അടിയന്തരാവസ്ഥയുടെ പച്ചക്കിനാവുകള്‍

തന്റേതായ ഓര്‍മ്മകളെ നിരന്തരം ചികഞ്ഞുകൊണ്ടിരിക്കുന്ന ഒരു കവിയാണ് കെ.എം.പ്രമോദ്. ഓര്‍മ്മകളുടെയും മറവികളുടെയും ഒരു തുലാസ് കവി തന്റെ കയ്യില്‍ സൂക്ഷിക്കുന്നുണ്ട്. പലതരം സദാചാര കാപട്യങ്ങളെയും നിഷേധിച്ച് താന്‍ കണ്ടുവളര്‍ന്ന രാഷ്ട്രീയാന്തരീക്ഷങ്ങളിലൂടെ കടന്നു പോകുന്ന പ്രമോദ്, സ്വന്തം ചിന്തകളുടെ ശുദ്ധി കണ്ടെത്തുകയാണ് ഇവിടെ ചെയ്യുന്നത്. മലയാള കാവ്യ പാരമ്പര്യത്തിന് പരിമിതമായ ഒരു ഘടനയാണ് പ്രമോദ് പല കവിതകളിലും കൈകാര്യം ചെയ്യുന്നത്. കവിതയിലെ 'ഞാന്‍' എന്ന വ്യക്തിയുടെ സംവാദത്തിന്റെ ഘടനയാണത്. അനുഭവങ്ങളുടെ അഭൗമശക്തിയാല്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള വാക്കുകളുടെ പ്രവാഹത്തിന്റെ സൗന്ദര്യമാണ് ഈ ഘടനയുടെ സവിശേഷത.

എല്ലാ മനുഷ്യര്‍ക്കിടയില്‍ക്കൂടിയും പ്രമോദ് കടന്നു പോകുന്നുണ്ട്. കൊറിയയും, ഫ്രാന്‍സും, കണ്ണൂരിലെ സ്വന്തം ഗ്രാമമായ കടൂര്‍ വരെ അയാളുടെ കവിതകളിലേക്കിറങ്ങി വന്നിരിക്കുന്നു. തനിക്ക് ചുറ്റും വരുന്ന ലോകത്തെയും ആളുകളെയും കുറിച്ചുള്ള ബോധത്തിന്റെ ആവിഷ്കാരങ്ങളാണ് പ്രമോദില്‍ കവിതകളായി രൂപാന്തരം പ്രാപിക്കുന്നത്. തന്റേതു മാത്രമായ ഓര്‍മ്മകളുടെ പുനര്‍വായനയായി തോന്നും വായനക്കാര്‍ക്ക് പ്രമോദിന്റെ കവിതകള്‍. അതില്‍ എണ്‍പതുകളുടെ നിറമില്ലായ്മയുണ്ട്, നിറഭേദങ്ങളോട് കൂടിയ വിദേശ നഗരങ്ങളുണ്ട്, രൂക്ഷവും അപചയം സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ ഇടതുപക്ഷ മാനവികതയുണ്ട്.

പ്രമോദിന്റെ കാവ്യരീതികള്‍ ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. കാരണം വ്യത്യസ്തവും, വൈവിധ്യപൂര്‍ണ്ണവും, പരീക്ഷണോന്മുഖവുമായ കവിതകളാണ് പ്രമോദ് പുറന്തള്ളുന്നത്. അതിന്റെ രൂപപരവും, ഭാവപരവുമായ ആകാര സവിശേഷതകള്‍ പിടഞ്ഞ് കിതച്ചുകൊണ്ടിരിക്കുന്ന മലയാള കവിതയ്ക്ക് ഒരല്പം ജീവവായു നല്‍കന്നുണ്ടെന്ന് പറയാതെ വയ്യ. ശ്ലോകങ്ങളുടെ സ്വാധീനതയില്‍ കവിതയെഴുത്ത് തുടങ്ങിയ പ്രമോദ് വളരെ പെട്ടെന്ന് തന്നെ ആ രീതിയില്‍ നിന്ന് മുക്തനായി. ഇന്നയാള്‍ താന്‍ കണ്ടെത്തിയ സ്വന്തം രീതിയില്‍ നിന്ന് അല്ലെങ്കില്‍ സ്വന്തം സ്വാധീനതയില്‍ നിന്ന് തന്നെ മോചനം പ്രാപിക്കാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഏതെങ്കിലുമൊരു കാവ്യശൈലിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല പ്രമോദിന്റെ കവിതകള്‍. നാടന്‍ മൊഴികളും,മനഃപ്പൂര്‍വ്വം വികലമാക്കിയ പദങ്ങളും, ശീലുകളുമുപയോഗിച്ച് തന്റെ ഗ്രാമീണതയും, ഗ്രാമ്യതയും കവി തന്റെ കവിതകളിലൂടെ വായനക്കാരനില്‍ അടിച്ചേല്പിക്കുന്നു.

ദാര്‍ശനീകമായ ഇടതുപക്ഷ മാനങ്ങളുമായി കടന്നുപോകുന്ന നിരവധി കവിതകള്‍ പ്രമോദ് രചിച്ചിട്ടുണ്ട്. രാഷ്ട്രീയത്തെ സ്വന്തമായ കാഴ്ചപ്പാടില്‍ കാണുകയും, വ്യാഖ്യാനിക്കുകയും ചെയ്യുന്ന സമീപനമാണ് കവി സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് പ്രമോദിന്റെ കവിതകള്‍ കഥാവിഷ്കാരത്തില്‍ കവിഞ്ഞ് ചിന്തോദ്ദീപകമായി വര്‍ത്തിക്കുകയും ചെയ്യുന്നു. 'അനങ്ങാതെ കിടക്കുന്നത്' എന്ന കവിതയില്‍ കവിയുടെ രാഷ്ട്രീയ ചിന്ത ഇങ്ങിനെയാണ്.

'വീണ് കിടക്കുന്ന കൊടി
അടഞ്ഞുകിടക്കുന്ന ജോളി ഫെന്റ്സ് ക്ലബ്
ചത്തുമലച്ച വാക്ക്
ചരിത്രമറിയില്ലെങ്കിലും
അനങ്ങാതെ കിടക്കുന്നവയെ
ബഹുമാനിച്ചു പോകുന്നു'.

വൈയക്തികമായ ക്ഷണിക ഭാവങ്ങളുടെ കവിതകളില്‍ ഊറ്റം കൊള്ളുന്ന ഇക്കാലത്ത് മലയാള കവിതയില്‍ പ്രമോദ് വ്യത്യസ്തനാവുകയാണ്. ആശാനെപ്പോലെ 'ക്ലാസിക്' ഉള്‍ക്കാഴചയിലൂടെ കവി കടന്നുപോകുമ്പോള്‍ നവീന കാവ്യരീതിയിലെ ജീവിതഗന്ധിയായ കവിതകള്‍ അയാള്‍ക്ക് മുന്നില്‍ വഴിമാറുകയാണ്. വയലാര്‍, ഒ.എന്‍.വി, പി.ഭാസ്കരന്‍ എന്നിവരെപ്പോലെ ഇടതുപക്ഷ സിദ്ധാന്തങ്ങളുടെ വക്താവായി മാറനുള്ള ശ്രമങ്ങളാണോ ചില കവിതകള്‍ എന്ന് തോന്നിപ്പോകുമെങ്കിലും വ്യത്യസ്തമായ തന്റെ രാഷ്ട്രീയ ചിന്തകളെ സമന്വയിപ്പിച്ചു കൊണ്ടുള്ള ദാര്‍ശനിക രീതിയിലാണ് പ്രമോദ് വരികളെ ഇഴ ചേര്‍ക്കുന്നത് എന്ന് ഒരു പുനര്‍വായനയിലൂടെ നമുക്ക് മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും.

ഉത്തര മലബാറിലെ പ്രാദേശിക ഭാഷാരീതികളും, പ്രയോഗങ്ങളും പ്രമോദിനെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. അയാളുടെ പല കവിതകളേയും ഭാഷാരീതിയെ അവലംബിച്ചു കൊണ്ട് തന്നെ വേര്‍തിരിച്ചെടുക്കാം. അതുപോലെ പല രചനകളിലും ഇത്തരം ഭാഷാപ്രയോഗങ്ങളുടെ ക്രോഡീകരണം വിപുലവും, വിശാലവുമായ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ വളരെ ഭംഗിയായി പ്രമോദ് കൈകാര്യം ചെയ്തിട്ടുണ്ട്. പ്രതീകങ്ങള്‍, പ്രമേയങ്ങള്‍, പ്രതീകങ്ങള്‍, ബിംബങ്ങള്‍ എന്നിവയുടെ സഹായത്തോടെ പല കവിതകളെയും സത്ത് മാത്രമാക്കി കടഞ്ഞെടുക്കാനുള്ള വലിയ ശ്രമങ്ങള്‍ കവി നടത്തിയിട്ടുണ്ടെന്ന് മനസിലാക്കാന്‍ നിഷ്പ്രയാസം സാധിക്കും. ഇവയെല്ലാം തന്നെ വായനക്കാര്‍ക്ക് എളുപ്പത്തില്‍ വഴങ്ങുന്ന രീതിയിലാണെന്നുള്ളത് പ്രമോദിനെ കൂടുതല്‍ സ്വീകാര്യനാക്കുന്നു.

പാരമ്പര്യത്തിന്റെ തത്വങ്ങളെ നശിപ്പിച്ചുകൊണ്ട് അനങ്ങാതെ കിടക്കുന്ന ചരിത്രത്തിന്റെ ശവസംസ്കാരം നടക്കുമ്പോള്‍ നീറുന്ന തന്റെ മനസില്‍ നിറയുന്ന വരികള്‍ 'തെരെഞ്ഞെടുപ്പ്' എന്ന കവിതയില്‍ അയാള്‍ എഴുതിച്ചേര്‍ത്തു.

അമ്പത്തിമൂന്ന് ദിവസം
മുമ്പ് മരിച്ച
അച്ചുവേട്ടന്റെ വോട്ടു-
ചെയ്ത ശേഷം
ഞാന്‍ സംത്രിപ്തിയോടെ പാടി.
'ഇല്ലാ നിങ്ങള്‍ മരിച്ചിട്ടില്ലാ
ജീവിക്കുന്നു ഞങ്ങളിലൂടെ.' - ഇതിലൂടെ ലോകം മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്പിക്കാത്ത ചന്തയായി അധഃപതിച്ചിരിക്കുന്നു എന്ന് കവി പറയുന്നു. ഈ കവിതയിലെ അടിസ്ഥാന ബിംബമായ 'വോട്ടി'നെ ആസ്പദമാക്കിയാണ് കവിതയുടെ ഘടന രൂപം കൊണ്ടീരിക്കുന്നത്.

പ്രമോദിന്റെ 'യോഗം' എന്ന കവിതയില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സമീപകാല അപചയത്തെ ഉപരിപ്ലമായി പ്രമേയവത്കരിക്കുന്നുണ്ട്.

'കേരള ശാസ്ത്ര സാഹിത്യ
പരിഷത്തിന്റെ യോഗം
ഭാരവാഹികളല്ലാതെ
ആരും വന്നില്ലിതേവരെ' - എന്ന് തുടങ്ങുന്ന കവിത സമകാലിക സംഭവ വികാസങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ആദ്യ കാലങ്ങളില്‍ പരിഷത് നടത്തിയ ജനസഹായ പദ്ധതികളെ അംഗീകരിക്കുന്നതിനൊപ്പം പില്‍ക്കാലത്തെ ബുദ്ധിജീവി പ്രസ്ഥാനമായി മാറിയ അവസ്ഥയെ വിമര്‍ശിക്കാനും കവി ഒട്ടും തന്നെ മടി കാണിച്ചിട്ടില്ല. മുന്‍കാല യോഗങ്ങളില്‍ എല്ലാം തങ്ങള്‍ക്ക് മനസ്സിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്താണ് പറയുന്നത് എന്ന് പറയുന്നവര്‍ക്ക് പോലും മനസിലാക്കാന്‍ കഴിയുന്നില്ല. അതാണ് ആരും യോഗത്തില്‍ പങ്കെടുക്കാത്തതിന് കാരണം എന്ന് സര്‍വ്വേയിലൂടെ കണ്ടെത്തുന്നതിലൂടെ കവിത അവസാനിക്കുന്നു.

വേരുറച്ച് മരവിച്ച സ്വപ്നങ്ങളുമായി വെറുതെ കിടക്കുന്ന ശവമായി മാറാന്‍ കവി ആഗ്രഹിക്കുന്നില്ല. തന്റെ ഓര്‍മ്മകളെയും സ്വപ്നങ്ങളുടെ ശൈശവനൈര്‍മല്യതകളെയും ചിതയ്ക്ക് നല്‍കാതെ കവി തന്നെ നേടിയെടുത്ത 'വരിവഴക്കം' കൊണ്ട് കവിതയാക്കുകയാണ് ഇവിടെ ചെയ്യുന്നത്. വായനക്കാരനെ മാത്രമല്ല, തങ്ങളുടെ ഗതിമാറ്റം മനസ്സിലാക്കാത്ത ദുഷിച്ച രാഷ്ട്രീയസംസ്കാരത്തില്‍ പെട്ടൊഴുകിപ്പോകുന്ന സമകാല രാഷ്ട്രീയക്കാരെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന പരാമര്‍ശ കവിതകളിലൂടെയുള്ള യാത്ര, യാഥാര്‍ത്ഥ്യങ്ങളെ മുഴുവന്‍ മറന്ന് അര്‍ത്ഥശൂന്യമായ കവിതകള്‍ പാടി നടക്കുന്ന കവികള്‍ക്ക് കിട്ടുന്ന കനത്ത പ്രഹരമാണ്.

'ഞാന്‍ ഇപ്പോള്‍
ഒരുഗ്രന്‍ കവിയായി
പുസ്തകമുടനെയിറക്കും
അവാര്‍ഡ് കിട്ടും
വേദിയില്‍ വച്ച്
ഞാന്‍ ജീവിതത്തില്‍ ആദ്യമായി
'കുട്ടിരാമന്‍ പിട്ടയിട്ടു' എന്ന
ആദ്യകവിതയുടെ പിത്രിത്വം
ഏറ്റെടുക്കും
നായിന്റെ മോന്റെ മോനെന്ന് പറയിപ്പിച്ച
അതേ വരികള്‍
ജനങ്ങളെ കയ്യടിപ്പിക്കും.
അയ്യേ...!'

4 വായന:

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

"വൈയക്തികമായ ക്ഷണിക ഭാവങ്ങളുടെ കവിതകളില്‍ ഊറ്റം കൊള്ളുന്ന ഇക്കാലത്ത് മലയാള കവിതയില്‍ പ്രമോദ് വ്യത്യസ്തനാവുകയാണ്."
ഉം..

Anonymous said...

samthr^pthi, pithr^thvam എന്നിങ്ങനെ ടൈപ്പുചെയ്താൽ സംതൃപ്തി, പിതൃത്വം എന്നു കിട്ടും.

jwaala said...

വിനു,

നമ്മള്‍ കുറച്ചു കാല്‌ മുമ്പ് പരിചയപ്പെട്ടിട്ടുണ്ട്. രചനകള്‍ വായിക്കാറുണ്ട്. ആശംസകള്‍

http:jwaala-vazhiyoram.blogspot.com/

Pranavam Ravikumar said...

:-) Good!

Post a Comment

© moonnaamidam.blogspot.com