കൃഷ്ണവര്‍ണ്ണങ്ങള്‍ പറയുന്നത്..

കെ.പി.ശൈലജയുടെ 'യശോദ' എന്ന കവിതാസമാഹാരത്തിനെഴുതിയ ആമുഖം

കേട്ടുമറന്ന കൃഷ്ണകഥകളുടെ ഒരു കാവ്യപ്പകര്‍ച്ചയാണിത്. ഒരമ്മയുടെ, സഹോദരന്റെ, പിതാവിന്റെ എന്തിന് ജീവിതത്തിന്റെയും കുടുംബത്തിന്റെയും സമസ്തമേഖലകളെയും താണ്ടി കഥപറയാന്‍ ശ്രമിക്കുന്ന കവയിത്രിക്ക് എവിടെയും പിഴയ്ക്കാതെ കടന്നുപോകാനാവുന്നത് പണ്ട് പറഞ്ഞുകേട്ട് ഉള്ളിലൊളിപ്പിച്ചുവച്ച കൃഷ്ണപ്രേമത്തിന്റെ ശക്തികൊണ്ട് മാത്രമാണ്. ആയിരത്താണ്ടുകളുടെ പഴക്കമുള്ള സമൂഹത്തിലെ അധീശശക്തികളിലൊന്നായ മാതൃദേവതാവിശ്വാസത്തെ ഇവിടെ പലയിടങ്ങളിലും രഹസ്യമായി കവയിത്രി ഉപയോഗിക്കുന്നു. അതിലേക്ക് പരിലാളനവും കൊഞ്ചലും വഴക്കുമെല്ലാം ചേര്‍ത്ത് അമ്മയുടെ ഒരു കൊളാഷ് ആണിവിടെ കവയിത്രി ചിത്രീകരിക്കുന്നത്. സംവിധാനതന്ത്രങ്ങളുടെ മിടുക്കറിയാവുന്ന എഴുത്തുകാരി ബോധമനസ്സിന്റെ സഹകരണത്തിലൂടെ യശോദയെന്ന അമ്മയെ ബാഹ്യസംയോജകത്തിലേക്ക് ആവാഹിച്ച് പരിഭാഷപ്പെടുത്തുകയാണ് ചെയ്യുന്നത്.

കവിതയുടെ സമസ്തമേഖലകളിലേയും നിയതമായ അതിരുകളില്‍ നിന്നകന്ന് ഈ കലങ്ങിയ കാലത്തിന്റെ പൊരുത്തക്കേടുകളോട് കലഹിക്കാനോ അവയോട് വിലപേശി തന്റെ നിലപാട് ഉറക്കെപറയാനോ കവയിത്രി ഇവിടെ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. കൃഷ്ണകഥകള്‍ മാത്രം പറയുന്ന അറുപത്തൊമ്പത് കവിതകളുടെ ഈ സമാഹാരം വായനക്കാരന് മുന്നില്‍ അവതരിക്കുന്നത് ജീവത്തായ ഒരു ദൃശ്യമാധ്യമത്തെപ്പോലും വെല്ലുവിളിക്കാനുള്ള കരുത്താര്‍ജ്ജിച്ചുകൊണ്ടാണ്.



കവിതകള്‍ ഒഴുകുകയാണ്... മൗനത്തിന്റെ അഗാധതലങ്ങളില്‍ നിന്ന് അനുഭൂതിയുടെ ഉള്‍പ്പുളകങ്ങളിലേക്കാണ് ഈ കവിതകളുടെ ഒഴുക്ക്. ബാഹ്യമായ സൗന്ദര്യത്തേക്കാള്‍ ആന്തരികമായ സൗന്ദര്യത്തിനാണിവിടെ പ്രസക്തി. അതുകൊണ്ട് തന്നെ കവിതയുടെ സുന്ദര്യശാസ്ത്രത്തെ മറ്റൊരു കവിതകൊണ്ട് നുള്ളിനോവിക്കാനുള്ള കവയിത്രിയുടെ ഒരു ശ്രമമായി വേണം നമുക്കിതിനെ കരുതാന്‍.


കവിതയുടെ സമസ്തമേഖലകളിലേയും നിയതമായ അതിരുകളില്‍ നിന്നകന്ന് ഈ കലങ്ങിയ കാലത്തിന്റെ പൊരുത്തക്കേടുകളോട് കലഹിക്കാനോ അവയോട് വിലപേശി തന്റെ നിലപാട് ഉറക്കെപറയാനോ കവയിത്രി ഇവിടെ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. കൃഷ്ണകഥകള്‍ മാത്രം പറയുന്ന അറുപത്തൊമ്പത് കവിതകളുടെ ഈ സമാഹാരം വായനക്കാരന് മുന്നില്‍ അവതരിക്കുന്നത് ജീവത്തായ ഒരു ദൃശ്യമാധ്യമത്തെപ്പോലും വെല്ലുവിളിക്കാനുള്ള കരുത്താര്‍ജ്ജിച്ചുകൊണ്ടാണ്.


ആഖ്യാനസ്വഭാവമുള്ള കവിതകള്‍ എന്ന നിലയിലാണ് ഞാന്‍ ഈ കവിതകളെ നോക്കിക്കാണുന്നത്. കാഴ്ചകളുടെ 'ഭാഷാചമത്കാര'ത്തിന്റെ സാധ്യതകളെ പലയിടത്തും ഉപയോഗിച്ചുകൊണ്ടാണ് കവയിത്രി കഥ പറഞ്ഞുപോകുന്നത്. യശോദയുടെ മനോവ്യാപാരങ്ങളെപ്പറ്റിയുള്ള മാറിയ കാഴ്ചപ്പാടുകള്‍, രാധയുടെ ചിന്തകളും ആകുലതകളും, കവയിത്രിയിലൂടെ ഉടലെടുക്കുന്ന ദര്‍ശനധാരകള്‍ എന്നിവ പല കൃഷ്ണകഥകളെയും പുനര്‍ചിന്തനത്തിന് വിധേയമാക്കാനാവശ്യപ്പെടുന്നുണ്ട ്. മുന്‍ കാലങ്ങളില്‍ ഇത്തരത്തിലുള്ള കാവ്യധാരകള്‍ സൃഷ്ടിക്കപ്പെട്ടിരുന്നത് ഒരു പുരുഷ്കേന്ദ്രീകൃത ഭാഷാവ്യവസ്ഥകളില്‍ നിന്നുകൊണ്ടാണ്. എന്നാല്‍ അതില്‍ നിന്ന് മാറി ഒരു സ്ത്രീ ഇവിടെ കാവ്യസൃഷ്ടി നടത്തുന്നത് ഭാഷയുടെ സിംഫണിയില്‍ ഇതള്‍ വിടര്‍ത്തുന്ന അനുഭവതലത്തിലൂടെയാണ്.


കൃഷ്ണന്റെ ജീവിതത്തിലെ മാറിമറഞ്ഞുവരുന്ന സൗന്ദര്യമുഹൂര്‍ത്തങ്ങളുമായുള്ള കവയിത്രിയുടെ നിര്‍മ്മലമായ ലയം വായനക്കാരനും അനുഭവിക്കുന്നു. യുക്ത്യാധിഷ്ഠിതമായ കാവ്യരചനയ്ക്കുള്ളില്‍ ചാലുകള്‍ കീറിക്കൊണ്ട് വികാരനദിയെ പരന്നൊഴുകാന്‍ എഴുത്തുകാരി അനുവദിക്കുന്നതായി കാണാം. ആ ശ്രമം അവരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലെങ്കില്‍ ഉണങ്ങി വരണ്ട് ഊഷരവും, കേവലദൃഷ്ടിക്ക് ഗോചരവുമായ താളാത്മകമല്ലാത്ത ഒരു കാവ്യരീതിയായി ഇത് മാറുമായിരുന്നു.


ഇവിടെ കവയിത്രിയുടെ ഭാഷ ഭാവനയും അഭിലാഷവുമായി രൂപാന്തരം പ്രാപിക്കുകയാണ്. അത് ദൃഢത വിട്ടുണരുന്ന ഒരു പ്രവാഹമായിത്തീരുന്നു. ഒരു സംഗീതികയില്‍ നിന്ന് തെന്നിമാറി സഞ്ചരിക്കുന്ന സ്വരങ്ങളാകുന്നു. അതിന്റെ അനുസ്യൂതിയായി വായനക്കാരന്‍ മാറുന്നു. ഈ വ്യവസ്ഥയിലൂടെ എഴുത്തുകാരി വായനക്കാരന് സ്ഥിരസൗന്ദര്യങ്ങള്‍ക്കതീതമായ വായനയുടെ പുതിയ വാതായനങ്ങള്‍ തുറന്നു തരുന്നു. അതിലൂടെ നാം കാണുന്ന കൃഷ്ണനും യശോദയ്ക്കും രാധയ്ക്കുമെല്ലാം നമ്മളെവിടെയൊക്കെയോ കണ്ടുമറന്ന ചില മുഖങ്ങളുടെ ഭാവങ്ങളുണ്ട്...ചില സാമ്യതകളുണ്ട്...

2 വായന:

Manoraj said...

ശൈലജ ടീച്ചറുടെ ചില കവിതകള്‍ വായിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ അവതാരിക നന്നായിട്ടുണ്ട് വിനീത്

Vineeth Rajan said...

നന്ദി, മനോരാജേട്ടാ..

Post a Comment

© moonnaamidam.blogspot.com