'കുഴൂര്‍ വില്‍സണ്‍'- യുവ കവികള്‍ക്കിടയിലെ തുടിക്കുന്ന ഒരു നാമമാണിത്. വ്യത്യസ്തമായ ശൈലീപ്രയോഗം കൊണ്ടും, വാക്യഘടന കൊണ്ടും വേറിട്ടു നില്ക്കുന്ന കവി. അതൊക്കെത്തന്നെയാണ് വിഷ്ണുപ്രസാദില്‍ നിന്നും, ലതീഷ് മോഹനില് നിന്നും, സറീനയില്‍ നിന്നുമൊക്കെ വില്‍സണെ മാറ്റി നിര്‍ത്തുന്നതും. ജീവിത സാഹചര്യങ്ങളില്‍ നിന്ന് പ്രവാസിയായിത്തീര്ന്ന വില്‍സന്റെ ശബ്ദം മറുനാടന്‍ മലയാളികള്‍ക്ക് ഇന്ന് സുപരിചിതമാണ്, ഏഷ്യാനെറ്റ് റേഡിയോവിലൂടെ.
വില്‍സന്റെ കവിതളെപ്പറ്റി എനിക്കധികമൊന്നും പറയാനില്ല. പക്ഷെ, ആ കവിതകള്‍ക്കെല്ലാം വില്സനെപ്പറ്റി എന്തൊക്കെയോ പറയാനുണ്ട്. ഒരോ വരികള്‍ക്കിടയിലും വില്‍സന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളുണ്ട്. അതിലുപരി ജീവിച്ചു കൊതി തീരാത്ത ഒരു കവിയുടെ ആത്മാവുണ്ട്. വില്‍സന്റെ കവിതകള്‍ക്കെല്ലാം ഒരു വൈകാരികാന്തരീക്ഷം പശ്ചാത്തലമായി കടന്നു വരുന്നുണ്ട്. വിഷാദം മാത്രമാണോ കവിതയില്‍ നിറയുന്നത് എന്ന് തോന്നിപ്പോകുമാറാണ് ചില കവിതകളുടെ പിറവി.
വില്‍സന്റെ ഓരോ കവിതയും ഓരോ ജീവിത പരീക്ഷണങ്ങളാവുമായിരിക്കണം. കാരണം, വായനയില്‍ മനസിന്റെ യാത്രകള്‍ ആ വഴികളിലേക്ക് ചേക്കേറുന്നു. സര്‍വ്വ സാധാരണമായ വാക്കുകളിലൂടെ വ്യത്യസ്തമായ വരിയൊരുക്കുന്നതിലെ വിരുത് ഓരോ കവിതയിലും കൂടുതല്‍ ക്രിത്യതയില് കാണിക്കുന്നുണ്ട് വില്‍സണ്‍. അചുംബിതങ്ങളായ നിരീക്ഷണങ്ങളും, വ്യക്തി വൈചിത്ര്യങ്ങളും ചില കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും പാരമ്പര്യത്തിലൂടെ മുന്നേറി വരുന്ന കവിതകള്‍ ഇവയെ തരണം ചെയ്യുന്നത് വില്‍സണ്‍ സമ്പാദിച്ച കൈവഴക്കത്തിന്റെ വാചാലമായ സാക്ഷ്യമാണ്. ഒരേ സമയം കരച്ചിലും, പരിഹാസവും, ആക്രോശവും നിറഞ്ഞു നില്ക്കുന്ന കവിതകള്‍ അനവധിയാണ് അദ്ദേഹത്തിന്റെ പേരില്‍.
തന്റെ ചെറുപ്പത്തെപ്പറ്റിയാണ് ഏതൊരെഴുത്തുകാരനും എഴുതാന്‍ ഇഷ്ടപ്പെടുക എന്ന് നോബല്‍ സമ്മാന ജേതാവ് ഗേബ്രിയന് ഗാര്‍സിയ മാര്ക്വെത് പറഞ്ഞിട്ടുണ്ട്. അതുപോലെയാണ് വില്‍സണും. തന്റെ നാടും, നാട്ടിലെ വിശേഷങ്ങളുമാണ് അദ്ദേഹത്തിന്റെ കവിതകളില്‍ ഭൂരിഭാഗവും വിഷയങ്ങളായിട്ടുള്ളത്. തന്റെ കൈവിട്ടു പോയ ഗ്രാമീണ ജീവിതത്തിലേക്ക് നീറുന്ന ഗ്രിഹാതുരത്വത്തോടെ തേങ്ങി തേങ്ങി തിരിഞ്ഞു നോക്കുന്ന കവിതകള്‍ ഒരു തരത്തില്‍ അദ്ദേഹത്തിന്റെ ആത്മനൊമ്പരത്തിന്റെ നിശ്ചല ദ്രിശ്യങ്ങള്‍ക്ക് ഉദാഹരണം കൂടിയാണ്.
ഗദ്യ കവിതകളെ എഴുതിയുണര്ത്തുന്ന വില്‍സണ്‍ ഒരു ഭ്രാന്തന് കവിയായി ചിത്രീകരിക്കപ്പെടുന്നുണ്ട് പലയിടങ്ങളിലും. തന്റെ ഭ്രാന്തമായ ചിന്തകളെ കാവ്യവത്കരിക്കപ്പെടുമ്പോള് അത് ഭ്രാന്തമായ കവിതകളാകാതെ മറ്റെന്താവാനാണ്..? അപ്പോള്‍ പിന്നെ ഭ്രാന്തന് കവി എന്നല്ലാതെന്തു പറയാന്‍..! ജീവിത വീക്ഷണങ്ങള്‍ വില്‍സണെ ഒരു ഭ്രാന്തനാക്കി എന്ന് വേണമെങ്കില്‍ പറയാം. കാരണം, മരങ്ങളോടുള്ള പ്രണയം. മരങ്ങള്‍ എന്നും വില്‍സന്റെ കവിതകളുടെ നാഡിവ്യൂഹങ്ങളായിരുന്നു. ചെറുപ്പത്തിലേ മരങ്ങളുമായി സഹവാസമുണ്ടായിരുന്ന വില്സന് ആ വഴി കിട്ടിയതായിരിക്കണം ആ അമിത സ്നേഹം. 'ഒന്നുകില്‍ മരത്തിന്റെ ആത്മാവ് എന്നെ പിന്തുടരുന്നു' എന്ന കവിയുടെ വാക്കു തന്നെ ശ്രദ്ധിക്കുക. എന്തിന്റേയോ ഒരേറ്റു പറച്ചില് പോലെ അതിവിടെയെല്ലാം പ്രകമ്പനം ചെയ്യുന്നു.
തന്റെ വരികള്‍ക്കിടയിലൂടെ മറ്റു ചിലരുടെ വരികള്‍ ഒരുക്കുമ്പോള്‍ കവിതയ്ക്കു കിട്ടുന്ന നിതാന്തമായ ഒരു വായനാ സുഖം കവി അറിഞ്ഞിട്ടുണ്ടായിരിക്കണം. അതാവാം ഈ ഒരു ചിന്തയിലൂടെ അദ്ദേഹത്തെ നയിച്ചത്. ഉദാഹരണത്തിന് വില്‍സന്റെ 'ഉന്മാദത്തിന്റെ ഭംഗിയുള്ള ഒരു പകല്‍' എന്ന കവിതയില്‍ വി.ജി.തമ്പിയുടെ,
"കവിതകള്‍
സ്വപ്നസഞ്ചാരത്തിന്റെ
റോഡപകടങ്ങള്‍
നിയന്ത്രിക്കും." - എന്ന വരികള്‍ ചേര്‍ന്നപ്പോള്‍ പറയാനാവാത്ത എന്തോ ചില തോന്നലുകള്‍ അവിടെ കൈവന്നു. ആ വരികള്‍ ഒരുപക്ഷേ അവിടെയൊരു ഉത്പ്രേരകമായി പ്രവര്‍ത്തിച്ചിരിക്കാം. എന്നാലും അത്തരം പ്രയോഗങ്ങളില്‍ കൂടി കവിതയെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ച വില്‍സന്റെ രീതികള്‍ക്ക് യാതൊരു പിഴവും സംഭവിച്ചില്ലെന്നാണ് എന്റെ തോന്നല്‍.
വില്‍സന്റെ കവിതകളോടുള്ള എന്റെ നിലപാടുകള്‍ വ്യക്തമാക്കുകയാണെങ്കില്‍ ഞാനൊരു വില്‍സന്റെ കടുത്ത ആരാധകനൊന്നുമല്ല. പക്ഷേ, അദ്ദേഹത്തിന്റെ ചില കവിതകള്‍ എന്നെ പലപ്പോഴും ചിന്തിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എപ്പോഴെങ്കിലും വില്സനെപ്പോലെയാവണം എന്നാഗ്രഹിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ അദ്ദേഹത്തിന്റെ പല കവിതകളുടെയും വലിപ്പക്കൂടുതല്‍ എവിടെയൊക്കെയോ ചില ശൂന്യതകള്‍ സമ്മാനിക്കുന്നുണ്ട്. ശ്രവണ സുഖത്തേക്കാളുപരി ഒരു വായനാ സുഖം നല്‍കുന്നുണ്ടെങ്കിലും ഒരാത്മ സംത്രിപ്തിക്കുറവ് പലര്‍ക്കും വായിക്കുമ്പോള്‍ മനസ്സില്‍ തോന്നിയേക്കാം.
ഈ അടുത്ത കാലത്ത് ഞാന്‍ വായിച്ച അദ്ദേഹത്തിന്റെ 'ജമ്മം' എന്ന കവിതയില്‍ ഒരമ്മയുടെ അടുത്ത് ചെന്ന് സ്വയം പരിചയപ്പെടുത്തേണ്ടി വന്ന ഒര്രു മകന്റെ മനോവികാരങ്ങള്‍ ചത്രീകരിച്ചിട്ടുണ്ട്. വായിക്കുമ്പോള്‍ സ്വന്തം അമ്മയുടെ അരികിലെത്തിയ ഒരു തോന്നല്‍ ഉളവാക്കുമെങ്കിലും വരികള്‍ ഒരുക്കിയതിലെ ചില 'സാങ്കേതികക്കുറവു'കള്‍ അതിന്റെ വായനാസുഖം ഒരല്പമെങ്കിലും കുറച്ചിട്ടുണ്ടാവണം.
അദ്ദേഹത്തിന്റെ കവിതകളെയെല്ലാം ക്രിസ്ത്യന്‍ മത സമൂഹവും, ക്രിസ്ത്യന്‍ മത ചരിത്രവും, ബൈബിളുമെല്ലാം ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം പറയാതിരിക്കാനാവില്ല. എഴുത്തിനിടയിലുള്ള ദൈവ വിചാരങ്ങളെ വരികളിലൂടെ പുറന്തള്ളാനുള്ള ശ്രമങ്ങളാണോ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് തോന്നിപ്പോകും ചിലതു വായിക്കുമ്പോള്‍.
എന്നെ ഏറ്റവുമധികം സ്വാധീനിച്ച ചില വരികളുണ്ട് അദ്ദേഹത്തിന്റെ കവിതയില്‍. ഏറെ ചിന്തകള്‍ക്ക് വഴി കൊടുത്ത വരികളില്‍ ഒന്ന് 'ആ മരം' എന്ന കവിതയിലേതാണ്.
" അപ്പാ...
നാനാജാതി മരങ്ങളുണ്ടെന്ന്
നീ പറയുമായിരുന്നു.
മനുഷ്യരെ തൂക്കുന്ന കുരിശുകള്‍
ഏതു മരം കൊണ്ടാണപ്പാ..?"
ഈ വരികള്‍ ഒരു സമൂഹത്തോടുള്ള ചോദ്യമായി നമുക്ക് കണക്കാക്കാം. അതും തനിക്ക് പ്രിയപ്പെട്ട മരവുമായി ചേര്‍ത്തിണക്കി ചോദിക്കുമ്പോള്‍ അതിലെ വൈകാരികത ഇരട്ടിപ്പിക്കാന്‍ കവിക്കു കഴിയുന്നുണ്ട്.
"മനുഷ്യരെ തൂക്കുന്ന കുരിശുകള്‍
ഏതു മരം കൊണ്ടാണപ്പാ..?" - എന്ന വരി എത്ര ചിന്തിച്ചാലും പൂര്‍ണ്ണമായ ഒരര്‍ത്ഥം നമ്മളിലേക്കെത്തിക്കാനാവാത്ത വിധം ആശയ സമ്പുഷ്ടമാണ്. ഇത്തരം വരികളെഴുതാന്‍ വില്‍സണേ കഴിയൂ എന്നൊന്നും ഞാന്‍ പറയുന്നില്ല. എങ്കിലും ഈ വരി ഇതുപൊലെ എഴുതാന്‍ വില്‍സനു മാത്രമേ കഴിയൂ.
ഇതുപോലെ എന്നെ ഇരുത്തി ചിന്തിപ്പിച്ച മറ്റൊരു വരി, 'കെട്ടുവള്ളി കളയല്ലേ ഒടുക്കത്തെ വായനക്കാരാ' എന്ന കവിതയിലെ,
"പറയുക പിശാചേ,
രാത്രി ലോപിച്ചാണോ രതിയുണ്ടായത്..?"
എന്തുകൊണ്ട് കവി ഈ ചോദ്യം പിശാചിനോട് മാത്രമായി ചോദിക്കുന്നു. ഇനി അഥവാ പിശാചിനെ മറ്റാരെങ്കിലുമായി സങ്കല്പ്പിച്ചായിരിക്കുമോ ഈ ചോദ്യം ചെയ്യല്‍ അല്ലെങ്കില്‍ സംശയ നിവാരണം. അതുപോലെ രാത്രിയും രതിയും തമ്മിലുള്ള ബന്ധം മനസ്സിലായെങ്കിലും രാത്രി ലോപിച്ച് രതിയാവുക എന്ന വരിയിലെ ചിന്തയെന്താണെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടാത്ത ഒന്നാണ്.
വിമര്‍ശനത്തിന്റെ അതിര്‍ത്തികള്‍
വിമര്‍ശനത്തിനുള്ള ഒരു സ്വാതന്ത്ര്യം, അത് എല്ലാവര്‍ക്കുമുണ്ട്. ഒരു സ്വയം വിമര്‍ശനത്തിനു പോലും മുതിരാതെ മറ്റുള്ളവരെ വിമര്ശിക്കുന്നതിനോട് എനിക്കെപ്പോഴും പുച്ച്ചമാണ്. അത്തരത്തിലുള്ള ഒരുപാട് വിമര്‍ശനങ്ങള്‍ എനിക്കിവിടെ വില്സനെപ്പറ്റി കാണാന്‍ കഴിഞ്ഞിട്ടുണ്ട്. 'ഭ്രാന്തന് കവി' എന്ന വിശേഷണം തന്നെ അതിന്റെ ഉത്തമോദാഹരണമാണ്. പലയിടങ്ങളിലും മാന്യതയുടെ അതിര് വരമ്പുകള്‍ വരെ ലംഘിക്കപ്പെട്ട വിമര്‍ശനങ്ങളും കാണാന്‍ കഴിഞ്ഞു. അര്‍ത്ഥവത്തായ വിമര്‍ശനങ്ങള്‍ക്ക് ഒരാളെ ഒരുപാട് മാറ്റാന്‍ കഴിയും എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ എന്തിനു വേണ്ടിയാണെന്നു കൂടി ഇത്തരക്കാര്‍ പറയുകയാണെങ്കില്‍ നന്നായിരുന്നു.
പിന്നെ ഞാന്‍ വില്സണെപ്പറ്റി കേട്ട മറ്റൊരു വിശേഷണം 'സുഖിപ്പിക്കലിന്റെ കവി' എന്നതായിരുന്നു. അതേപ്പറ്റി ഒരു കുറിപ്പ് വായിക്കാനുള്ള ഒരവസരവും എനിക്ക് ലഭിച്ചു. അതിലെ പല കാര്യങ്ങളും വിലയിരുത്തി നോക്കി. ഏതൊരാള്‍ക്കും തന്റെ വളര്‍ച്ചയില്‍ അഹങ്കരിക്കപ്പെടാനുള്ള അനുവാദമുണ്ട്. പക്ഷേ അതൊരിക്കലും പുറം മോടിയാവരുത്. ഉള്ളിലുള്ള ഒരഹങ്കാരമായി അതിനെ വളാര്ത്തണം. അത്തരക്കാരെ സ്ഥാനമാനങ്ങളും പ്രശസ്തിയും ഉന്മാദവാനാക്കും. അവരെ കുറ്റം പറയുന്നതു കൊണ്ടോ, വിമര്‍ശിക്കുന്നതു കൊണ്ടോ ഗുണമുണ്ടാകുമെന്ന് തോന്നുന്നില്ല. എങ്കിലും വിഷ്ണുപ്രസാദിന്റെ ആ തുറന്നു പറച്ചിലുകള്‍ സ്വീകരിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ലായിരുന്നു. അത് ഞാന്‍ വിശ്വസിച്ചെങ്കില്‍ പോലും വില്‍സണ്‍ എന്ന കവിയോടുള്ള എന്റെ ആദരവിന് ഒരു കുറവും ഞാന്‍ കാണുന്നില്ല. കാരണം, തന്റെ വരികളിലൂടെ അത്തരം വിമര്‍ശനങ്ങളെ തേച്ചു മായ്ച്ചു കളയാന്‍ കഴിഞ്ഞ അദ്ദേഹത്തിന് ഇനിയും ഒരുപാട് കാലം മുന്നില്‍ കിടക്കുകയാണ്. പുതിയൊരു കാവ്യലോകത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടുകൊണ്ട്..!!
പണ്ടാരോ പറഞ്ഞ പോലെ വികാരത്തിന്റെ വേലിയേറ്റമുണ്ടാവുമ്പോള്‍ മനുഷ്യ മനസില്നെ പിടിച്ചാല്‍ കിട്ടില്ല എന്ന പോലെയാവാം വിഷ്ണുപ്രസാദ് ആ കുറിപ്പെഴുതിയത്. അതിന്റെ പിന്നിലെ ചേതോവികാരം എന്തുമായിക്കോട്ടെ. ഒരുപാട് പിന്നണിക്കഥകള്‍ അതുമൂലം വായനക്കാര്‍ക്ക് വയിക്കാന്‍ അവസരം ലഭിച്ചു. അതിന് വിഷ്ണുപ്രസാദിന് നന്ദി അറിയിക്കാന്‍ ഞാനീ അവസരം വിനിയോഗിക്കുന്നു. ആ ഒരു കുറിപ്പിലൂടെ മുന്നോട്ട് പോയി ഇവിടെയൊരു ആഭ്യന്തര കലഹം നടത്താന്‍ എനിക്ക് ഉദ്ദേശമില്ലാത്തതിനാല്‍ ഇവിടെ വച്ച് ഞാനത് അവസാനിപ്പിക്കുന്നു. കരച്ചിലിന്റെ കവി സുഖിപ്പിക്കലിന്റെ കവിയായതെങ്ങിനെയെന്ന് ആ കുറിപ്പിന്റെ കമന്റുകളിലൂടെ ഈ ലോകം അറിഞ്ഞതാണല്ലോ. അതുകൊണ്ട് ആ ചര്‍ച്ച തത്കാലം വിടാം...!
അതിജീവനത്തിന്റെ ആരംഭം
ഒരുപക്ഷേ, ഈയൊരു കാലം കൊണ്ട് തന്നെ വില്‍സണ്‍ തന്റെ ശത്രുക്കളെയും വിമര്‍ശകരേയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടായിരിക്കും. വ്യക്തിപമായ സൗഹ്രിദങ്ങള്‍ അതിനുമപ്പുറത്തേയ്ക്ക് കടന്നു ചെല്ലുമ്പോള്‍ മാനസികമായ ചില വൈരുദ്ധ്യങ്ങള്‍ അവയെ തടഞ്ഞു നിര്‍ത്തുന്ന രംഗങ്ങള്‍ക്ക് സാക്ഷിയാവേണ്ടി വന്നിട്ടുള്ള ഒരാള്‍ എന്ന നിലയ്ക്ക് ഞാന്‍ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ പരിഭവിച്ചിട്ട് കാര്യമില്ല. തന്റെ ശബ്ദ ഗാംഭീര്യം കൊണ്ടും എഴുത്തു രീതികള്‍ കൊണ്ടും കൂടുതല്‍ ഉച്ചത്തില്‍ വിമര്‍ശകര്‍ക്ക് മറുപടി കൊടുക്കാന്‍ അദ്ദേഹത്തിന് കഴിയുമോ..? അതോ പഴുത്തു വീണ പ്ലാവിലയെപ്പോലെ താഴെ നിശ്ചലനായി കിടക്കുമോ..അറിയില്ല. കാലം അതിന്റെ സ്വതസിദ്ധമായ രീതിയില്‍ യാത്ര തുടരുമ്പോഴും വില്‍സണ്‍ ഇവിടെത്തന്നെ ഉണ്ടായിരിക്കും..., ഉണ്ടാവണം.. ഒരുപാട് കവിതക്കോപ്പുകളുമായി... ഈ കാവ്യലോകത്തിന്റെ കിരീടം ചൂടാത്ത ഒരു നാട്ടുരാജാവായി..!!!
* കുഴൂര്‍ വില്‍സണ്‍, വിഷ്ണുപ്രസാദ് എന്നിവരെ പേരെടുത്ത് വിളിച്ചതിനു ക്ഷമാപണം.
എഴുത്തിന്റെ ഒരു രീതിക്ക് കോട്ടം തട്ടുന്നതിനാലാണ് അങ്ങനെ ചെയ്തതെന്ന് മനസ്സിലാക്കി ഈ പാവം പയ്യനോട് ക്ഷമിക്കുമല്ലോ..!!
38 വായന:
നല്ല നിരീക്ഷണം,അഭിനന്ദനങ്ങള്‍
വിഷ്ണു കവിയാണൊ..?
വിത്സന്റെ കൂടെ ആ വിഷ്ണൂനെ എന്തിനാ പറയുന്നത് ?
മോശം തന്നെ.
nalla ezhuthaanallo
പാവം പയ്യാ.. :)
നന്നായി എഴുതി. നല്ല നിരൂപണം.
വില്‍സനെ വ്യക്തിപരമായി പരിചയമുണ്ട്. എങ്കിലും, അദ്ദേഹത്തിന്റെ കവിതകള്‍ കുറച്ചു മാത്രമേ വായിച്ചിട്ടുള്ളൂ. പൊതുവെ കവിതകള്‍ വായിക്കുന്ന സ്വഭാവം എനിക്ക് കുറവാണ്. അതു കൊണ്ട് തന്നെ ഒരു മറു-നിരൂപണം നടത്താനുള്ള ധൈര്യം എനിക്കില്ല. -:)
പാവം പയ്യാ
ക്ഷമിച്ചിരിക്കണു..
ഇനിമുതല്‍ എന്റെ പേരും എവിടെയെങ്കിലുമൊക്കെ
കൊള്ളിക്കുക.
അല്ലെങ്കില്‍
പയ്യന് വിവരമറിയും...
ഹല്ല പിന്നെ. ആ...!
പേടിക്കണ്ട
നല്ല എഴുത്താട്ടോ...
കണ്ടിട്ടുള്ള മനുഷ്യരില്‍ വെച്ച് ഒരൊന്നാന്തരം ഭ്രാന്തന് തന്നെ വിത്സന്. അല്ലെങ്കില്‍ പിന്നെ ജീവിതവും ജീവനും പറിച്ചെടുത്ത് കവിതയെഴുതിക്കളിക്കുമോ അയാള്‍? ജമ്മം എന്ന കവിതയുടെ തുറന്നുവെയ്പ്പ്, നില്ക്കുന്ന ഭൂമിക്കടിയിലെ മണ്ണു തന്നെ കൊണ്ട് പോയില്ലേ.
അദ്ദേഹത്തെ പെറ്റിട്ടത് അന്നക്കുട്ടിയല്ലന്നും ഏതോ കാഞ്ഞിരമരമാണന്നും ആര്‍ക്കാണറിയാത്തത്?
ബൈബിളിലെ ഇയ്യോബായി സ്വയം പ്രഖ്യാപിച്ചിരിക്കുന്ന കൊണ്ടാവാം ദുരിതങ്ങളെ മറുതട്ടിലിട്ട് ദൈവമിങ്ങനെ തുലാഭാരം നടത്തിക്കളിക്കുന്നത്.
ഈ കുറിപ്പ് എനിക്ക് നന്നായിഷ്ടപ്പെട്ടു.
ആശംസകള്‍
വിനീത്, താങ്കള്‍ കവിയെന്ന് വിശേഷിപ്പിച്ചവര്‍ കൊള്ളാം .( കൂഴൂര്‍ വില്സന്` ഒരു ആശ്വാസമായിരിക്കും ഈ പോസ്റ്റ്). കവികള്‍ വളരുന്നത് ഇങ്ങനെയൊക്കെയാ. സെറീനയൊക്കെ കവിലിസ്റ്റില് ഇടം പിടിക്കുന്നത് നല്ല രസമുള്ള കാഴ്ചയാണ്(കഷ്ടം ). ഇങ്ങനെ പുലികളെപപ്റ്റി ഇനിയും പോസ്റ്റിടുക. ബ്ലോഗ് ഹിറ്റാകാനുപകാരപ്പെടും(യേത്?). കൂടെ താങ്കളും കവിതയെഴുതുക. അതും ഹിറ്റാകും , ഇതേ പോലെ പഠനങ്ങള്‍ വരും , മഹാകവിയാകും . (അല്ല പിന്നെ)
( ബ്രാക്കറ്റിട്ടെഴുതന്നതാ ഇപ്പൊ ഫാഷന്‍ :D )
#അജ്ഞാത:
സ്വന്തം പേര് വച്ച് പോലും അഭിപ്രായം പറയാന്‍ ധൈര്യം കാണിക്കാത്ത താങ്കളോട് മറുപടി പറയാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. എന്തായാലും പോസ്റ്റ് വായിച്ചതിന് നന്ദി..!!
#ദേവസേന,mukthar udarampoyil ,ഡ്രിസില്‍,cheppara,കല:
പ്രതികരണങ്ങള്‍ക്ക് നന്ദി..!
ബ്ലോഗ് ലോകത്തെ മഹാ കവികളുടെ ഗണത്തില്‍ പെടുന്ന കുഴൂര്‍ വില്സനോടുള്ള ആരാധനയുടെ ഉച്ചാവസ്ഥയില്‍,അദേഹത്തിനു ഭ്രാന്തുണ്ടോ എന്ന സന്ദേഹത്തില്‍ നിന്ന് ,എഴുതിപ്പോയ ഈ ടെസ്ടിമോനിയലിനു ....ബ്ലോഗ് ''ബുജി'' വിഭാഗത്തില്‍ നിന്നും സ്നേഹോഷ്മലമായ സുഖിപ്പിക്കലും സ്ഫോടനാത്മകമായ പുലയാട്ടും മഷി പാത്രം പ്രതീക്ഷിക്കുന്നു...!മുന്‍ കാല അനുഭവം വെച്ചു അത് നടക്കും എന്ന് തന്നെ കരുതാം ...ആയതിന്റെ ചേരുവയിലെക്കായി വിഷ്ണു പ്രസാദ്,സെറീന,ലതീഷ് മോഹന്‍...തുടങ്ങിയ മസാലക്കൂട്ടുകള്‍ ചേരും പടി ചേര്‍ക്കുന്നുമുണ്ട്...![ ഈ പട്ടികയില്‍ പെടാത്ത ബ്ലോഗ് കവികള്‍ കവിത എഴുത്ത് നിര്‍ത്തുകയോ...ചീകി വെക്കാത്ത മുടിയുമായി[ അയ്യപ്പാ...!]ഷര്‍ട്ടിടാതെ ഫോട്ടോക്ക് പോസ്സു ചെയ്യുകയോ...മരം ഒരു വരം എന്ന വിഷയത്തില്‍ ഒരു ഖന്ധ കാവ്യം രചിക്കുകയോ ചെയ്താല്‍ പരിഗണിക്കാവുന്നതാണ്]...പോസ്റ്റു മോഡേന്‍ കാലത്തെ ഒരു കവി /കഥാകൃത്ത് ..എഴുതിയാല്‍ മാത്രം പോര റിയാലിറ്റി ഷോയിലെ ഗായകരെ പ്പോലെ അല്‍പ്പം ആട്ടവും അഭിനയവും അറിയുന്നവനായിരിക്കണം എന്ന പുതിയ കാലത്തിന്റെ തിരിച്ചറിവ് [മധുസൂതനന് നായരേ...!]വളരെ മുന്‍പ് തന്നെ ബോധ്യപ്പെട്ടവരില്‍ ഒരാളാണ് കുഴൂര്‍...ഈ അവബോധം ഇല്ലത്തതിനാലയിരിക്കണം ടി പി അനില്‍ കുമാര്‍,വിശാഖ് ശങ്കര്‍,ടി പി വിനോദ്,നസീര്‍ കടിക്കാട് തുടങ്ങി വലിയൊരു വിഭാഗം നല്ല കവികള്‍ എലിമിനെറ്റ് ചെയ്യപ്പെടുന്നത്....!ഇപ്പര്ഞ്ഞത് കൊണ്ട് കുഴൂര്‍ നല്ല കവിയല്ല എന്ന് ശത്രുക്കള്‍ പോലും പറയുമെന്ന് തോന്നുന്നില്ല...പതിനഞ്ചു വരിയില്‍ അവസാനിപ്പിക്കെണ്ടിയിരുന്ന ജന്മ്മം എന്ന മനോഹര കവിത പിന്നീട്... വയറിളകി വിസ്സര്ജിക്കുന്ന കുട്ടിയെപ്പോലെ ദുര്‍ഗന്ധമുണ്ടാക്കുന്നു...ഇത് ഒരുതരം അസുഖത്തിന്റെ ലക്ഷണമായി വിനുവിന് തോന്നുന്നുമുണ്ട്...!മരങ്ങളുടെയും ഗ്രിഹാതുരതയുടെ നാട്ടിന് പുരക്കഴ്ച്ചകളും ബാല്യകാല സ്മരണകളും എഴുതുന്ന കുഴൂര്‍ എന്ന പ്രവാസി ''കേരള കഫെ'' എന്ന ചിത്രത്തിലെ ഒരു സിനിമയെ ഓര്‍മിപ്പിക്കുന്നു....കമ്പനികൂടി കള്ളുകുടിക്കുമ്പോള്‍..''.പ്രാണസഖീ...''പാടുകയും കവിതയില്‍ നാട്ടിന് പുറത്തെ കുണ്ടനിടവഴിയിലൂടെ നടക്കുകയും ചെയ്യുന്ന ഈ പ്രവാസി സാഹിത്യ മുതലാളിമാര്‍ അയ്യപ്പനെപ്പോലെ തങ്ങളുടെ സ്മാരകങ്ങള്‍ സത്രമായിരിക്കരുതെന്നും...കോഴിക്കൊട്ടങ്ങടിയില് പകല്‍ വെളിച്ചത്തില്‍ വേശ്യയെ കേട്ടിപ്പുനര്ന്ന ജോണ്‍ അബ്രഹമിനെപ്പോലെ കുടിച്ചു മരിക്കനുല്ലതല്ലെന്നും കുഞ്ഞിരാമന് നായരെപ്പോലെ അവധൂതന്റെ പാത ആകുന്നതിന്റെ അപയമുദ്രകള് നേരത്തെ തിരിച്ചറിഞ്ഞ നക്ഷത്രവാസം നയിക്കുന്ന കാപട്യത്തിന്റെ കവികളില്‍ ഒരാളാണ് കുഴൂര്‍... ഏതു പോസ്റ്റിനു അവസാനവും മേല്‍ പറഞ്ഞതിന് ക്ഷമാപണം നടത്തുകയും പ്രായത്തിന്റെ പരിഗണന ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട് വിനു...അഞ്ചു വയസ്സില്‍ മൂവായിരം ചിത്രങ്ങള്‍ വരച്ചു കടന്നു പോയ ക്ലിന്റ് എന്ന കുട്ടി ചിത്രകാരനെ അറിയുന്ന മലയാളി പ്രായവും അക്കാദമിക് ബിരുദങ്ങളും അറിവിന്റെയും പക്വതയുടെയും ചിന്നങ്ങലാണെന്നു കരുതുമെന്ന് തോന്നുന്നില്ല ...ബ്ലോഗുകള്‍ സുഖിപ്പിക്കലിന്റെ മസ്സാജ് പാര്‍ലര്‍ ആകുന്ന കാലത്ത് മനസ്സില്‍ മസ്സിലുള്ളവര് കവികളാകുന്ന അത്യന്താധുനിക കാലത്ത്...കവിതയെ ധ്യാനിച്ച് അക്ഷരങ്ങള്‍ ചുട്ടെടുക്കുന്നവര തിരസ്കരിക്കപ്പെടുന്ന കാലത്ത്...നമുക്കൊന്നശ്വസിക്കാം..... കുഞ്ഞിരാമന് നായരോടും എ അയ്യപ്പനോടും വിത്സണ് കുഴൂരിനെ കൂട്ടിക്കെട്ടാന്‍ ഈ പാവം പയ്യന് മുതിര്‍ന്നില്ലല്ലോ....?
:) ദേവസേന
#സോണ ജി
പ്രതികരണത്തിനു നന്ദി
#maneesarang
ഞാന്‍ ഒരിക്കലും കുഴൂര്‍ വില്‍സന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി എവിടെയും പരാമര്‍ശിച്ചിട്ടില്ല. അതുകൊണ്ട് തന്നെ താങ്കളുടെ പല പരാമര്‍ശങ്ങള്‍ക്കും എനിക്ക് മറുപടി തരേണ്ടതായും വരുന്നില്ല..!!
പിന്നെ വിഷ്ണുപ്രസാദ്,സറീന,ലതീഷ് മോഹന്‍ എന്നിവരെ ഒരു ചേരുവയായി ചേര്‍ത്തു എന്നതിനുള്ള എന്റെ മറുപടി...ഒരു കവിയെ ആരെങ്കിലുമായി സാദ്രിശ്യപ്പെടുത്താന് പിന്നെ ഞാന്‍ എന്തു ചെയ്യണം. വയലാറിനോടും ചങമ്പുഴയോടുമൊന്നും സാദ്രിശ്യപ്പെടുത്താന് പറ്റില്ലല്ലോ. അപ്പോള്‍ പിന്നെ ഇതെങ്കിലും ചെയ്തോട്ടെ മാഷെ..!!!
ഇവിടെ കുഴൂരിന്റെ കവിതകളെപ്പറ്റി ഒരു നിരീക്ഷണം നടത്തി എന്നെ ഉള്ളൂ. അല്ലാതെ താങ്കള്‍ കരുതും പോലെ ഞാന്‍ കുഴൂരിന്റെ ഒരു പ്രൊമോട്ടര്‍ ഒന്നും അല്ല. താങ്കളുടെ പല പരാമര്‍ശങ്ങളും അത്തരത്തിലുള്ള ഒരു വീക്ഷണത്തോടെയുള്ളതാണല്ലോ.
പിന്നെ ഒരു കവിയെ വിലയിരുത്തുമ്പോള്‍ അയാളുടെ സ്വകാര്യ ജീവിതത്തെക്കൂടി വിലയിരുത്തണമെന്ന ഒരു ചിന്താഗതി എനിക്കില്ലാത്തതിനാലും താങ്കള്‍ കുഴൂരിനെപ്പറ്റി പറഞ്ഞ പല കാര്യങ്ങളും എന്റെ പരിധിയില്‍ വരാത്തതിനാലും ഞാന്‍ ഒഴിവാക്കി വിടുന്നു..!
പ്രായവും പക്വതയും അറിവിന്റെ ചിഹ്നങ്ങളായി താങ്കള്‍ പരിഗണിക്കാത്തതില്‍ സന്തോഷം. പിന്നെ അവസാനത്തെ ക്ഷമാപണം.വില്‍സണും വിഷ്ണുപ്രസാദും എന്നേക്കാള്‍ എത്രയോ വയസ്സിന് മുതിര്‍ന്നവരാണ്. അപ്പോള്‍ പിന്നെ അവരെ പേരെടുത്ത് വിളിച്ചതിന് ക്ഷമാപണം നടത്തിയതിലൂടെ ഞാനെന്റെ സംസ്കാരം കാണിച്ചു എന്നെ ഉള്ളൂ. കൂടാതെ വിഷ്ണു മാഷിനെ വ്യക്തിപരമായി അറിയുന്ന ഒരാളു കൂടിയാണ് ഞാന്‍. അതും ആ ക്ഷമാപണത്തിന് ഒരു ഹേതുവായി കരുതാം. പിന്നെ പ്രായത്തിന്റെ കാര്യമെഴുതാന്‍ കാരണമുണ്ട് മാഷെ.. ഒരു ഇരുപത്തി രണ്ടുകാരന് ഒരു കവിയെ വിലയിരുത്തുമ്പോള്‍ അതിന് എത്രത്തോളം പിഴവുകള്‍ വന്നേക്കാം എന്ന പൂര്‍ണ്ണ ബോധ്യമുള്ളതു കൊണ്ടാണ് ഞാന്‍ ആ ഒരു വരി അവിടെ ഉള്‍പ്പെടുത്തിയത്. അല്ലാതെ മറ്റൊന്നും കൊണ്ടല്ല.
പിന്നെ അവസാനത്തെ താങ്കളുടെ നെടുവീര്‍പ്പ്...അതിനുള്ള ഉത്തരം ഞാന്‍ മുകളില്‍ തന്നു കഴിഞ്ഞു.. താരതമ്യപ്പെടുത്തേണ്ടവരോട് ഞാന്‍ കുഴൂരിനെ താരതമ്യപ്പെടുത്തിയിട്ടുണ്ട്.!
സ്നേഹപൂര്‍വ്വം...
അനുഭവങ്ങളുടെ നെരിപ്പോടിൽ കത്തിയമരുന്നതാണൂ കവിജീവിതം...ആ അളവിൽ വിൽസൺ എഴുതുന്നതു സ്വന്തം ജീവിതം തന്നെയയിരിക്കണം...
ലേഖനവും പ്രതികരണങ്ങളും വായിച്ചു :)
ഞാനും അദ്ദേഹത്തിന്റെ വ്യെക്തിപരമായ കാര്യങ്ങളല്ല പറഞ്ഞത്....കവിതയില്‍ കൂടിയുള്ള പരിചയമേ എനിക്കുമുള്ള്....ജീവിതം സേഫ്ടി ആക്കിയതിന് ശേഷം കവിതയെക്കുറിച്ച് ചിന്തിക്കുന്ന പ്രവാസി എഴുത്തുകാരുടെ കാപട്യത്തെ കുറിച്ചാണ് ....ഫലത്തില്‍ കുഴൂര്‍ ഭ്രാന്തന് കവിയോ സുഖിപ്പിക്കലിന്റെ കവിയോ അല്ല....കാപട്യത്തിന്റെ കവിയാണ്...!!!
#ബഷീര്‍ പി.ബി.വെള്ളറക്കാട്,
ജീവിതം
പ്രതികരണത്തിനു നന്ദി
#maneesarang
സ്വന്തം ജിവിതം സേഫ്ടി ആക്കാനാണല്ലോ അയാള്‍ പ്രാവാസിയായിട്ടുണ്ടാവുക...അപ്പോള്‍ പിന്നെ ജീവിതത്തേക്കുറിച്ച് ചിന്തിച്ച ശേഷമല്ലേ കവിതയെപ്പറ്റി ചിന്തിക്കാനാകൂ..!! അതുകൊണ്ട് അയാളുടെ കാപട്യത്തെപ്പറ്റി പറയുന്നതില്‍ യാതൊരര്‍ത്ഥവുമില്ല...!!
മഷിപ്പാത്രത്തിലെ അടുത്ത കരിമരുന്ന്.....എന്താ വിനു,പലതും തീരുമാനിച്ചുറച്ചുള്ള വരവാണെന്ന് തോന്നുന്നു.
എന്തൊക്കെയായാലും വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍!
വിനീത്,നന്നായിരിക്കുന്നു ഈ വിലയിരുത്തലുകള്‍
maneesarang പറഞ്ഞു...
ഞാനും അദ്ദേഹത്തിന്റെ വ്യെക്തിപരമായ കാര്യങ്ങളല്ല പറഞ്ഞത്....കവിതയില്‍ കൂടിയുള്ള പരിചയമേ എനിക്കുമുള്ള്....ജീവിതം സേഫ്ടി ആക്കിയതിന് ശേഷം കവിതയെക്കുറിച്ച് ചിന്തിക്കുന്ന പ്രവാസി എഴുത്തുകാരുടെ കാപട്യത്തെ കുറിച്ചാണ് ....ഫലത്തില്‍ കുഴൂര്‍ ഭ്രാന്തന് കവിയോ സുഖിപ്പിക്കലിന്റെ കവിയോ അല്ല....കാപട്യത്തിന്റെ കവിയാണ്...!!!
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ആ കാപട്യങ്ങളെന്തൊക്കെയെന്നുകൂടി വിശദീകരിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.
“...ജീവിതം സേഫ്ടി ആക്കിയതിന് ശേഷം കവിതയെക്കുറിച്ച് ചിന്തിക്കുന്ന പ്രവാസി എഴുത്തുകാരുടെ കാപട്യത്തെ കുറിച്ചാണ് ....“
എല്ലാ പ്രവാസി എഴുത്തുകാരുടേയും ജീവിതം സേഫ് ആയെന്ന് കരുതുന്നുണ്ടോ??? ഗള്‍ഫിലെത്തുന്ന എല്ലാവരുടേയും ജീവിതം “സേഫ്” ആവുന്നില്ല സുഹൃത്തേ.
പിന്നെ ജീവിതം സേഫ് ആയെന്ന് കരുതി കവിതയെഴുതാതിരിക്കാണോ?? ദരിദ്രനായ കവി എഴുതിയാല്‍ മാത്രമേ കവിതയാവൂ എന്നൊക്കെ ഉണ്ടോ ആവോ?? അതോ ഇനി കവിതയെഴുതുന്നവരൊക്കെ ശ്രീ അയ്യപ്പനേ പോലെ മാത്രമേ നടക്കാവൂ എന്നുണ്ടോ? ശ്രീ സച്ചിദാനന്ദനും ചുള്ളിക്കാടും ഒക്കെ ജീവിതം സേഫ് ആക്കിയവരാണ്. അവരും കവിതയെഴുതുന്നു. അതോ ഇനി പ്രവാസികള്‍ എഴുതാനേ പാടില്ല എന്നൊക്കെ നിയമം ഉണ്ടോ എന്നറിഞ്ഞൂടാ.
“.ഫലത്തില്‍ കുഴൂര്‍ ഭ്രാന്തന് കവിയോ സുഖിപ്പിക്കലിന്റെ കവിയോ അല്ല....കാപട്യത്തിന്റെ കവിയാണ്...!!!“
കുഴൂര്‍ ഗള്‍ഫില്‍ ഇരുന്നെഴുതുന്നത് കൊണ്ടാണോ കാപട്യത്തിന്റെ കവിയാവുന്നത്??
കാപട്യമില്ലാത്തവർ ഉണ്ടെങ്കിൽ ഒന്ന് കൈ പൊക്കൂ. ഒരു രൂപക്കൂട് പണിയിപ്പിക്കാനാണ്.
പ്രവാസ കവികള്‍ക്ക് മലയാള കാവ്യലോകത്ത് സംവരണം കൊടുക്കണം എന്ന് ഒരു എളിയ അബിപ്രായം ഉണ്ടേ...
ഇതിനര്‍ത്തം കുഴൂരു ഗള്‍ഫില്‍ പോകാതെ നാട്ടില്‍ അലഞ്ഞു തീരിഞ്ഞ് താടി വളര്‍ത്തിയിരുന്നെങ്കില്‍ ഒരൊന്നൊന്നൊന്നര കവി ആയി പരിഗണിച്ചേനെ എന്നാണോ സര്?
കുഴൂര്‍ പ്രവാസ കവിതയിലെ സ്റ്റൈല്‍ ഭായ് ആണ്
കുഴൂര്‍ ജയിക്കട്ടെ, ഞാന്‍ കുഴൂരിന്റെ ഫാനാ
ജീവിത പ്രാരാബ്ധവുമായി ഓടി നടക്കുന്ന പ്രവാസ കവിത എഴുത്തുകാര്‍ കവികളല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം . അവരെഴുതുന്നത് കവിതകളല്ല അവരുടെ ജീവിതമാണ് .കൂഴൂരും മറിച്ചാകുന്നില്ല .
കൂഴൂരിനു ഭ്രാന്തുണ്ട് എന്നത് പുതിയ അറിവാണ് . ഞാന്‍ അറിയുന്ന കൂഴൂരിന് ഭ്രാന്തില്ല . മാത്രമല്ല ബ്ലോഗിലെ ഭ്രാന്തന് ഞാനല്ലേ .
ഞാനുള്ളപ്പോള്‍ മറ്റൊരു ഭ്രാന്തനോ ?
ശരിയാണ് കുഴൂരിന് ഭ്രാന്തുണ്ട്. മുഴുത്ത ഭ്രാന്ത്. ഒന്നല്ല പല ഭ്രാന്തുകള്‍!
1)സ്നേഹം എന്ന ഭ്രാന്ത്. അത് ഇന്ന് വസൂരി പോലെ അന്യം നിന്നു പോയ ഒന്നാണല്ലോ. 2) മനുഷ്യരെ അന്ധമായി വിശ്വസിക്കുക എന്ന ഭ്രാന്ത് 3) എഴുതുന്നതു സ്വന്തം ജീവിതമാണെങ്കിലും, നാട്ടുകാരെക്കുറിച്ചാണെങ്കിലും അതില്‍ സത്യസന്ധത എന്ന ഭ്രാന്ത്. 4) ആര്‍ദ്രത എന്ന ഭ്രാന്ത്.
പിന്നെ, ജീവിതം സേഫ് ആക്കിയിട്ടില്ലാത്ത കവികള്‍ എത്ര പേരുണ്ടാവും മലയാളത്തില്‍? എന്താ കവികളെല്ലാം കീറിപ്പറിഞ്ഞ കാവിയുമുടുത്ത്, താടിയും വളര്‍ത്തി, കള്ളും കുടിച്ച് ഓടയില്‍ കിടന്നാലേ കവിത വരുവൊള്ളോ?
നല്ല വിമര്ശകന്മാരില്ല എന്നതാണ് കുഴൂരിന്റെ ഇപ്പൊഴത്തെ പ്രശ്നം. അതു മാത്രം. വിഷ്ണുപ്രസാദിനെയൊക്കെ പോലുള്ള good for nothing എഴുത്തുകാരുടെയിടയില്‍ കുഴൂര്‍ സ്വന്തമായി ഒരു മുദ്ര ചാര്‍ത്തിയ കവി തന്നെയാണ്. അതുകൊണ്ടാണ് അയാള്‍ വായിക്കപ്പെടുന്നതും.
ഒരു അടിയുണ്ടാക്കാന്‍ താല്പര്യമില്ലാത്തതുകൊണ്ടാണ് സ്വന്തം ഐഡിയില്‍ കമന്റിടാത്തത്. വേണ്ടി വന്നാല്‍ നേരില്‍ വരും.
എന്താ വിനുവേ ഇത്..?? കൂഴൂര്‍ വില്‍സണ്‍ ആരാണെന്നു കരുതിയാ നിന്റെയീ നിരൂപണം. എന്തുണ്ട് അയാള്‍ക്ക് അയാളുടെ കവിതയില്‍ എടുത്ത് പറയാന്‍. കുറെ മരങ്ങളോടുള്ള പ്രണയമല്ലാതെ. കവിത എന്നാല്‍ മരം എന്നല്ല. അതാദ്യം കുഴൂര്‍ മനസിലാക്കട്ടെ. പിന്നെ സറീനയുടെയും ലതീഷ് മോഹന്റെയും വിഷ്ണുപ്രസാദിന്റെയും കവിതകള്‍. അതൊക്കെയാണെടോ കവിതകള്‍. സമൂഹത്തിലുള്ള നിരന്തരമായ ഇടപെടലുകള്‍ അല്ലാതെ മരവുമായുള്ള ഇടപെടലുകളല്ല. ഇതെഴുതിയതിനു ഒരു സോറി പറഞ്ഞ് നീ മേല്പറഞ്ഞവരുടെ കവിതകളെ പറ്റി ഒരു പഠനം നടത്തൂ. എന്തെങ്കിലും കാര്യത്തില്‍ പെടട്ടെ..!
പ്രതികരണങ്ങള്‍ക്ക് എല്ലാവരോടും ഞാന്‍ എന്റെ നന്ദി രേഖപ്പെടുത്തുന്നു.
#അജ്ഞാത
പേര് വെളിപ്പെടുത്താത്ത താങ്കളോട് എനിക്ക് മറുപടി പറയേണ്ട ആവശ്യമില്ലെങ്കിലും പേരെടുത്ത് എന്നോട് ചോദിച്ചതിനാല്‍ പറയുന്നു എന്നു മാത്രം.
കുഴൂര്‍ വില്‍സണ്‍ ആരാണെന്ന താങ്കളുടെ ചോദ്യത്തിന് മറുപടി നല്കാന് എന്നെക്കാളും നല്ലത് കുഴൂരിന്റെ ആരാധകരാണ്. ക്രമേണ അവര്‍ താങ്കള്‍ക്ക് മറുപടിയും നല്കിക്കൊള്ളും. മരങ്ങളെ വിഷയമാക്കണോ അതൊ മരങ്ങോടന്മാരെ വിഷയമാക്കണോ എന്നുള്ളതൊക്കെ കവിയുടെ ഇഷ്ടം. അതെന്നോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.
പിന്നെ സറീനയുടെയും,ലതീഷ് മോഹന്റെയും, വിഷ്ണുപ്രസാദിന്റെയും കവിതകള്‍, അവയ്ക്കെല്ലാം അവരുടേതായ സ്ഥാനമുണ്ട്. അവരുടേതായ ശൈലിയുണ്ട്. അതില്‍ അവര്‍ സമൂഹവുമായോ സമാധാനവുമായോ ഇടപെട്ടു കൊള്ളും.
പിന്നെ ഇതെഴുതിയതിനു സോറി പറയണോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിച്ചോളാം. എന്തെങ്കിലും കാര്യത്തില്‍ പെടാനോ കണക്കു തീര്‍ക്കാനോ എഴുതാന്‍ വന്ന ഒരാളല്ല ഞാന്‍. എന്റെ ചില കാഴ്ചപ്പാടുകള്‍ എഴുതിയെന്നെ ഉള്ളൂ. എനിക്കു തോന്നിയാല്‍ സറീനയെയും ലതീഷിനെയും,വിഷ്ണുപ്രസാദിനെയുമൊക്കെ ഞാന്‍ വിലയിരുത്തും. അതിനു താങ്കളുടെ ശുപാര്‍ശയുടെയും ഉപദേശത്തിന്റെയും ആവശ്യമില്ല.
ഇനി വല്ലതും പറയുന്നുണ്ടെങ്കില്‍ നേരിട്ട് വന്നാല്‍ നന്നായിരുന്നു.
സ്നേഹപൂര്‍വ്വം..
വില്‍സണ്‍ ഭ്രാന്തന് ആണെങ്കിലും , അവന്റെ കവിത എനിക്ക് സ്വബോധം ഉണ്ടാക്കുന്നു .
കുഴൂര്‍ മാത്രമല്ല , ഈ ലോകംതന്നെ അവനെ ചുറ്റിപ്പറ്റി കറങ്ങിക്കൊണ്ടിരിക്കുകയാണ്.
അവന് അവധിക്കു വരുമ്പോള്‍ , കേരളത്തിലെ ബാറുകളും അവിടെനില്‍ക്കുന്ന ചെകുത്താന്മാരും
ചിരിക്കാറുണ്ട്. വ്യാജമദ്യം വിനയത്തോടെ ഗ്ലാസ്സുകളില്‍ നിറയുമ്പോള്‍ , ഹ ഹ ഹ എന്ന് അവന് അട്ടഹസിക്കുന്നത് കാണാന്‍
എനിക്ക് ഇഷ്ട്ടമാണ് . കഴിഞ്ഞജന്മ്മത്തിലെ ഒരു മിന്നല്‍ അവന്റെ കവിതയിലുണ്ട്. ആ മിന്നല്‍ അടുതജന്മത്തിലെ ജന്മിയുടെ
മകളുടെ കഴുത്തില്‍ താലിയായി മിന്നിത്തിളങ്ങും എന്ന് ഇവനും അറിയാമെന്നു തോന്നുന്നു
Kavi ennathilupari aadmarthathayulla oru ezhuthukaaran, admarthathayulla samsaaram. "pachacha thonna kaati nishkalankamayi chirikkunna veeppumarathe nookki njan nilkarund". sailendran Dubai
കാരിയാടിന്,
ബാറുകളും ചെകുത്താന്മാരും ഇനി ചിരിക്കില്ല.
അയാള്‍ കുടി നിര്‍ത്തി
വിനു,
ഉള്‍ക്കാഴ്ചയോടെ എഴുതിയ നല്ല ലേഖനം. നന്ദി!
അയാൾ കുടിച്ചു വറ്റിച്ച ലഹരി
ആസന്നജീവിത കവിതകളായി
വരും...
സമൂഹം അയാളെ ഉപേക്ഷിച്ചാലും,അയാൾ സമൂഹത്തെ ഉപേക്ഷിച്ചാലും
ഒരു കുമിള പൊട്ടുന്നത് വായുവിലാകാം,
ജലത്തിലാവാം,
മരക്കൊമ്പത്തെ മഞ്ഞിലാവാം
കുടി നിറുത്തിയെന്ന്
അടിക്കുറിപ്പെഴുതി കവിതക്ക് കൂട്ടിരിക്കല്ലേ
ദേവസേനേ
അയാളെ വെറുതെ വിട്ടേക്കുക
വിനു..നന്നായി ഇത്തരം ഒരു ചിന്ത..ഒരുപാട് പറയണമെന്നുണ്ട്.പിന്നീടാവാം..
പ്രതികരണങ്ങള്‍ക്ക് ഏവര്‍ക്കും നന്ദി..!
Manoharamayirikkunnu. Kuzhur wilsonte kavithakale kurich ithra mathram porayirunnu. Iniyum kurachu koodi ullilek pokamayirunnille ennoru thonnal.
വിനു നല്ല ശ്രമത്തിന് അഭിനന്ദങ്ങള്‍
ആശംസകള്‍
വിനു, വിനുവിനെ സുഖിപ്പിച്ചിട്ട് എനിക്ക് ഒരു പുല്ലും നേടാനില്ല - അതുപോലെ തന്നെ വിൽസനെ സുഖിപ്പിച്ചിട്ടും.
വിനു എഴുതിയത് എനിക്ക് ശരിക്ക് ഇഷ്ടപ്പെട്ടു. എഴുതിയത് വെറും ഗ്യാസല്ലാത്തത് കൊണ്ട്. അതിനകത്ത് സ്റ്റഫ് ഉള്ളതുകൊണ്ട്...
Post a Comment