും ചൊല്ലലുമെല്ലാം ഇന്ന് വടക്കന്‍ കേരളത്തില്‍ മാത്രമായി ചുരുങ്ങിയിട്ടുണ്ട്. അവിടെയാണെങ്കില്‍ ഇത്തരം ചര്‍ച്ചകളോ കവിക്കൂട്ടങ്ങളോ ഉണ്ടാകറില്ല. മറിച്ച് കവികളും വായനക്കാരും തമ്മിലുള്ള കൂട്ടങ്ങളാണുണ്ടാവുന്നത്. എഴുതാനില്ലാത്ത കവിതകളേയും മറ്റു പലതിനേയും ഒളിച്ചുവെയ്ക്കാനുള്ള ശ്രമങ്ങളാണ് ഇത്തരം കവിക്കൂട്ടയ്മകള്‍ എന്നേ എനിക്ക് പറയുവാനുള്ളൂ.

? മുതിര്‍ന്ന ചില കവികള്‍ മാധ്യമലോബികളെ കൂട്ടുപിടിച്ച് യുവകവികളുടെ വളര്‍ച്ചയെ തടയുന്നതിനെക്കുറിച്ച് താങ്കള്‍ എന്തു പറയുന്നു?

• ഉള്ള ഒരു കാര്യം തന്നെയാണ് താങ്കള്‍ ഉന്നയിച്ച ഈ ആരോപണം. ഇക്കഴിഞ്ഞ കാലങ്ങളില്‍ ഈ ഒരവസ്ഥ നല്ലപോലെ നേരിട്ടത് കെ.ആര്‍.ടൊണിയായിരുന്നു. അതുമാറി ഇപ്പോള്‍ വേറെ പലരും നേരിടുന്നുണ്ടാവാം. വെട്ടിമാറ്റപ്പെടുന്നവരുടെ എണ്ണം കൂടിക്കൂടിയും മാറിമാറിയും വന്നുകൊണ്ടിരിക്കും. ആനുകാലിക പ്രസിദ്ധീകരണമായി സാഹിത്യം എന്ന് പുറത്തുവരാന്‍ തുടങ്ങിയോ അന്നുമുതല്‍ എല്ലാ ഭാഷയിലും ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള ഒരു സംഗതിയാണിത്. മലയാളത്തിലെ പല മുതിര്‍ന്ന എഴുത്തുകാര്‍ ഇപ്പോഴും ഇത് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. കൂടാതെ മാധ്യമ പിന്‍തുണയുള്ള ജൂനിയര്‍ എഴുത്തുകാരും ഈ തന്ത്രം നല്ലപോലെ പയറ്റുന്നുണ്ട്. ഒരു കാലത്ത് പത്രസ്ഥാപനങ്ങളിലെ എഡിറ്റര്‍മാരുമായും മുതിര്‍ന്ന കവികളുമായും ബന്ധം സ്ഥാപിക്കാന്‍ അവരുടെയെല്ലാം വീടുകളിലേയ്ക്ക് ഞാന്‍ ഒരു പാട് പോയിട്ടുണ്ട്. അതൊന്നും തന്നെ വിജയം കണ്ടില്ല. അതുകൊണ്ടുതന്നെയാണ് ആനുകാലികങ്ങളില്‍ എന്റെ പേര് വരാന്‍ വൈകിയത്.


• ? ഇതില്‍ നിന്ന് താങ്കള്‍ എങ്ങനെ രക്ഷപ്പെട്ടുവന്നു?


• * പറയാനാവാത്ത ചില തന്ത്രങ്ങള്‍കൊണ്ട് മാത്രമാണ് എനിക്ക് അതിന് കഴിഞ്ഞത്. കവിയരങ്ങുകളില്‍ നിന്ന് മാറിനില്‍ക്കലും മറ്റും ഈ കളരിമുറകളുടെ ഒരു ഭാഗം തന്നെയാണെന്ന് വേണമെങ്കില്‍ പറയാം. ഒരിക്കലും ആനുകാലികങ്ങളിലേക്ക് എഴുതിയതെല്ലാം അയച്ചുകൊണ്ടിരുന്നാല്‍ അത് അച്ചടിച്ച് വരുമെന്ന് എനിക്ക് തോന്നുന്നില്ല.


• ? പുതുകവിതയെ പ്രായംകൊണ്ട് അടയാളപ്പെടുത്തി, താളംകൊണ്ട് അളക്കാമോ?


• * പുതുകവിതയുടെ ഒരു മാനദണ്ഡമായി പ്രായത്തെ ഒരിക്കലും കണക്കാനാവില്ല. കല്പ്പറ്റനാരായണന്‍ മാഷ് റിട്ടേഡ് ആയിട്ടും പുതുകവി എന്നാണ് അറിയപ്പെടുന്നത്. അതുപോലെ തന്നെയാണ് പി പി രാമചന്ദ്രന്‍ , അന്‍വറലി തുടങ്ങിയവരും. പുതുമകൊണ്ടാണ് കവിത പുതുകവിത എന്നറിയപ്പെടുന്നത്. മേല്പ്പറഞ്ഞവരുടെയെല്ലാം കവിതകള്‍ക്ക് ഇപ്പോഴും പുതുമയുള്ളതുകൊണ്ടാണ് അവരെല്ലാം പുതുകവികളാകുന്നതും.
• താളത്തെക്കൊണ്ട് ഒരു പരിധിവരെ പുതുകവിതയെ അളക്കാനാകും. ഉദാഹരണത്തിന് പി പി രാമചന്ദ്രന്‍ മുന്‍പ് താളത്തിലായിരുന്നു കവിത എഴുതിയിരുന്നത്. അദ്ദേഹത്തിന്റെ അത്തരം കവിതകളാണ് കൂടുതല്‍ ശ്രധിക്കപ്പെട്ടിട്ടുള്ളതും. അല്ലാതെ എഴുതിയിട്ടുള്ളവയെല്ലാം അത്ര പെട്ടെന്ന് വായനക്കാര്‍ക്ക് ദഹിക്കാതെപോകുകയാണ് പതിവ്. ഇതെല്ലാം മൊത്തത്തില്‍ നോക്കുമ്പോള്‍ മലയാളകവിതയ്ക്കുള്ള പ്രത്യേകതകള്‍ തന്നെയാണ്. താളാത്മകമായി എഴുതുന്നവതന്നെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതും. അത്തരം കവിതകളെ നല്ലതെന്നോ ചീത്തയെന്നോ പറയാന്‍ കഴിയില്ല. ഒരു പക്ഷേ, ഈ ഭാഷയുടെ പ്രത്യേകത കൊണ്ടുകൂടിയാകണം ഇങ്ങനെ സംഭവിക്കുന്നത്. വൃത്തവും താളവുമില്ലാതെ എഴുതപ്പെടുന്ന കവിതകള്‍ക്ക് ഒരു ശ്രദ്ധക്കുറവ് ഉണ്ടാവുന്നുണ്ട്. പക്ഷേ, കവികള്‍ക്കിടയില്‍ ഇത്തരം വൃത്ത- താള ബദ്ധമായ കവിതകള്‍ ഗൗരവമില്ലാത്തവയായാണ് ചിത്രീകരിക്കപ്പെടുന്നത്


• ? മുരുകന്‍ കാട്ടക്കടയുടെ പൊള്ളയായ കവിതകള്‍ക്ക് ലഭിച്ച വന്‍ സ്വീകാര്യതയെ എങ്ങനെ കാണുന്നു?


• * സംഗീതത്തോട് ജന്മനാ ഒരു വാസന എല്ലാവര്‍ക്കുമുണ്ടായിരിക്കും. അതിന്റെ എലമെന്റുകള്‍ എവിടെ കാണുന്നുവോ, അവിടെയെല്ലാം കയറിപ്പിടിക്കാന്‍ നമ്മള്‍ ശ്രമിച്ചുകൊണ്ടീരിക്കും. ഇതാണ് മുരുകന്‍ കാട്ടാക്കടയുടെ പൊള്ളയായ കവിതകള്‍ സ്വീകാര്യത ലഭിക്കാനുണ്ടായ കാരണം. ആ കവിതകള്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി അതിന്റെ സംഗീതം കൊണ്ടാണ്. അല്ലാതെ ആ കവിത കൊണ്ടല്ല. അങ്ങനെയാണെങ്കില്‍ കൂടി ആ കവിയുടെ വരികള്‍ നമ്മുടെ മനസ്സിലേക്ക് ഇടയ്ക്കിടെ കടന്നുവരികയും ചെയ്യും. ഒരു ചലച്ചിത്രഗഅനത്തിന്റെ ഗുണം പോലുമില്ലാത്ത ഈ കവിതകള്‍ ഇതുപോലെ മനസ്സിനെ കീഴ്പെടുത്തുന്നത് സംഗീതത്തിന്റെ കഴിവുകൊണ്ട് മാത്രമാണ്.

? ഉത്തരാധുനികതയില്‍ നിന്നും പുതുകവിതയ്ക്കുണ്ടായ പ്രകടമായ മാറ്റങ്ങള്‍ എന്തൊക്കെയാണ്?


• പ്രത്യേകിച്ച് യാതൊരു മാറ്റവും വന്നിട്ടില്ല. ഉത്തരാധുനികതയില്‍ എന്തായിരുന്നുവോ കവിത, അതുതന്നെയാണ് ഇപ്പോള്‍ പുതുകവിതയും. ആധുനികതയില്‍ എഴുതപ്പെട്ടവരേക്കാള്‍ ലളിതമായവയാണ് ഉത്തരാധുനിക കവിതകള്‍. അതേ നിലപാടുതന്നെയാണ് ഇപ്പോള്‍ പുതുകവിതയും സ്വീകരിച്ചിട്ടുള്ളത്. പലപ്പോഴും സച്ചിദാനന്ദന്‍ മാഷുടെ കവിതകളുടെ സ്വഭാവം പുതുകവിതകള്‍ കാണിക്കുന്നുമുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ ആധുനികതയുടെയും ഉത്തരാധുനികതയുടെയും റീമിക്സുകളാണ് പുതുകവിതകള്‍.


• ? ചുള്ളിക്കാടും സച്ചിദാനന്ദനുമൊക്കെ സ്വന്തം കവിതകളിലൂടെ തങ്ങളുടെ പേര് മലയാളകവിതയില്‍ അടയാളപ്പെടുത്തിയപ്പോള്‍ പുതുകവികള്‍ക്ക് അത് സാധിക്കാത്തത് പുതുകവിതയുടെ പോരായ്മയായി കരുതുന്നുണ്ടോ?


• * അങ്ങനെ പറയാനാവില്ല. എവിടേയും സ്വന്തം കഴിവുകൊണ്ട് ആര്‍ക്കും തങ്ങളുടെ പേര് അടയാളപ്പെടുത്താനാകും. ടോണിയുടെ ഒരു കവിത കേട്ടാല്‍ അറിയാം അത് ടോണിയൂടേതാണെന്ന്. പഴയകാലത്തേയ്ക്ക് നോക്കുകയാണേങ്കില്‍ വള്ളത്തോളിന്റെ അത്തേ ഡിക്ഷന്‍ വെച്ച് കവിതയെഴുതിയിരുന്ന വേറെ പലരും ഉണ്ടായിരുന്നു. അതുപോലെ ചങ്ങമ്പുഴയുടെ കാലത്ത് ചങ്ങമ്പുഴ എന്ന പേരുവെച്ച് എഴുതിയിരുന്ന ആളുകളും ഉണ്ടായിരുന്നത്രേ. അതേ അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത്. എല്ലാവരും എഴുതുന്നത് ഒരേരീതിയില്‍ത്തന്നെയാണ്. ആ കൂട്ടത്തില്‍നിന്ന് മേല്പ്പറഞ്ഞതു പോലെ ടോണിയോ എസ്.ജോസഫോ മാത്രം അവശേഷിക്കുന്നു എന്നുള്ളതാണ് സത്യം. ഇത്തരത്തില്‍ നമ്മുടെതായ ഒരു സ്ഥാനം സാധ്യമാകണമെങ്കില്‍ ഒരുപാട് അധ്വാനം ആവശ്യമാണ്. എന്നാല്‍ ഒട്ടും അധ്വാനിക്കാതെ വട്ടം കൂടിയിരുന്ന് മദ്യപിച്ച് മറ്റുള്ളവരെ കുറ്റം പറഞ്ഞ് പുതിയ പദ്ധതികളെക്കുറിച്ച് ചര്‍ച്ചചെയ്തുമൊക്കെ സമയം കൊല്ലുകയാണ് പലരും ഇന്ന് ചെയ്യുന്നത്. ഒരു സിനിമാചര്‍ച്ച പോലെ ചര്‍ച്ചചെയ്ത് കവിതയുണ്ടാക്കാന്‍ കഴിയുകയാണെങ്കില്‍ അവര്‍ അങ്ങനെ ഉണ്ടാക്കിക്കാണിക്കണം എന്നുള്ള ഒരു വെല്ലുവിളി വായനക്കാരന്റെ ഭാഗത്തുനിന്നും മണ്മറഞ്ഞകവികളുടെ ഭാഗത്തുനിന്നും ഉയര്‍ത്താവുന്നതാണ്. ഇങ്ങനെയൊന്നുമല്ലാതെ വ്യക്തിജീവിതത്തിലെ ഒറ്റപ്പെട്ട സംഭവങ്ങളില്‍ നിന്ന് മാത്രമേ ഇത്തരത്തിലുള്ള മികച്ച കവിതകള്‍, നമ്മളെ അടയാള്‍പ്പെടുത്താന്‍ തക്കതായവ ഉണ്ടാവുകയുള്ളൂ എന്നാണ് എനിക്കു തോന്നുന്നത്.

?കാലത്തിന്റെ കടന്നുപോക്കുകളില്‍ പുതുകവിതയില്‍ താങ്കള്‍ നിരീക്ഷിച്ച മാറ്റങ്ങള്‍ എന്തെല്ലാമാണ്?


* പുതുകവിത നിലനില്‍ക്കുന്നതു തന്നെ പഴയപദങ്ങളുടെ വ്യത്യസ്തമായ കോമ്പിനേഷനുകളിലാണ്. പുതുകവിതയില്‍ പ്രമേയവല്‍ക്കരിക്കുന്നത് അത്മഗതങ്ങളും സ്വകാര്യ സംഭാഷണങ്ങളുമെല്ലാമാണ്. കൂടാതെ എസ് എം എസ് കവിതകളും വന്നിട്ടുണ്ട്, വീരാന്‍കുട്ടിയുടെ. അതും കൂടാതെ ഞാന്‍ ഈ അടുത്തകാലത്ത് ടിന്റുമോന്‍ കവിതകള്‍ എന്ന ഒരു പുസ്തകം വായിച്ചു. അതില്‍ ടിന്റുമോന്‍ എസ് എം എസ് കള്‍ കോമടി ഫോര്‍മാറ്റില്‍ തന്നെ നാലോ അഞ്ചോ വരികളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ് ചിയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള കവിതകളെല്ലാം എഴുതപ്പെടുന്നത് ഒരു കൗതുകത്തിന്റെ ഭാഗമായിട്ടാണ്. അനുഭവങ്ങളില്ലായ്ം അല്ലെങ്കില്‍ അനുഭവങ്ങളെ വിനയത്തോടെ സ്വീകരിക്കാനുള്ള ധൈര്യമില്ലായ്മ തുടങ്ങിയവയാണ് മലയാള്‍ കവിതയെ ഇന്ന് ഭാഷാപരീക്ഷണങ്ങളിലേക്ക് കൊണ്ടുപോയ്ക്കൊണ്ടിരിക്കുന്നത്.


? അപ്പോള്‍ മലയാള കവികളുടെ പരീക്ഷണശാലയാണ് എന്നാണോ പറഞ്ഞുവരുന്നത്?


* കവിത മാത്രമല്ല, നോവലുകളും കഥകളുമെല്ലാം അക്കൂട്ടത്തില്പ്പെടും. എല്ലാ സാഹിത്യപ്രവര്‍ത്തനങ്ങളും ഇത്തരം പരീക്ഷണപ്രവണതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിന്റെ നഷ്ടം എഴുത്തുകാരനും വായനക്കാരനും ഒരേസമയം അനുഭവിക്കുന്നുമുണ്ട്. ഇവിടെ എഴുത്ത് എന്ന പ്രവര്‍ത്തി ഒരു പരീക്ഷണമായി മാറുകയാണ് ചെയ്തിട്ടുള്ളത്.


? സ്വന്തം കവിതകളില്‍ മികച്ചതെന്നു തോന്നിയിട്ടുള്ള കവിത?


* 'തോര്‍ച്ച' എന്ന കവിതയാണ് ഞാന്‍ ഇഷ്ടപ്പെടുന്ന എന്റെ കവിത. ആ കവിത ഞാന്‍ എം.എസ്.സി.കഴിഞ്ഞ് നില്‍ക്കുമ്പോള്‍ അനുഭവിച്ച ശൂന്യതയില്‍ നിന്നും എഴുതിയ കവിതയാണ്. മാതൃഭൂമി സംഘടിപ്പിച്ച സാഹിത്യ മല്‍സരത്തില്‍ ആ കവിതയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ആ കവിതയാണ് എന്റെ ആദ്യകവിതാസമാഹാരത്തിലെ ഒന്നാമത്തെ കവിതയായി ഞാന്‍ ചേര്‍ത്തിട്ടുള്ളതും. ആ കവിതയിലൂടെ മാത്രമേ എനിക്ക് ഞാന്‍ പറയാന്‍ ആഗ്രഹിച്ചതൊക്കെ ആവിഷ്കരിക്കാന്‍ കഴിഞ്ഞു എന്ന് തോന്നിയിട്ടുള്ളതും.


? മുഖ്യധാരയിലേക്ക് കടന്നുവരാനുണ്ടായ സാഹചര്യം?


• മാതൃഭൂമി സാഹിത്യ മല്‍സരമാണ് അക്കാലത്ത് മുഖ്യധാരയിലേക്ക് പുതിയ ആളുകള്‍ക്ക് കടന്നുവരാനുള്ള ഏകവഴി. ആ മല്‍സരത്തിലേക്ക് സൃഷ്ടികളയക്കുമ്പോള്‍ ആരായിരിക്കും അവിടെ വിധികര്‍ത്താക്കള്‍ എന്ന് ഒരു ഏകദേശധാരണ രൂപീകരിച്ചതിനുശേഷമേ എന്തെങ്കിലും അയക്കാറുള്ളൂ. ഒരു തവണ ഞാന്‍ വൃത്തത്തില്‍ നല്ല കെട്ടും മട്ടോടെ ഒരു കവിത എഴുതി അയച്ചു. അന്ന് കെ ജി എസ്സും കൂട്ടരുമായിരുന്നു അവിടെ ജഡ്ജ്മെന്റ് പാനല്‍. അന്ന് രണ്ടാം സ്ഥാനമഅയിരുന്നു എന്റെ കവിതയ്ക്ക് ലഭിച്ചത്. അടുത്ത തവണ സമ്പൂര്‍ണ്ണ ഗദ്യത്തില്‍ ഫ്രീവേര്‍സിലുള്ള ഒരു കവിത എഴുതി അയച്ചു. അന്ന് അക്കിത്തവും ഒ എന്‍ വി യുമാണ് ജഡ്ജസായി വന്നത്. അങ്ങനെ ആകവിതയും രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. ഇത്തരത്തിലുള്ള ട്രയല്‍ ആന്റ് എറര്‍ മെത്തേഡിലൂടെയാണ് ഞാന്‍ പ്രസിദ്ധീകരണങ്ങളിലേക്ക് കടന്നു വന്നത്. കൂടാതെ പി.സുരേന്ദ്രന്‍ മാഷ് എനിക്കു ചില പത്രാധിപന്മാരെ പരിചയപ്പെടുത്തിത്തന്നിട്ടുണ്ട്. അതെല്ലാം എന്റെ ഒന്നാമത്തെ പുസ്തകം വന്നതിനു ശേഷം മാത്രമാണ്. അതിനു മുമ്പ് ആരും ഒരു സഹായവും ചെയ്തുതന്നിട്ടില്ല എന്നു മാത്രമല്ല, ഇന്നത്തേപ്പോലെ തന്നെ പഴയവരും പുതിയവരും വെട്ടിക്കളഞ്ഞിട്ടുള്ള പേരുകളില്‍ ഒന്നു തന്നെയായിരുന്നു എന്റേതും.Quotationഅതിനു മുമ്പ് ആരും ഒരു സഹായവും ചെയ്തുതന്നിട്ടില്ല എന്നു മാത്രമല്ല, ഇന്നത്തേപ്പോലെ തന്നെ പഴയവരും പുതിയവരും വെട്ടിക്കളഞ്ഞിട്ടുള്ള പേരുകളില്‍ ഒന്നു തന്നെയായിരുന്നു എന്റേതും.Quotation
ഞാന്‍ എഴുതാന്‍ തുടങ്ങിയ കാലത്തൊക്കെ തിങ്കളാഴ്ച ഒരു കവിത ഏതിലേക്കെങ്കിലും അയച്ചുകൊടുത്താല്‍ ബുധനാഴ്ച ആകുമ്പോഴേയ്ക്കും അത് വീട്ടില്‍ തിരിച്ചെത്തിയിരുന്നു. പ്രസിദ്ധീകരിച്ചുവരലൊന്നും അത്ര വലിയ കാര്യമല്ല എന്നും എഴുതലാണ് പ്രധാനം എന്നുമൊക്കെ അന്ന് പലരും എന്നോട് പറഞ്ഞിരുന്നു. അന്ന് അതൊന്നും എനിക്കത്ര സ്വീകാര്യമായിരുന്നില്ല. കാരണം പ്രസിദ്ധീകരിക്കപ്പെടാതെ ഒരാളെ സംബന്ധിച്ചിടത്തോളം അത് വലിയ വിഷമം തന്നെയാണ്. അന്ന് ബ്ലോഗോ സമാന്തരപ്രസിദ്ധീകരണങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ഒരു പാട് കാലം മുമ്പല്ലെങ്കില്‍ക്കൂടിയും.


• ? കെ ജി എസ്, സച്ചിദാനന്ദന്‍, ചുള്ളിക്കാട് തുടങ്ങിയവര്‍ സമാന്തര പ്രസിദ്ധീകരണങ്ങളിലൂടയാണ് വളര്‍ന്നുവന്നിട്ടുള്ളത്. ഇന്നാണെങ്കില്‍ ബ്ലോഗും മറ്റുമായി ഒരു പാട് അവസരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവയെ പുതുകവികള്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ?


• * ഒരുപാട് സമാന്തരപ്രസിദ്ധീകരണങ്ങള്‍ ഇന്ന് മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇരുപത്തഞ്ചോളം പുസ്തകങ്ങള്‍ എനിക്ക് തപാലില്‍ വരുന്നുണ്ട്. അതു മുഴുവന്‍ നോക്കിതീരുമ്പോഴേയ്ക്കും അടുത്തലക്കം വരുന്നു. ഇതിലെ കവികളുടെ കാര്യമെടുത്താല്‍ അവര്‍ക്ക് യാതൊരനുഭവത്തിന്റേയും പിന്‍ബലം വേണ്ട എന്തെങ്കിലുമെഴുതാന്‍ഒരേ കവികള്‍ തന്നെയാണ് എല്ലാ ലക്കത്തിലും ഏതാണ്ട് എഴുതുന്നതും. അതിനുദാഹരണമാണ് പി കെ ഗോപി എന്ന എഴുത്തുകാരന്‍. എല്ലാ സമാന്തര പ്രസിദ്ധീകരണങ്ങളും അയാളുടെ ഒരു രചന പോലുമില്ലാതെ പുറത്തിറങ്ങാറില്ല എന്നു തോന്നുന്നു. പ്രസിദ്ധീകരണമാദ്ധ്യമങ്ങള്‍ പെരുകിയത് കവിതയെ ദോഷകരമായാണ് ബാധിച്ചിട്ടുള്ളത്. കെ ജി എസ് ന്റെയും ചുള്ളിക്കാടിന്റെയും കാലത്ത് സമാന്തരപ്രസിദ്ധീകരണങ്ങള്‍ അത്യാവശ്യമായിരുന്നു. അവയെല്ലാം സമൂഹം അന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്നവ പെരുകിവന്നത് സാഹിത്യത്തോടുള്ള താല്പ്പര്യം കൊണ്ടല്ല. മറിച്ച് ഡി ടി പി എന്ന പ്രക്രിയ ലളിതമായതുകൊണ്ടും എവിടെയും വെച്ച് ചെയ്യാന്‍ കഴിയുന്നതുംകൊണ്ട് മാത്രമാണ്. ഇന്നത്തെ സാമൂഹികാന്തരീക്ഷം വെച്ച് നോക്കുമ്പോള്‍ ഒരുപാട് പ്രസിദ്ധീകരണങ്ങളെ സ്റ്റാളുകളില്‍ നിന്ന് എടുത്ത് കത്തിച്ചുകളയുകയാണ് ചെയ്യേണ്ടത്..


? പുതുകവിതയ്ക്ക് ഒരു നിര്‍വ്വചനം കൊടുക്കാന്‍ പറഞ്ഞാല്‍ താങ്കള്‍ അതെങ്ങനെ നിര്‍വ്വചിക്കും ?


* സാമൂഹികമായി എഴുതുമ്പോഴും വ്യക്തിപരമായി വരുന്നതാണ് പുതു കവിത. വ്യക്തി അംശം കൂടുതലാണ് ഇത്തരം കവിതകളില്‍. വ്യക്തമായി പറഞ്ഞാല്‍ കാല്പനികതയുടെയും അതിനെത്തുടര്‍ന്നുണ്ടായ ആധുനീകതയുടെയും സ്വഭാവമാണ് ഗദ്യത്തില്‍ പുതുകവിത പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞുപോയ എല്ലാമാറ്റങ്ങളുടെയും ഒരു തുടര്‍ച്ച തന്നെയാണിത്. അതു പുതിയകാലത്ത് എഴുതുന്നു എന്ന് മാത്രം.


? പുതുകവിതയുടെ നിയതരൂപത്തില്‍ നിന്നുള്ള ഒരു കുതറിമാറലാണ് താങ്കളുടെ കവിതകള്‍- അതിനോട് എങ്ങനെ പ്രതികരിക്കുന്നു?


* ഞാനെഴുതുന്നത് ഒരു പുതിയരീതിയൊന്നമല്ല. പഴയ രീതികളുടെ ചില മിശ്രണങ്ങള്‍ മാത്രമാണ്.എന്റെ വായന വളരെ പരിമിതമാണ്. അന്യഭാഷാ പുസ്തകങ്ങള്‍ ഞാന്‍ വളരെ കുറച്ച് മാത്രമേ വായിച്ചിട്ടുള്ളൂ. ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടാണ് എന്റെ എഴുത്ത്. ഇങ്ങനെ എഴുതാന്‍ മാത്രമേ എനിക്ക് സാധിക്കുന്നുമുള്ളൂ. ഇതുകൊണ്ടെല്ലാമുള്ള ചില അബദ്ധധാരണകളിലാണ് ഞാന്‍ ഇവിടെ ഇതുപോലെ സംസാരിക്കുന്നത് എന്നുപോലും എനിക്ക് തോന്നുന്നുണ്ട്.

? താങ്കളുടെ കവിതകളില്‍ ആരുടെയൊക്കെയോ ജീവിതങ്ങളുടെ പകര്‍ന്നാട്ടം അനുഭവിക്കാന്‍ കഴിയുന്നുണ്ടല്ലോ?


* എനിക്ക് അവകാശപ്പെടാവുന്ന ഒരു കാര്യമേയുള്ളൂ. ഒരാളെ നിരീക്ഷിച്ച് അയാളെ പഠിച്ചെടുക്കാനുള്ള കഴിവ്, അതുഞാന്‍ കവിതകളില്‍ നന്നായി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. എന്റെ കവിതയില്‍ മാത്രമല്ല, റഫീക്ക് അഹമ്മദിന്റെ കവിതകളിലും ഇത്തരംചിത്രങ്ങള്‍ നമുക്ക് ദര്‍ശിക്കനാകും. ഇത് ഒരു പക്ഷേ നേരത്തേ താങ്കള്‍ പറഞ്ഞ കുതറിമാറലിന്റെ ഭാഗമായിരിക്കാം. പുതിയതില്‍ നിന്ന് കുതറിപ്പോയി എന്നു പറഞ്ഞാല്‍ പഴയതായി എന്നൊരു ധ്വനിവരുന്നുണ്ടല്ലോ. ഒരിക്കലും ഞങ്ങള്‍ പുതിയതിനെ കടന്നു പോയി എന്ന് ആരും പറയില്ല.

? മാമ്പഴം എന്ന കവിതാലാപന പരിപാടി പുതുകവിത ഉയര്‍ത്തിപ്പിടിക്കുന്ന പല മുല്യങ്ങളേയും റദ്ദ് ചെയ്തേക്കാം എന്ന് ചില കവികളെങ്കിലും ഭയക്കുന്നുണ്ട്. അതിനെ എങ്ങനെ വീക്ഷിക്കുന്നു?


* മാമ്പഴം ഒരു കവിതാലാപന പരിപാടി മത്രമാണ്. ഗദ്യത്തിലെഴുതിയ പഴയ കവിതകള്‍ പോലും അതില്‍ ആരും ആലപിക്കാന്‍ പോകുന്നില്ല. എം. എന്‍. സജീന്ദ്രന്റെയും കുരീപ്പുഴയുടേയും കവിതകള്‍ അതില്‍ ആലപിച്ചിട്ടുണ്ട്. അവരെല്ലാം പുതു കവികളല്ലേ? ഗദ്യ കവിതകള്‍ക്ക് ആ ഒരു പരിപാടിയില്‍ ഇടമില്ല എന്നു മാത്രമേയുള്ളൂ. എല്ലായിടത്തും ഇടം വേണമെന്ന് വാശിപിടിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. അതല്ലാതെ മാമ്പഴം എന്ന പരിപാടി പുതുകവിതയുടെ മൂല്യങ്ങളെ റദ്ദ് ചെയ്യുമെന്നൊക്കെ ചിലര്‍ ഭയക്കുന്നുണ്ടെങ്കില്‍ അതവര്‍ക്ക് അവരുടെ കഴിവിലുള്ള ആത്മവിശ്വാസക്കുറവ് മാത്രമാണ്.Quotationഅതല്ലാതെ മാമ്പഴം എന്ന പരിപാടി പുതുകവിതയുടെ മൂല്യങ്ങളെ റദ്ദ് ചെയ്യുമെന്നൊക്കെ ചിലര്‍ ഭയക്കുന്നുണ്ടെങ്കില്‍ അതവര്‍ക്ക് അവരുടെ കഴിവിലുള്ള ആത്മവിശ്വാസക്കുറവ് മാത്രമാണ്.Quotation
ഒരു കവിതാ വായനക്കാരനും ആ പരിപാടി സ്ഥിരമായി കാണുന്നുണ്ടാവില്ല. ടി വി കമ്പമുള്ള ആളുകള്‍ മറ്റ് പരിപാടികള്‍ മടുത്തപ്പോള്‍ ഇതിലേക്ക് വന്നു. ഇനി പുതിയതൊന്നു വന്നാല്‍ അവര്‍ അതിലേക്ക് പോകുകയും ചെയ്യും.
പിന്നെ, ആ പരിപാടിയില്‍ കാവ്യസംബന്ധമായ ഒന്നും തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ആലാപനത്തെക്കുറിച്ചു മാത്രമേ ചര്‍ച്ച നടക്കുന്നുള്ളൂ. അതൊരു പദ്യ മല്‍സരം മാത്രമാണ്. കവിതയിലെ സംഗീതഗുണത്തെ ഉപയോഗപ്പെടുത്തുക എന്നത് മാത്രമായിരിക്കണം അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉദ്ദേശിച്ചിരിക്കാന്‍ വഴിയുള്ളൂ. അതുകൊണ്ടാണ് അതില്‍ ഇടയ്ക്കയും ഓടക്കുഴലുമെല്ലാം പശ്ചാത്തല സംഗീതമായി കടന്നുവരുന്നത്.

?കവികള്‍ നടത്തുന്ന നിരൂപണത്തെക്കുറിച്ച്..?


* അതൊരുതരം സ്വയം പരസ്യംചെയ്യലാണ്. ആഗോളവല്‍ക്കരണത്തിന്റെ കാലത്തുവന്നിട്ടുള്ള, എല്ലാറ്റിനേയും പരസ്യപ്പെടുത്തുക, എല്ലാറ്റിനേയും വില്‍ക്കുക എന്ന സമ്പ്രദായത്തില്‍ നിന്നായിരിക്കാം കവിതയേയും ഒന്ന് പരസ്യപ്പെടുത്തിക്കളയാം അല്ലെങ്കില്‍ വിറ്റുകളയാം എന്ന തോന്നല്‍ വന്നത്.
കവിതകള്‍ മാത്രമല്ല കഥയും നോവലുമെല്ലാം ഈ സ്ഥിതിവിശേഷം നേരിടുന്നുണ്ട്. കവിതയ്ക്ക് ഇക്കൂട്ടത്തില്‍ അല്പ്പം മാര്‍ക്കറ്റ് കുറവായതുകൊണ്ട് പരസ്യം നല്ലപോലെ ചെയ്തേപറ്റൂ എന്ന് കരുതിയാവണം ഇതെല്ലാം. ഇതിനെയൊന്നും ഇങ്ങനെയല്ല നേരിടേണ്ടത്. മറ്റു പല മാര്‍ഗ്ഗങ്ങളൂം സ്വീകരിക്കണം. അല്ലാതെ മറ്റു പരസ്യങ്ങളുടെ കൂടെ അവനവന്റെ ഒരു പരസ്യം കൂടി തിരുകി കയറ്റുകയല്ല ചെയ്യേണ്ടത്. പിന്നെ ഇതിനെയൊന്നും നിരൂപണമെന്ന് പറയാന്ന് കഴിയില്ല. ഒരു ആസ്വാദനക്കുറിപ്പ് എന്നതിനപ്പുറത്തേയ്ക്ക് ഇതിനെ കണക്കാക്കുകയുംവേണ്ട.

? ആഗോള കവിതയെ വായനക്കാര്‍ സ്വീകരിച്ചിട്ടുള്ളതായി തോന്നിയിട്ടുണ്ടോ?


* പാബ്ലോ നിരൂദയെ സ്വീകരിച്ചിട്ടുണ്ട് എന്നു തോന്നുന്നു. ഒക്ടോവിയോ പാസിന്റെ കാര്യം സംശയമാണ്. എന്നാലും ഒരു പരിധിവരെ അദ്ദേഹത്തെയും മലയാള്‍ കാവ്യസ്വാദകര്‍ സ്വീകരിച്ചിട്ടുണ്ട്. ചുള്ളിക്കാട് തര്‍ജ്ജുമ ചെയ്തതാണ് നെരൂദ സ്വീകരിക്കപ്പെടാന്‍ കാരണമെന്ന് എനിക്ക് പറയാനാകും. അദ്ദേഹമല്ലാതെ മറ്റാരെഴുതിയിരുന്നെങ്കിലും അതിത്രമാത്രം സ്വീകാര്യമാവില്ലായിരുന്നു. തര്‍ജ്ജുമ ചെയ്യപ്പെടുന്ന കവിതയുടെ ഒരുപാട് അംശങ്ങള്‍ ചോര്‍ന്നുപോകാനുള്ള സാധ്യതയുണ്ട്. അത് വല്ലാതെ നഷ്ടപ്പെടുത്താതെ ചുള്ളിക്കാട് മൊഴിമാറ്റിയെടുത്തിട്ടുണ്ട്. പിന്നെ അയ്യപ്പപ്പണിക്കര്‍, സച്ചിദാനന്ദന്‍ തുടങ്ങിയവര്‍ പലരെയും തര്‍ജ്ജുമ ചെയ്തിട്ടുണ്ട്. അതില്‍ മിക്കതും സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വ്യാപകമായി എല്ലാവരും ഏറ്റെടുത്തത് ചുള്ളിക്കാടിന്റെ നെരൂദയാണ്.


? അയ്യപ്പപ്പണിക്കര്‍ കവിതയില്‍ നടത്തിയ പരീക്ഷണങ്ങള്‍ എത്രത്തോളം മുന്നോട്ടുപോയിട്ടുണ്ട്?


* വായനയില്ലായ്മ, അനുഭവങ്ങളോട് സത്യസന്ധതയില്ലായ്മ ഇവ രണ്ടുമാണ് മലയാള കവിതയുടെ ഇന്നത്തെ പ്രതിസന്ധി. അതിനെ എങ്ങനെയാണ് വിശദീകരിക്കേണ്ടത് എന്നെനിക്കറിയില്ല. അയ്യപ്പപ്പണിക്കര്‍ മലയാള കവിതയെ എവിടെയെത്തിച്ചോ, അവിടെത്തന്നെയാണ് ഇന്നും അത് നില്‍ക്കുന്നത്. അവിടെനിന്നും ഒരടിപോലും മുന്നോട്ടുപോകാന്‍ മലയാള കവിതയ്ക്ക് കഴിഞ്ഞിട്ടില്ല.

? വായനക്കാര്‍ കുറവായ ഈ കാലത്ത് കാക്കത്തൊള്ളായിരം കവിതാ സമാഹാരങ്ങള്‍ ഇറങ്ങുന്നു. കടയിലിരുന്ന് പൊടിപിടിച്ച് അവസാനം എടുത്തുകത്തിച്ച് കളയുന്നതു വരെ ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ ഈ പുസ്തങ്ങളൊക്കെ ഇറങ്ങുന്നത് ആര്‍ക്കുവേണ്ടിയാണ്?


* സ്വയംഭോഗം ചെയ്യുന്നത് ആര്‍ക്കുവേണ്ടിയാണ് എന്ന് ചോദിക്കുന്നത് പോലെയാണിത്. അവനവനൊരുസുഖം, മറ്റുള്ളവര്‍ക്കാണെങ്കില്‍ യാതൊരു ഉപദ്രവവും ഇല്ല. ഓരോരുത്തരും അവര്‍ക്കു തോന്നുന്നതൊക്കെ വിളിച്ചു പറയുന്നു. അതിനു ഭാഷയുടെ പി൯ബലമുള്ളതുകൊണ്ട് അത്തരക്കാരെ ആരും ഭ്രാന്തന്‍ എന്നു വിളിക്കുന്നില്ല എന്നേയുള്ളൂ.Quotationഓരോരുത്തരും അവര്‍ക്കു തോന്നുന്നതൊക്കെ വിളിച്ചു പറയുന്നു. അതിനു ഭാഷയുടെ പി൯ബലമുള്ളതുകൊണ്ട് അത്തരക്കാരെ ആരും ഭ്രാന്തന്‍ എന്നു വിളിക്കുന്നില്ല എന്നേയുള്ളൂ.Quotation
ഉല്പാദനത്തിന്റെ പെരുപ്പം എല്ലാറ്റിലുമുണ്ട്. കളിപ്പാട്ടത്തിന്റെ കാര്യമായാലും ശരി, ആയുധത്തിന്റെ കാര്യമായാലും ശരി.


? ആധുനികതയുടെ വരവ് മുതലാളിത്തമൂല്യ തിരസ്കരണത്തിലൂടെ ആയിരുന്നു. ഉത്തരാധുനീകത വന്നത് ലോകമുതലാളിത്തം നിലനില്‍ക്കുമ്പോഴും. അപ്പോള്‍ പുതിയ കവിത നിലനില്‍ക്കുന്നത് സാങ്കേതികമുതലാളിത്തത്തിലാണെന്ന് പറയാന്‍ കഴിയുമോ?


* സൂക്ഷ്മസാങ്കേതിക വിദ്യയുടെ(micro technology) ഉള്ളിലാണ് പുതുകവിത നില്‍ക്കുന്നത്. അതിന്റെ ഉള്ളില്‍ മാത്രമേ പുതു കവിതയ്ക്ക് സ്ഥാനമുള്ളൂ. അതാണ് പുതു കവിതയുടെ പരിമിതി. അതില്ലാത്തൊരു ലോകത്ത് പുതുകവിതയ്ക്ക് ഒരിക്കലും നിലനില്പ്പില്ല. ഇവയില്‍നിന്ന് വിടുതി സ്വീകരിച്ച് ഒരു ഗറില്ലായുദ്ധമുറയായി നില്‍ക്കാന്‍ കവിതയ്ക്ക് കഴിയണം. എങ്കില്‍ മാത്രമേ അതിന് എല്ലയിപ്പോഴും നിലനില്പ്പുണ്ടാവൂ. കവിത ശാശ്വതമാവൂ.


2 വായന:

Umesh Pilicode said...

അഭിമുഖം നന്നായി ആശംസകള്‍

പുതുവത്സരാശംസകള്‍

ശ്രീനാഥന്‍ said...

കുറച്ചു കാര്യമുണ്ട് ഇതിൽ, കവി വളച്ചുകെട്ടില്ലാതെ സംസാരിച്ചു!

Post a Comment

© moonnaamidam.blogspot.com