മുറിവേറ്റു പിടയുന്ന കവിതകള്‍

കവിതയില്‍ നീ എന്തന്വേഷിക്കുന്നു എന്നല്ല, കവിത നിന്നില്‍ എന്തന്വേഷിക്കുന്നു എന്നാണ് വി.ജി.തമ്പിയുടെ 'ഹവ്വ മുലപ്പാല്‍ കുടിക്കുന്നു' എന്ന കവിതാസമാഹാരം സ്പഷ്ടമാക്കുന്നത്. ബൈബിളിന്റെയും പ്രണയത്തിന്റെയും അതിപ്രസരത്തിലലിഞ്ഞു നീങ്ങുന്ന ഇതിലെ കവിതകള്‍ വായനക്കാരന്റെ ഉള്ളില്‍ തട്ടുന്നവയാണ്. അവിശ്വാസത്തേക്കാളും സന്ദേഹങ്ങളേക്കാളും വിശ്വാസങ്ങളാണ് ഇതില്‍ കവിതകളായി നുരഞ്ഞു പൊന്തുന്നത്. നാഗരിക ജീവിതത്തിന്റെ കാണാക്കാഴ്ചകളില്‍ നിന്നും ഉള്ളിലെ ദൈവവിശ്വാസത്തില്‍ നിന്നും താന്‍ ഹൃദിസ്ഥമാക്കിയ മതഗ്രന്ഥത്തില്‍ നിന്നുമുള്ള അറിവുകളിലൂടെ കവിയുടെ തൂലിക നീങ്ങുമ്പോള്‍ ഇതില്‍ നിന്നും പുറത്തേക്ക് പോകാനാകാതെ നില്‍ക്കുകയാണ് വായനക്കാരന്‍. അതിവേഗം അഴുകിപ്പോകുന്നവയല്ല തന്റെ പ്രണയസത്യങ്ങളെന്ന ഉദ്ഘോഷം കൂടിയാണ് വി.ജി.തമ്പിയുടെ ഈ കൃതി.

ഒരു കവിത എഴുതുക എന്നാല്‍ മരിക്കാന്‍ തീരുമാനിക്കുക എന്നാണെന്ന് കവി പറയുന്നു. കാരണം കവിതയ്ക്ക് വേണ്ട ജീവന്‍ കൊടുക്കുന്നത് കവിയാണ്. സ്വന്തം ആത്മാവിനെ വരികളിലേക്കാവാഹിച്ചെടുത്തവയായിരിക്കണം കവിതകള്‍. അല്ലാത്തപക്ഷം അവ വെറും മഷി നനഞ്ഞ അക്ഷരചിത്രങ്ങള്‍ മാത്രമായൊതുങ്ങും.

കരയാതെ ജീവനേ,
ഇത് ഭ്രൂണബലിരക്തം.
ഈ മുറിവിലും മരണത്തിലുമാകാം
ചോരച്ചാലില്‍ നിന്നാകാം
പെണ്ണിന്റെ പൂപ്പിറവികള്‍.
- ഈ വരികളില്‍ കവിയുടെ ഉള്ളിലെ വികാരം നമുക്ക് മനസിലാക്കാം. 'ഭ്രൂണബലിരക്തം' എന്ന ആ ഒരൊറ്റ വാക്കിന് പകരം നില്‍ക്കാന്‍ മറ്റേത് വാക്കിനാവും? ഉറക്കമിളച്ചിരുന്ന രാത്രികളില്‍ കവിക്ക് കൂട്ടായെത്തിയത് ഇത്തരം വാക്കുകളും പ്രയോഗങ്ങളും. കവിതയെ കുറിച്ച് പാടാനും കരയാനും കവിക്ക് ആരൊക്കെയോ ആയിരുന്നു കവിതകള്‍. സ്നേഹോഷ്മളതകളും കൊഞ്ചലുകളും നല്‍കി ആവോളം അതിനെ ലാളിച്ചും അയാള്‍ അതിനെ തന്റെ സഹയാത്രികയാക്കി.

നിരാശകള്‍ക്കും പ്രത്യാശകള്‍ക്കും അപ്പുറത്തേക്ക് പോകാന്‍ ഈ കവിതകളെയെല്ലാം നാളെ ഉപേക്ഷിക്കേണ്ടി വരുമെന്ന് പൂര്‍ണ്ണബോധ്യം കവിക്കുണ്ട്. തനിക്കൊരിക്കലും പോകാന്‍ കഴിയാത്തിടത്തേക്ക് വാക്കുകള്‍ കൂട്ടിക്കൊണ്ടു പോകുമെന്ന പ്രത്യാശയാല്‍ പുതിയ വാക്കുകളുടെ വഴി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് കവി ഇവിടെ. അവിടെ ഒരിക്കലും അയാള്‍ പരാജിതനാവുന്നില്ല. വാക്കുകളുടെ പേമാരിയില്‍ പുതിയ കവിതകള്‍ തളിര്‍ക്കുകയാണവിടെ. ആകാശത്തിന്റെ അതിരു മായുംവരെ അലകടലിലെ അടിത്തട്ട് കാണും വരെ കവി ഈ പാത അന്വേഷിച്ചുകൊണ്ടേയിരിക്കും.


'ഹവ്വ മുലപ്പാല്‍ കുടിക്കുന്നു' എന്ന കവിതയില്‍ കവി ഇങ്ങനെ എഴുതി.

ഏദനില്‍, അമ്മയില്ലാത്ത ഏദനില്‍
ചാട്ട മൂളുന്ന ശബ്ദം മാത്രം
മരപ്പോടിലും ഇലഞെട്ടിലും
ഓരോ വളവിലും തിരിവിലും
ചാട്ട മൂളുന്ന ശബ്ദം മാത്രം
ആകാശമടക്കുകളില്‍ കാണാം
നക്ഷത്രജാലകങ്ങള്‍
ദൈവത്തിന്റെ താക്കോല്പ്പഴുതുകള്‍.
- ആദിലോകമായ ഏദന്‍ തോട്ടത്തില്‍ ഹവ്വയെ നിലാവിന്റെ നീലച്ചോലയുടുത്തവളായി കവി ചിത്രീകരിക്കുന്നു. അവിടെ അവളില്‍ പതിയുന്ന ചാട്ടവാറടികള്‍ക്ക് ഈ ലോകത്തോട് ഒരുപാട് പറയാനുണ്ട്. ആത്മരോഷത്തിന്റെ, സഹനത്തിന്റെ, ചോരയുടെ മണമുള്ള പ്രണയത്തിലലിഞ്ഞ കഥകള്‍. അവ വായനക്കാരോട് സംവദിക്കുന്നത് ഇപ്രകാരമാണ്. മറ്റെവിടെയും കാണാനാവാത്ത സ്ത്രൈണതയുടെ ഒരു വ്യത്യസ്തമായ ദൈവാനുഭവമാണ് ഈ കവിതയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

കാലം കത്തിച്ച വരികള്‍ക്കുള്ളില്‍ അരികുകള്‍ കരിഞ്ഞുപോയ ഒരാത്മാവാണ് കവിക്കുള്ളില്‍ വിങ്ങലായി അവശേഷിക്കുന്നത്. നിരവധി ഏറ്റുപറച്ചിലുകളും, കുറ്റസമ്മതങ്ങളും, പ്രാണനെ പിടിച്ചു കുലുക്കുന്ന വിചിത്രവിധികളും നിറഞ്ഞ കാവ്യജീവിതത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ കവിതാസമാഹാരം. കുരിശിലേറ്റപ്പെട്ട ക്രൂശിതനായ കവിയെ ഒരു താങ്ങായി ഈ മണ്ണിലേക്ക് പിടിച്ച് കിടത്തിയത് വാക്കുകളും വരികളുമാണെന്ന് കവി സാക്ഷ്യപ്പെടുത്തുന്നു. ഇനി അവിടെ നിന്നും ഇറക്കിക്കിടത്താന്‍ ഹവ്വയുടെ മടിത്തട്ടേ ബാക്കിയുള്ളൂ. തന്നാലെ വന്ന പാപം താനായി തീര്‍ക്കുന്ന വിധം!

നിരാശകള്‍ക്കും പ്രത്യാശകള്‍ക്കും അപ്പുറത്തേക്ക് പോകാന്‍ ഈ കവിതകളെയെല്ലാം നാളെ ഉപേക്ഷിക്കേണ്ടി വരുമെന്ന് പൂര്‍ണ്ണബോധ്യം കവിക്കുണ്ട്. തനിക്കൊരിക്കലും പോകാന്‍ കഴിയാത്തിടത്തേക്ക് വാക്കുകള്‍ കൂട്ടിക്കൊണ്ടു പോകുമെന്ന പ്രത്യാശയാല്‍ പുതിയ വാക്കുകളുടെ വഴി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് കവി ഇവിടെ. അവിടെ ഒരിക്കലും അയാള്‍ പരാജിതനാവുന്നില്ല. വാക്കുകളുടെ പേമാരിയില്‍ പുതിയ കവിതകള്‍ തളിര്‍ക്കുകയാണവിടെ. ആകാശത്തിന്റെ അതിരു മായുംവരെ അലകടലിലെ അടിത്തട്ട് കാണും വരെ കവി ഈ പാത അന്വേഷിച്ചുകൊണ്ടേയിരിക്കും.

'ഞാന്‍ മധുരിക്കുന്ന പഴമല്ല.
വിളഞ്ഞു പഴുത്ത യൗവ്വനമല്ല.
മെഴുകൊട്ടിയ മാംസത്തിന്റെ ഒരു കുരിശ്'
- ജീവിതത്തിന്റെ പുറകോട്ടുള്ള ഒരു തിരിഞ്ഞുനോട്ടം. അവയില്‍ ഒരുക്കങ്ങള്‍ മാത്രമായിരുന്നു കവിക്ക് ജീവിതം. ഒഴുക്കലച്ച നദി പോലെ നിന്നിടത്ത് നിന്ന് തിളയ്ക്കുന്നു. ശുദ്ധീകരിക്കപ്പെടാനാവാതെ തളം കെട്ടിനിന്ന ഒരു ജലാശയ മാത്രമായിരുന്നു താനെന്ന് കവി ദുഃഖിതനാവുകയാണ്. കവിതയുടെ നദിയിപ്പോള്‍ മണ്ണിനടിയിലൂടെ ഒഴുകുന്നു. ഉറവുകളില്‍ ചുറ്റിത്തിരിയുന്നു. ഇനി ഒരു മേലൊഴുക്കു മതി അതിന് ഉറു പൊട്ടിച്ച് പുറത്ത് വരാന്‍. അതും കാത്ത് മണ്ണിനടിയില്‍ വിശ്രമിക്കുകയാണ് കവിയുടെ അടക്കിവച്ച വാക്കുകളും വരികളും...!

'ഇരുളിന്റെ മൃതിമറയില്‍
എന്നില്‍ നിന്നും വേര്‍പിരിയാതെ
എന്നിലേക്ക് തിരിച്ചെത്താതെ,

ഞാന്‍ നിലാവിനാല്‍ മുറിവേറ്റ രാത്രീഞ്ചരന്‍..'
- കാലം കുത്തിക്കീറാത്ത ഹൃദയം ആര്‍ക്കുണ്ട്? ലോകത്തില്‍ അത്തരത്തിലൊരു ഹൃദയമുണ്ടെങ്കില്‍ അയാളൊരിക്കലും മനുഷ്യനാവില്ല. കാലത്തിന്റെ മൂര്‍ച്ചയേറിയ അരികുകള്‍ തട്ടി മുറിഞ്ഞവരാണ് എല്ലാ മനുഷ്യരും. സ്വകാര്യത ഒരു രഹസ്യദേശമല്ല. മുറിവേറ്റ കാലത്തിന്റെ ആത്മാവിഷ്കാരം കൂടിയാണതെന്ന് കവി പറയുന്നു. അതിനാല്‍ ഈ കവിതകളുടെ ഉള്ളില്‍ ചരിത്രവും ഭൂമിശാസ്ത്രവും ദൈവശാസ്ത്രവും ഉണ്ടെന്ന് കവി വിശ്വസിക്കുന്നു. തീര്‍ച്ചയാണ് കാലം നട്ട്നനച്ച ചരിത്രവും ദൈവത്തിന്റെ കേട്ടു വളര്‍ന്ന കഥകളും അവയുടെ പിന്മൊഴികളുമെല്ലാം ഈ കവിതകള്‍ക്കന്യമല്ല. അവയിലൂടെയാണ് ഈ കവിതകളുടെ സഞ്ചാരം. അവയെല്ലാമാണ് ഒരര്‍ത്ഥത്തില്‍ ഈ കവിതകളുടെ ശക്തി.

'നഗരം അന്ധമായി
കടല്‍ രക്തമായി
വിശ്വാസം
ഒരിരുണ്ട രാത്രിയായി'
- പ്രണയത്തെ ആത്മീയവത്കരിക്കാന്‍ ശ്രമിച്ച കവികളിലൊരാളാണ് വി.ജി.തമ്പി. അത്തരം ശ്രമങ്ങളിലൂടെ കടന്നുപോയ നിരവധി വരികള്‍ ഈ പുസ്തകത്തിലുണ്ട്. എല്ലായ്പ്പോഴും ബൈബിളില്‍ നിന്നും പകര്‍ന്നു കിട്ടിയ ഭാവനയിലൂടെ കവി സഞ്ചരിക്കുന്നു. ബൈബിള്‍ അയാള്‍ക്ക് ഹൃദയമാണ്, അതിലെ വരികള്‍ അയാളുടെ രക്തവും. അതിലൂടെയാണയാള്‍ കവിതകളുടെ ഉച്ചിയിലേക്ക് നടന്നുകയറുന്നത്. അറ്റം കാണാത്ത മനുഷ്യജീവിതത്തിന്റെ ദൈര്‍ഘ്യമല്ല മറിച്ച് ജീവിച്ചു തീര്‍ത്ത തീവ്രമുഹൂര്‍ത്തങ്ങളുടെ ഓര്‍മ്മകളാണ് ഇവിടെ കവിതയാവുന്നത്. അതിലെ പിടച്ചു കിതച്ച ഹൃദയതാളമാണ് വരികളാവുന്നത്. ഉടല്‍ വരികളിലൊളിഞ്ഞ വരികളെ കവിതയാക്കുന്നത് തന്റെ സൗഹൃദങ്ങളാണെന്നും കവി സാക്ഷ്യപ്പെടുത്തുന്നുണ്ട്.


'വീട് വിട്ടിറങ്ങിയവര്‍ക്കൊക്കെ
ഈ കുരിശുമരമൊരു തണലാകും
ക്ഷതകാലങ്ങള്‍ താണ്ടിയെത്തിയ
വൃക്ഷത്തിന്റെ വിണ്ട കാലടികള്‍
വേരുകളില്‍ വിശ്രമിച്ചു.'
‌‌‌- ജീവിച്ചു തുടങ്ങും മുന്‍പേ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെയും അനിശ്ചിതത്വങ്ങളേയും കവിക്ക് കാണിച്ചുകൊടുത്തത് കസാന്ദ്സാക്കിസിന്റെ വരികളാണ്. അവയെ കണ്ടെത്താനുള്ള നഷ്ടപ്പെടലുകളായിരുന്നു കവിയുടെ ഇന്നലെകള്‍. നടന്നു വന്ന പാതകള്‍ ഒരു വശം മാത്രം കാണിച്ചു കൊടുത്തപ്പോള്‍ വാലസ് സ്റ്റീവന്‍സ് പാടിയ കറുത്ത പക്ഷിയെക്കാണാന്‍ പതിമൂന്ന് മാര്‍ഗങ്ങളുണ്ടല്ലോ എന്ന വരിയോര്‍ത്ത് അയാള്‍ ആശ്വസിച്ചു. കുരിശിന്റെ നിഴല്‍ പതിഞ്ഞ ആ പാതകളില്‍ കവിയോടൊത്ത് ഉറക്കമിളച്ച് കൂട്ടിരുന്ന ആ കറുത്ത നക്ഷത്രം ഇന്നേതാകാശത്തിലാണ്. അതിനേയും തേടിയുള്ള ഒരു യാത്രയിലൂടെ ഈ കവിതാപുസ്തകം കടന്നുപോകുന്നു.

"അതൃപ്തമായ രാഗങ്ങളുമായി
പതിവുപോലെ അവസാനമായി
മൂങ്ങകളും...!!"

2 വായന:

Unknown said...

"നിന്റെ ചോരയില്‍ നിന്നുമാണ്
വാക്കുകള്‍ പഠിച്ചത്
മുറിവുകളില്‍ നിന്നുമാണ്
പ്രണയം മുങ്ങിനിവര്‍ന്നത്" എന്ന് ഈ ലക്കത്തിലെ കലാകൗമുദിയില്‍ അദ്ദേഹം എഴുതിയിരിക്കുന്നു. പ്രണയത്തിനെ മാലാഖച്ചിറകിലേറ്റുന്ന വരികള്‍.. ഇത്തരം വരികളുടെ കൂടിച്ചേരലുകളാണല്ലോ ഈ പുസ്തകം.

നന്നായി വിനൂ.... മുറിവേല്‍ക്കപ്പെടുന്ന കവിതകളെ നീ കാണുന്നു. അതെന്നെ ഒരുപാട് വിസ്മയിപ്പിക്കുന്നു.

എറക്കാടൻ / Erakkadan said...

നിന്റെ വാക്കുകൾ വയിക്കുമ്പോൾ ഒരു ശിഷ്യനായാൽ കൊള്ളാമായിരുന്നു എന്നുണ്ട്‌. അത്രക്ക്‌ സൗന്ദര്യം. ക്ലിയാക്കുന്നതല്ല. അടക്കം വന്ന ഭാഷാ ചാതുരി

Post a Comment

© moonnaamidam.blogspot.com