ചിറകറ്റ ഓര്‍മ്മകളെ വരയ്ക്കുമ്പോള്‍

"ഓര്‍മ്മകളാം വര്‍ഷകാലം, ഗ്രിഹാതുരം
സായന്തനം നിറകണ്ണില്‍, നിന്നെച്ചൊല്ലി
നോവുന്നു നെഞ്ചില്‍ വീണ്ടും മുറിപ്പാടുകള്‍"
- വിജയലക്ഷ്മി

നീറുകയാണ്, എന്റെ ഉള്ള് നിറയെ. ഒരു മഹാതീര്‍ത്ഥാടനം പോലെ ഈ ജീവിതം
എന്തെന്നില്ലാത്ത, എവിടേക്കെന്നില്ലാത്ത ഒരു
യാത്രയാവുകയാണ്,ദേശകാലത്തിന്റെ അതിര്‍ വരമ്പുകള്‍ താണ്ടിക്കൊണ്ട്. അതില്‍
എനിക്ക്നഷ്ടമാകുന്നതെന്തെന്ന് ഞാനറിയുന്നു. മണ്ണിന്റെ ചൂരും,
ഇളംകാറ്റിന്റെ കുളിരും വിട്ട് അതിജീവനത്തിനു വേണ്ടി ഈ മഹാനഗരത്തില്‍
മല്ലിട്ട്ജീവിക്കുന്ന ദിനരാത്രങ്ങള്‍ ദൈവം സൗന്ദര്യാത്മകമായി
സാക്ഷാത്കരിച്ച ഒരുസ്വപ്നം പോലെ കരുതിയേ പറ്റൂ. ഗ്രാമസംസ്കാരത്തിന്റെ
എല്ലാ സൗകുമാര്യത്തോടും കൂടി ജീവിച്ച ഞാന്‍ കലുഷിതമായ ഈ നഗരത്തില്
‍കാലുറപ്പിച്ചേ മതിയാവൂ. കാരണം, ജീവിതത്തിന്റെ നാളുകള്‍ അകന്നുപോകുന്ന
നഗരജീവിത സംസ്കാരത്തിന്റെ പ്രബുദ്ധമായ അന്തരീക്ഷത്തിലേക്ക് എന്നെ
പുനരാനയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.


കൊന്നപ്പൂക്കള്‍ വീണ്ടും തളിര്‍ക്കുന്നു, ഒരു ഗ്രിഹാതുരതയുടെ നോവുന്ന
ഓര്‍മ്മയുടെ തന്ത്രികള്‍ വീണ്ടും മീട്ടിക്കൊണ്ട്. വരണ്ടു പോകുന്ന
ഗ്രാമസംസ്കാരത്തിന്റെ ഈ തീരത്ത് ഞാന്‍ മനസില്‍ സൂക്ഷിച്ച ഒരല്പം
നാട്ടുവെളിച്ചത്തിന്റെ തെളിച്ചം കൊണ്ട് വിഷുപ്പുലരികള്‍ വീണ്ടും
എന്നിലേക്ക് ഓടിയടുക്കുന്നു. സ്വപ്നങ്ങളും ചിന്തകളും ഗാഢമായ
ആഭിമുഖ്യങ്ങളുമെല്ലാം തിരക്കില്‍ നിന്നും സാമ്പത്തിക ഞെരുക്കങ്ങളില്
‍നിന്നും പലരെയും തള്ളിമാറ്റുന്നുണ്ട്. അപ്പൂപ്പന്‍ താടി പോലെ കനം
കുറഞ്ഞമലയാള സംസ്കാരം ചുമക്കുന്ന ഇന്നിന്റെ യുവതയ്ക്ക്
ഓര്‍ക്കാനൊന്നുമില്ല. പക്ഷേ ഓര്‍മകളുടെ വസന്തകാലങ്ങളില്‍ ഞാന്‍
നേടിയെടുത്തിരുന്ന എന്റെ വിഷുക്കൈനീട്ടങ്ങള്‍ , അവയുടെ മൂല്യം ഞാന്‍
തിരിച്ചറിഞ്ഞത് എന്റെയീ പ്രവാസജീവിതത്തിലായിരുന്നു.

തളര്‍ന്നു പോകുന്ന ഓര്‍മയുടെ വെളിച്ചത്തില്‍ അനുഭൂതികളെ
സാക്ഷിയാക്കിഞാനാഘോഷിച്ച വിഷുപ്പുലരികള്‍- ഒരേ നാട്ടില്‍, ഒരേ ഭാഷയില്‍,
ഒരേ ജീവിതസാഹചര്യങ്ങളില്‍. ഇവയെല്ലാം പല സംസ്കാരങ്ങളുടെ ഗന്ധമൂര്‍ന്നു
വരുന്നഈ മഹാനഗരത്തിലെ കാറ്റേറ്റുകൊണ്ട് ഞാനോര്‍ക്കുകയാണ്. എന്നിലുള്ള
വേദനയുടെ ചുരുളഴിക്കുമ്പോള്‍ ഇഴകള്‍ക്കിടയിലൊരു വെളിച്ചം പടരുന്നത്
കാണാം. അതെല്ലാം കാലം എനിക്ക് വേണ്ടി കാത്തുവച്ച ജീവവായുവായിരിക്കാം.
എന്നിലെ സന്തോഷം, സങ്കടം, ദാഹം, വിശപ്പ്, അപമാനം, ഏകാന്തത, അലച്ചില്‍
എന്നിവയെല്ലാം ഈ വിഷുപ്പുലരിയില്‍ അന്തരീക്ഷത്തിലേക്ക് പടര്‍ന്നു
കയറിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ എവിടെയോ വിങ്ങിപ്പൊട്ടുന്ന ഒരു
കണ്ണുനീര്‍ത്തുള്ളി വേദനയുടെ രക്തത്താല്‍ മെഴുകിയ എന്റെ കവിളിലൂടെ
ഒലിച്ചിറങ്ങിപ്പോയി.

"ദൂരെ വിഷുപ്പക്ഷി മുഴക്കി
വേദന വഴിയും ഗാനം
വീടില്ലാത്തൊരു കൂടില്ലാത്തൊരു
കൂട്ടില്ലാത്തൊരു പക്ഷി."
- പി.കുഞ്ഞിരാമന്‍ നായര്‍

മനസ്സിലൊളിപ്പിച്ച വിതുമ്പലിനെ വരികളിലേക്കൊഴുക്കാന്‍ കുഞ്ഞിരാമന്‍
നായര്‍ക്കായി. പക്ഷേ, ഉള്ളിലെരിയുന്ന ഗ്രിഹാതുരതയില്‍ കലര്‍ന്ന എന്റെ
കണ്ണീരിനെ ഞാനെങ്ങോട്ട് പകര്‍ത്തണം? ഉദയസൂര്യന്റെ വിഷുവെട്ടം, അതൊരു
ദയാദീപ്തമായ നോട്ടമാണെന്ന് എനിക്ക് തോന്നി. ദൂരങ്ങള്‍ താണ്ടിവന്ന വിഷാദം
എന്നെ വാരിപ്പുണരുന്നു. വികാരാര്‍ദ്രമായ സ്വരത്തില്‍ ഒരു വരണ്ട കാറ്റ്
വേദനയുടെ സംഗീതം അകലങ്ങളില്‍ നിന്ന് എനിക്ക് വേണ്ടി കൊണ്ടുവരുന്നുണ്ട്.
അതേറ്റ് വാങ്ങാന്‍ ഒരു ഏകാന്തസഞ്ചാരിയായി ഞാനീ പാതയോരത്ത് കാത്തു
നില്‍ക്കുന്നു.

വിഷു എനിക്കിപ്പോഴൊരു വേദനയുടെ താഴ്വാരം പോലെയാണ്. പൊള്ളുന്ന
ഓര്‍മ്മകളുടെ ഒരു വിഷുസദ്യ. വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും
ആഘോഷത്തിന് ഞാന്‍ സമര്‍പ്പിക്കുന്നത് കനലും, തീയും ചേര്‍ന്ന എന്റെ
ജീവിതയാത്രയും ആത്മരോദനങ്ങളുമാണ്. എന്റെ ഗ്രിഹാതുരതയില്‍ അലിഞ്ഞ
വിലാപങ്ങളെ ഈ മഹാനഗരത്തിലെ ഭീകരഗര്‍ജ്ജനങ്ങള്‍
ചൂഴ്ന്നെടുത്തുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ തിരക്കുകളിലൂടെ ഊളിയിട്ട്
കടന്നു വന്നൊരു ഇളംകാറ്റ് എന്റെ മുന്നിലുള്ള പുസ്തകത്തിന്റെ താളുകളെ
മറിച്ചുകൊണ്ട് കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. അതൊരുതരം
കാരുണ്യത്തിന്റെയും കരുതലിന്റെയും കരങ്ങളയെനിക്ക് തോന്നി. പക്ഷേ
അതെന്തുകൊണ്ടാണ് എന്റെ വേദനയുടെയും ഏകാന്തതയുടെയും കൂടെ എന്നെ
ആശ്ലേഷിക്കാത്തത് എന്ന ചിന്ത എന്നെ ചൊല്ലിപ്പഠിപ്പിച്ചത് സഹനത്തിന്റെയും
ആത്മസംയമനത്തിന്റെയും കറകളഞ്ഞ ഉള്‍ക്കാഴ്ചകളായിരുന്നു.

ഉണര്‍ത്തപ്പെട്ട നൈര്‍മല്യതയുടെ കണ്ണീര്‍ത്തടങ്ങള്‍ എന്റെ നെഞ്ചിലേക്ക്
അലകളുയര്‍ത്തിക്കൊണ്ട് കടന്നു വന്നു. എനിക്കിപ്പോള്‍ വിഷമമില്ല. ഈ
നഗരത്തെയും നഗരവാസികളെയും കാണാനാവുന്ന പോലെന്റെ വീടിനേയും നാടിനെയും
കാണാനാവുന്നുണ്ട്. ഓര്‍മ്മയുടെ അസ്തമയ സൂര്യന്റെ രശ്മികളായി എന്നില്‍
പതിയുന്നത് വിഷു എന്ന ഗ്രിഹാതുരതയായിട്ടല്ല. മറിച്ച് അതിജീവനത്തിന്റെ
ഛേദിക്കപ്പെട്ട ഹ്രിദയമായിട്ടാണ്. അതിനൊരു വന്യമായ സൗന്ദര്യമായിരുന്നു.
അതിന് ഇത്രയേറെ സൗന്ദര്യം നല്‍കുന്നത് അതിലുള്ള എന്റെ കടുത്ത ദുഃഖം
തന്നെയായിരിക്കണം. ഇപ്പോള്‍ എന്നില്‍ വ്യാപിച്ചു കിടക്കുന്ന ദുഃഖത്തിന്റെ
പകര്‍ച്ചയെന്നോണമായിരിക്കണം താഴെ വീണുടയുന്ന വേനല്‍മഴയുടെ
മഴത്തുള്ളികള്‍. എന്നില്‍ നിന്ന് വേര്‍പെട്ട് പോകുന്ന കണ്ണുനീര്‍ത്തുള്ളി
എന്ന പോലെ.

ഒരിക്കല്‍ പോലും ആസൂത്രിതമല്ലാത്ത ഒരു വിഷുവൊരുക്കം ആ മഹാനഗരത്തിലെ
ഒരൊഴിഞ്ഞ കോണില്‍ നടത്താന്‍ മനസ്സൊന്നു കൊതിച്ചു. പ്രവാസം എന്നാല്‍
ഒരുവന്റെ ജീവിതം എരിഞ്ഞു തീരലാണെന്ന നഗ്നയാഥാര്‍ത്ഥ്യം ഞാനവിടെ
തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അതൊരുതരം ആത്മസംയമനത്തിന്റെ
നിറച്ചാര്‍ത്താണ്. ഏകാന്തമായ അന്തരീക്ഷത്തില്‍ ഞാനേറ്റെടുക്കുന്ന ഈ
വിഷമചിഹ്നങ്ങളെ എത്രമാത്രം ജനങ്ങള്‍ ഒരേ സമയം
സ്വീകരിക്കുന്നുണ്ടായിരിക്കും. അവരുടെ ദുഃഖിതവും വ്രണിതവുമായ
സ്വപ്നങ്ങളും ഓര്‍മ്മകളുമായിരിക്കും പ്രവാസം എന്ന് ഒരു വിങ്ങല്‍ എന്റെ
നെഞ്ചിലേക്ക് പടര്‍ന്നപ്പോള്‍ ഞാനോര്‍ത്തു.

എന്റെ നിസ്സഹായതയുടെ രോദനം കേള്‍ക്കാന്‍ ആ മണ്ണില്‍
ആരുമുണ്ടായിരുന്നില്ല. എന്തെങ്കിലും ചെയ്ത് വിഷു ആഘോഷിക്കാനുള്ള ഒരു മോഹം
എന്നിലുണ്ടായിരുന്നു. അവസാനം ഇന്നലെ എപ്പൊഴോ വാങ്ങിവച്ച ഒരു
ചോക്ലേറ്റെടുത്ത് താഴെ കളിച്ചുകൊണ്ടിരുന്ന ഒരു അഞ്ച് വയസ്സുകാരന്‍
ഗുജറാത്തിക്കുട്ടിക്ക് കൈനീട്ടമായി നല്‍കി ഞാനെന്റെ വിഷുവിനെ ഒന്നു
മറന്നു. ഒരുപക്ഷേ, മറക്കാന്‍ എനിക്ക് കഴിയില്ലായിരിക്കാം. എങ്കിലും
സംസ്കാരത്തിന്റെ പരമോന്നതമായ മാത്രിക ഗ്രാമങ്ങളില്‍ കണ്ടെത്തുന്ന
അല്ലെങ്കില്‍ ഗ്രാമവാസികളില്‍ കണ്ടെത്തുന്ന ഒരു ചിന്തയിലേക്കുള്ള ആഴമേറിയ
വിചാരസഞ്ചാരമായിരിക്കണം അത്. ഒരുമനുഷ്യജീവിതത്തിലെ ഭിന്നഘട്ടങ്ങളെ
ഓര്‍ക്കാനും, ഓര്‍മകളുടെ വേദനകളെ അതിജീവിച്ച് വളരുന്നതിനുള്ള ഒരു
ജീവിതത്തെ ഉരുത്തിരിച്ചെടുക്കാനുമുള്ള ഒരു സന്ദര്‍ഭം, അതായിരിക്കണം
എനിക്കീ വിഷു. മനുഷ്യ ഭാഗദേയത്തിന്റെ ഇരുളും വെളിച്ചവും ചൂതാടുന്ന ഈ
കലുഷനിലങ്ങളില്‍ ഒരല്പമെങ്കിലും നാട്ടുസംസ്കാരം കൂടെയില്ലെങ്കില്‍
ഞാനാരായിപ്പോകും..? ഇവിടെ ഈ തിരക്കേറിയ വീഥികളില്‍നിന്നും ഒന്ന് മാറി
നില്‍ക്കുമ്പോള്‍ വിയര്‍ത്തൊരിളം കാറ്റ് എന്നെതലോടിപ്പോയി.

"ആ കാറ്റിലൊരു കാലം വരുന്നുണ്ട്
കൊമ്പു കുത്തിക്കളിക്കും കൊമ്പനാന പോലെ
കടല്‍ പോലെ കയര്‍ത്തു വീശുന്നുണ്ട്
കാലങ്ങള്‍ അളന്നെത്തും കാറ്റുകള്‍
കാറ്റിനെതിരെ ഒരു കാലം പാഞ്ഞുപോയി"
- വി.ജി.തമ്പി

(ലേഖകന്‍ ഒരു പ്രവാസിയല്ല. ഒരു മേടമാസ പ്രവാസ ജീവിതാനുഭവത്തില്‍ നിന്നെഴുതിയത്.)

2 വായന:

mukthaRionism said...

ഓര്‍മകളില്‍ കവിതയുറ്റുന്നു..
ഭാവുകങ്ങള്‍..

Unknown said...

ആരുടെയോ നഗരത്തെ പറ്റി കാക്കനാടൻ എഴുതിയത് മുൻപ് വായിച്ചത് ഓർക്കുന്നു. എന്ത് ചെയ്യാം,പ്രാവസം മലയാളിജീവിതത്തിന്റെ ഭാഗമായിപ്പോയി.....

ഓഫ്: ഗൃ(ഹൃദയ)ഹാതുരത എന്ന് ടൈപ്പ് ചെയ്യാൻ: gr^ഗൃ, hr^=ഹൃ

Post a Comment

© moonnaamidam.blogspot.com